കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

കണ്ടെത്തിയ പണമെല്ലാം കൈക്കൂലിയാണെന്നാണ് വിജിലന്‍സ് നല്‍കുന്ന വിവരം

വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈകൂലി വാങ്ങുന്നതിനിടയില്‍ മണ്ണാര്‍ക്കാട് വിജിലന്‍സ് പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ. പാലക്കാട് ജില്ലയിലെ പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ വാടകയ്ക്ക് താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ വീട്ടില്‍നിന്ന് 33 ലക്ഷം രൂപയും വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 45 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ കണ്ടെത്തിയത്. കണ്ടെത്തിയ പണമെല്ലാം കൈക്കൂലിയാണെന്നാണ് വിജിലന്‍സ് നല്‍കുന്ന വിവരം.

മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്നാണ് 33 ലക്ഷം രൂപയും പണവും വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 45 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ കണ്ടെത്തി

മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത്. മഞ്ചേരി സ്വദേശി പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇത് നല്‍കാന്‍ സുരേഷ് കുമാര്‍ പണം ആവശ്യപ്പെടുകയായിരുന്നു.

തുക മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന സ്ഥലത്തെത്തിക്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് ഡിവൈ എസ് പി ശംസുദീനെ അറിയിച്ചത് പ്രകാരമാണ് അദാലത്ത് നടക്കുന്ന സ്ഥലത്ത് സുരേഷ്‌കുമാറിന്റെ കാറില്‍ 2500 രൂപ കൈകൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്തശേഷം താമസസ്ഥലത്ത് വിജിലന്‍സ് റെയ്ഡ് നടത്തിയപ്പോള്‍ ലക്ഷങ്ങളുടെ നിക്ഷേപം വിജിലന്‍സ് കണ്ടെത്തിയത്.

പിടിയിലാകുന്നതിന് വഴിവച്ച വസ്തുവിന്റെ പേരില്‍ മുന്‍പും സുരേഷ്‌കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നു. വസ്തു എല്‍എ പട്ടയത്തില്‍ പെട്ടതല്ലെന്ന സര്‍ട്ടിഫിക്കറ്റിന് ആറുമാസം മുന്‍പ് പതിനായിരം രൂപയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് ഒന്‍പതിനായിരം രൂപയും ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുമ്പോള്‍ 500 രൂപയും സുരേഷ്‌കുമാര്‍ വാങ്ങിയിരുന്നു. ഇതിനുശേഷമാണ് റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജില്‍ 2500 രൂപയുമായി എത്താന്‍ ആവശ്യപ്പെട്ടത്.

logo
The Fourth
www.thefourthnews.in