മാംഗല്യം തന്തുനാനേന; ഗുരുവായൂരില്‍ ഇനി രാവും പകലും കല്യാണം

മാംഗല്യം തന്തുനാനേന; ഗുരുവായൂരില്‍ ഇനി രാവും പകലും കല്യാണം

നിലവില്‍ മൂന്ന് കല്യാണ മണ്ഡപങ്ങള്‍ ഉള്ള ഗുരുവായൂരില്‍ ഒരു കല്യാണ മണ്ഡപം കൂടി ഉടന്‍ വരും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ പകലിലെന്ന പോലെ രാത്രിയിലും വിവാഹങ്ങള്‍ നടക്കും. ക്ഷേത്രത്തിന് മുന്‍പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുക. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.

പുതിയ തീരുമാനം ചില പ്രത്യേക ദിവസങ്ങളില്‍ (ഞായറാഴ്ച) ഉണ്ടാകുന്ന തിരക്കിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.കൂടാതെ, രാത്രിയിലും വിവാഹങ്ങള്‍ നടക്കുന്നതുവഴി കൂടുതല്‍ വിവാഹങ്ങള്‍ക്ക് ഗുരുവായൂര്‍ വേദിയാകുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, രാത്രികാലത്ത് എത്രസമയം വരെ വിവാഹം ആകാമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നിലവില്‍ മൂന്ന് കല്യാണ മണ്ഡപങ്ങള്‍ ഉള്ള ഗുരുവായൂരില്‍ പുതുതായി ഒരു കല്യാണ മണ്ഡപം കൂടി ഉടന്‍ വരും

ഗുരുവായുരില്‍ സാധാരണയായി നട അടച്ചതിന് ശേഷം വിവാഹങ്ങള്‍ പതില്ല. പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ഷേത്രത്തില്‍ പൊതുവെ വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ പതിവ് രീതിക്ക് മാറ്റമുണ്ടാകും. നിലവില്‍ വൈകീട്ട് 4.30 മുതല്‍ 8മണിവരെയാണ് ഗുരുവായൂരില്‍ നട തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഈ സമയവും വിവാഹങ്ങള്‍ നടക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മൂന്ന് കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂരിലുള്ളത്. അധികം വൈകാതെ ഒരു കല്യാണ മണ്ഡപവും കൂടി ഗുരുവായൂരില്‍ വരും.

ഒരു ദിവസം തന്നെ നിരവധി വിവാഹങ്ങള്‍ നടക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാറുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

ഒരു ദിവസം തന്നെ നിരവധി വിവാഹങ്ങള്‍ നടക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാറുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. രാത്രിയിലും പകലും ഒരുപോലെ വിവാഹങ്ങള്‍ നടത്തുന്നതുവഴി ഈ പ്രശ്‌നം ഒരു പരിധിവരെ ഇത് നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് ഭരണസമിതി കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം 246 വിവാഹങ്ങള്‍ വരെ നടന്ന ക്ഷേത്രമാണ് ഗുരുവായൂര്‍. ദിവസേന ആയിക്കണക്കിന് ആളുകള്‍ എത്തുന്ന അമ്പലത്തില്‍ തിരക്കില്‍ വധൂവരന്മാരെ മാറിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. തിരക്ക് കാരണം, ചില ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ പോലും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

നൂറിലേറെ ഓഡിറ്റോറിയങ്ങള്‍ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഓഡിറ്റോറിയങ്ങള്‍ നല്‍കാന്‍ ആകാതെ ഉടമകളും കല്യാണ പാര്‍ട്ടികളും ഓട്ടപ്പാച്ചിലിലാണ്. അതിനിടയിലാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം.

logo
The Fourth
www.thefourthnews.in