മനുഷ്യ- വന്യജീവി സംഘര്‍ഷം: സുപ്രീംകോടതിയെ സമീപിച്ച് പിവി അന്‍വര്‍ എംഎല്‍എ

മനുഷ്യ- വന്യജീവി സംഘര്‍ഷം: സുപ്രീംകോടതിയെ സമീപിച്ച് പിവി അന്‍വര്‍ എംഎല്‍എ

വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് ജീവനും സ്വത്തും കൃഷിയും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമുണ്ട്

മനുഷ്യ- വന്യ ജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

വന്യജീവികളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കണം. നഷ്ടപരിഹാരം നല്‍കുന്നതിന് നാഷണല്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

2016 നും 2023 നും ഇടയില്‍ കേരളത്തില്‍ മാത്രം 909 പേരാണ് വന്യജീവി ആക്രമത്തില്‍ മരണപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‌റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 13 സംസ്ഥാനങ്ങളിലായി 293 പേരാണ് 2018-22 കാലഘട്ടത്തില്‍ കടുവയുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടിരിക്കുന്നത്. 2018-23 വര്‍ഷങ്ങളില്‍ 16 സംസ്ഥാനങ്ങളിലായി 2657 പേര്‍ ആനകളുടെ ആക്രമണത്തിന് ഇരയായി. വന്യജീവി ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു, കോടിക്കണക്കിന് രൂപയുടെ കൃഷിനാശത്തിനും കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യ- വന്യജീവി സംഘര്‍ഷം: സുപ്രീംകോടതിയെ സമീപിച്ച് പിവി അന്‍വര്‍ എംഎല്‍എ
വീണ്ടും വന്യജീവി ആക്രമണം; തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

വന്യജീവികളെ കൊല്ലുന്നതിനു പകരം വന്ധ്യംകരണവും മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഉപയോഗിച്ച് ജനന നിരക്ക് നിയന്ത്രിക്കണം. മനുഷ്യനും കൃഷിക്കും അപകടമാകുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അനുവാദം നല്‍കുന്നുണ്ട്. ഇന്ത്യയിലും ഇതിനായുള്ള സമഗ്രനയം തയ്യാറാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നയത്തിന് രൂപം നല്‍കണം. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം. ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം.

വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് ജീവനും സ്വത്തും കൃഷിയും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പി വി അന്‍വര്‍ ആവശ്യപ്പെട്ടു. സ്വാഭാവിക വനം പുനഃസ്ഥാപിക്കാന്‍ തേക്ക്, യൂക്കാലി പിറ്റസ് തുടങ്ങിയ മരങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ നീക്കിയശേഷം വനപ്രദേശത്തിന് ഇണങ്ങുന്ന തരത്തലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. വനത്തിനകത്തുതന്നെ മൃഗങ്ങള്‍ക്കായി കുടിവെള്ള സ്രോതസുകള്‍ ഒരുക്കണമെന്നും ഇതിനാവശ്യമായ ഫണ്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.

മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹര്‍ജിയുമായി പി വി അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in