യുവതിയെ കൊന്ന് അതിരപ്പിള്ളി വനത്തിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

യുവതിയെ കൊന്ന് അതിരപ്പിള്ളി വനത്തിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്.

കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെത്തുടർന്ന് യുവതിയെ കൊന്ന് അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തികത്തർക്കങ്ങളുണ്ടായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ് ആതിര. അഖിലും ഇവിടത്തെ ജീവനക്കാരനാണ്. ഏപ്രിൽ 29മുതൽ ആതിരയെ കാണാതായിരുന്നു. ആതിരയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് അങ്കമാലി സ്വദേശി സനൽ കാലടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ആതിര അഖിലിനൊപ്പം കാറില്‍ കയറിപ്പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് നിര്‍ണായകമായത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

ആതിരയിൽനിന്ന് പണവും സ്വർണവും അഖിൽ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെ തുടർന്നാണ് ആതിരയെ കൊല്ലാൻ പ്രതി പദ്ധതിയിട്ടത്.

യുവതിയെ അനുനയത്തിൽ കാറിൽ കയറ്റി അതിരപ്പിള്ളിയിലെത്തിച്ചു. വെറ്റിലപ്പാറ പത്ത്- ആറ് വനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അഖിൽ പോലീസിന് നൽകിയ മൊഴി. പ്രതിയുടെ അറസ്റ്റ് കാലടി പോലീസ് രേഖപ്പെടുത്തി.

ഇന്നലെ അർധരാത്രിക്ക് ശേഷമാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്.

logo
The Fourth
www.thefourthnews.in