യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; രാഹുലിനെ ഏല്‍പിക്കാന്‍ ഷാഫി, വെട്ടാന്‍ ഗ്രൂപ്പുകള്‍

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; രാഹുലിനെ ഏല്‍പിക്കാന്‍ ഷാഫി, വെട്ടാന്‍ ഗ്രൂപ്പുകള്‍

ഇക്കുറി അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ കൂടുതല്‍ പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഭാരവാഹിത്വം പിടിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പിടിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ ചരടുവലി ആരംഭിച്ചു. പൂരനഗരിയായ തൃശൂരില്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തിനു പിന്നാലെ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ ആദ്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വ വിതരണത്തിലേക്ക് കടക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ഇക്കുറി അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ കൂടുതല്‍ പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഭാരവാഹിത്വം പിടിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. സമവായത്തിലൂടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിലെ അതൃപ്തി സംസ്ഥാനത്തെ ഒരു വിഭാഗം കേന്ദ്ര നേത്യത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. മുഴുവന്‍ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയത്.

നിലവിലെ സംഘടനാ ബലം അനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധിയാകും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുക. എ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷാഷി പറമ്പില്‍ സ്വന്തം നോമിനിയായി രാഹുല്‍ മാങ്കുട്ടത്തിലിനെ അധ്യക്ഷ പദവിലെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഇതിനു പ്രതിപക്ഷ നേതാവ് വിഡി സതീശന്റ മൗന പിന്തുണയുമുണ്ടെന്നാണ് സൂചന. എന്നാല്‍ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററും കെഎസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെ എസ് അഖിലിനെയാണ്.

മികച്ച സംഘാടന പാടവവും, സംഘടന പ്രവര്‍ത്തനത്തിലെ പരിചയസമ്പത്തും, കെഎസ് യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജെ എസ് അഖിലിനായി എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തുവരുന്നത്. ഉമ്മ‍ന്‍ ചാണ്ടി, ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയും അഖിലിനുണ്ട്.

ഐ ഗ്രൂപ്പില്‍ നിന്ന് രമേശ് ചെന്നിത്തല വിഭാഗവും കെ.സി. വേണുഗോപാല്‍ വിഭാഗവും വ്യത്യസ്ത സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി രംഗത്തുണ്ട്. നിലവിലെ സംസ്ഥാന സെക്രട്ടറിമാരായ അബിന്‍ വര്‍ക്കി, എംപി പ്രവീണ്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒജെ ജനീഷ് എന്നിവരാണ് ചെന്നിത്തല പക്ഷത്തിന്റെ പേരുകാര്‍. ഇവരില്‍ അബിന്‍, ജനിഷ് എന്നിവരില്‍ ഒരാള്‍ ചെന്നിത്തലയുടെ നോമിനിയാകാനാണ് സാധ്യത.

കെ എസ് യു പുനഃസംഘടനയില്‍ സതീശന്‍റെ നോമിനിക്ക് അധ്യക്ഷ പദവി ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ബിനു ചുള്ളിയിലിന് വിട്ട് നല്‍കണമെന്ന നിലപാടാണ് കെ.സിക്കുള്ളത്.

നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലിലുടെ സംഘടന പിടിക്കാമെന്നാണ് കെ സിയുടെ പ്രതീക്ഷ. കെ എസ് യു പുനഃസംഘടനയില്‍ സതീശന്‍റെ നോമിനിക്ക് അധ്യക്ഷ പദവി ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ബിനു ചുള്ളിയിലിന് വിട്ട് നല്‍കണമെന്ന നിലപാടാണ് കെ.സിക്കുള്ളത്. എന്നാല്‍ താഴേത്തട്ടില്‍ പിന്തുണയില്ലെന്നത് കെ.സി. വിഭാഗത്തിനു തിരിച്ചടിയായേക്കും. അതേസമയം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്‍റെ പിന്തുണ ആർക്കാണെന്ന കാര്യം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.

നിലവിലെ സമവാക്യം അനുസരിച്ച് മാങ്കൂട്ടത്തിനാണ് ഏറെ സാധ്യത കല്‍പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടത്താതെ പഴയ രീതിയില്‍ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തിയാല്‍ മതിയെന്ന് ഒരു വിഭാഗം ഇപ്പോഴും അഭിപ്രായപ്പെടുന്നുണ്ട്. ഇവര്‍ കെഎം. അഭിജിത്തിന്റെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാൽ ഉടൻ യൂത്ത് കോൺഗ്രസിലേക്ക് ഇല്ലെന്ന നിലപാടിലാണ് അഭിജിത്ത്.

തിരഞ്ഞെടുപ്പ് ഉറപ്പായതോടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മറ്റിക്ക് പരാതിയുടെ ബഹളമാണ്. ഇലക്ഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്ന ആപ്പില്‍ കേരളത്തില്‍ നിന്നുള്ളവർക്ക് മാത്രം അംഗത്വം എടുക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ഉയരുന്ന പരാതികളിലേറെയും. ദുബായില്‍ നിന്ന് അടക്കം വ്യാപകമായി കള്ളവോട്ട് ചേർക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരാവശ്യമെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ഭാഗമായുള്ള തലമുറസംഗമം ഇന്ന് വൈകീട്ട് അഞ്ചിന് എരവിമംഗലത്തെ പുഴയോരം ഗാര്‍ഡന്‍സില്‍ നടക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

നാളെ മൂന്ന് മണിക്ക് ഒരുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി നടക്കും. ശേഷം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി. പ്രസിഡന്റുമായ ഡി കെ. ശിവകുമാര്‍, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

26-ന് തിരുവമ്പാടി നന്ദനം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കുമെന്ന കാര്യത്തില്‍ സംശയമില്ല. താഴെത്തട്ടിൽ പ്രവർത്തനം നടത്തിയില്ല, അധ്യക്ഷൻ ഷോ വർക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചർച്ചയാകും. പ്രതിനിധിസമ്മേളനത്തില്‍ ഗുജറാത്തിൽ ശിക്ഷിക്കപ്പെട്ട ഐ പി എസ് ഓഫീസര്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in