'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മറ്റൊരു നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മറ്റൊരു നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വക്താവ് രാധിക ഖേരയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഛത്തീസ്ഗഡില്‍ നിന്നുള്ള നേതാവായ രാധിക, പ്രാദേശിക പാര്‍ട്ടി നേതൃത്വുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. നേരത്തെ, രാധിക അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാമക്ഷേത്രം സന്ദര്‍ശിച്ചതിന് തനിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന് രാധിക എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

പാര്‍ട്ടിയിലെ പുരുഷമേധാവിത്വമുള്ള നേതാക്കളെ തുറന്നുകാട്ടുമെന്ന് ഖേര അവകാശപ്പെട്ടു. ഛത്തീസ്ഗഡിലെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

''ഞാന്‍ എന്റെ ജീവിതത്തിന്റെ 22 വര്‍ഷത്തിലേറെ ഈ പാര്‍ട്ടിക്ക് നല്‍കുകയും എന്‍എസ്‌യുഐ മുതല്‍ കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം വരെ പൂര്‍ണ്ണ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അയോധ്യയിലെ 'രാം ലല്ല'യെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് എനിക്ക് എന്നെത്തന്നെ തടയാന്‍ കഴിയാത്തതിനാലാണ് ഇത്രയും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്.ശ്രീരാമന്റെ ഭക്തയും ഒരു സ്ത്രീയും ആയതിനാല്‍ ഞാന്‍ വല്ലാതെ വേദനിക്കുന്നു'', കത്തില്‍ രാധിക പറയുന്നു.

'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു
ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

തന്നെ ചത്തീസ്‌ഗഡ് പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടെന്നും ചെറിയ നേതാക്കള്‍ മുതല്‍ വലിയ നേതാക്കളോട് വരെ അപേക്ഷിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും രാധിക പറയുന്നു. താന്‍ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നെന്ന് പറഞ്ഞ രാധിക, ബിജെപിയില്‍ ചേരുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാധികയെ പാര്‍ട്ടി വിടാന്‍ പ്രേപിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര പത്രസമ്മേളനം നടത്തുന്ന സമയത്ത് തനിക്കും പത്രസമ്മേളനം നടത്തണമെന്ന് രാധിക ആവശ്യപ്പെടുകയും ഇത് ശുക്ല നിരാകരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ നിര്‍മല സാപ്രെ ബിജെപിയില്‍ ചേര്‍ന്നു.

logo
The Fourth
www.thefourthnews.in