രാമക്ഷേത്ര പരാമര്‍ശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്, മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല

രാമക്ഷേത്ര പരാമര്‍ശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്, മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല

ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്.

രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെക്കുറിച്ചും നടത്തിയ പരാമര്‍ശത്തിനെതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അതേസമയം, പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല.

ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ മോദി വോട്ട് തേടിയെന്നായിരുന്നു പരാതി. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെ കേസെടുക്കണമെന്നായിരുന്നു ആനന്ദിന്റെ ആവശ്യം. പത്താം തീയതിയാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ തീരുമാനമെടുക്കുന്നത് വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ഹര്‍ജി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജി.

ഏപ്രില്‍ ഒൻപതിനായിരുന്നു മോദി പിലിഭിത്തില്‍ രാമക്ഷേതം പരാമര്‍ശിച്ച് പ്രസംഗിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസും എസ്‌പിയും പങ്കെടുക്കാതിരുന്നത് രാമനെ അപമാനിക്കാനാണെന്നായിരുന്നു മോദിയുടെ പ്രസംഗം. തന്റെ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പതിപ്പുകള്‍ ഇന്ത്യയില്‍ എത്തിച്ചെന്നും കര്‍ത്തപുര്‍ ഇടനാഴി വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപം നടത്തിയവരാണെന്നും ബിജെപിയാണ് സിഖുകാര്‍ക്കൊപ്പം നിന്നതെന്നും മോദി പറഞ്ഞിരുന്നു. സിഖ് മതവിശ്വാസികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് പിലിഭിത്ത്.

logo
The Fourth
www.thefourthnews.in