സൂറത്തിന് പിന്നാലെ ഇൻഡോറിലും കോൺഗ്രസിന് തിരിച്ചടി; പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേരാനൊരുങ്ങി പാർട്ടി സ്ഥാനാർഥി

സൂറത്തിന് പിന്നാലെ ഇൻഡോറിലും കോൺഗ്രസിന് തിരിച്ചടി; പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേരാനൊരുങ്ങി പാർട്ടി സ്ഥാനാർഥി

മേയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാം പത്രിക പിന്‍ലിച്ചത്. ഇന്നായിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാനതീയത

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി സ്ഥാനാർഥിയുടെ പിന്മാറ്റം. മധ്യപ്രദേശിലെ ഇൻഡോർ ലോക്‌സഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന അക്ഷയ് കാന്തി ബാം വോട്ടെടുപ്പിന് രണ്ടാഴ്ച ശേഷിക്കേ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് കോൺഗ്രസ് വീണ്ടും വെട്ടിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബിജെപി എം എൽ എ രമേശ് മെൻഡോളയ്‌ക്കൊപ്പം കളക്ടറേറ്റിലെത്തി അക്ഷയ് കാന്തി പത്രിക പിൻവലിച്ചത്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. മേയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാം പത്രിക പിന്‍ലിച്ചത്. ഇന്നായിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാനതീയതി.

ഇക്കഴിഞ്ഞ മാർച്ചിലാണ് കോൺഗ്രസ് ഇൻഡോറിലേക്കുള്ള സ്ഥാനാർത്ഥിയായി അക്ഷയ് കാന്തി ബാമിനെ പ്രഖ്യാപിച്ചത്. അതിനുശേഷം വോട്ടെടുപ്പ് അടുത്തുനിൽക്കേയുള്ള പിന്മാറ്റം കോൺഗ്രസ് ക്യാമ്പുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നേരത്തെ അദ്ദേഹം ഇൻഡോറിലെ നാലാം നമ്പർ നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ അവസരം ചോദിച്ചെങ്കിലും പാർട്ടി നൽകിയിരുന്നില്ല.

ഏപ്രിൽ ഇരുപത്തിരണ്ടിനാണ് സൂറത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാത്തതിനാൽ വിജയിയായി പ്രഖ്യാപിച്ചത്

കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ബാമിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗിയ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന പ്രസിഡൻ്റ് വിഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം ജിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു." എന്ന അടിക്കുറിപ്പോടെയായിരുന്നു ബാമിനൊപ്പമുള്ള ചിത്രം വിജയവർഗിയ പോസ്റ്റ് ചെയ്തത്.

ഏപ്രിൽ ഇരുപത്തിരണ്ടിനാണ് സൂറത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാത്തതിനാൽ വിജയിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നിലേഷ് കുംഭാനിയെ പിന്തുണച്ചവരുടെ ഒപ്പുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. കൂടാതെ ബിഎസ്പി സ്ഥാനാർഥി ഉൾപ്പെടെയുള്ള എട്ടുപേർ പത്രിക പിൻവലിക്കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചത്.

logo
The Fourth
www.thefourthnews.in