രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ആദ്യഘട്ടത്തില്‍ പ്രചാരണ രംഗത്ത് ഒരല്‍പ്പം പതറി നിന്ന ബിജെപിക്ക് അടിക്കാന്‍ വടികൊടുത്തത് പോലെയായിരുന്നു സാം പിട്രോഡയുടെ ഇടപെടലുകള്‍

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രത്യേകിച്ചൊരു പ്രചാരണ ശൈലിയുണ്ടോ? പാര്‍ട്ടിയുടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത് അങ്ങനെയൊരു പ്രത്യേക ശൈലിപിടിച്ചല്ല ബിജെപി മുന്നോട്ടുപോകുന്നത് എന്നാണ്. ബിജെപിയുടെ പ്രകടനപത്രികയോ മോദിയുടെ ഗ്യാരണ്ടിയോ അല്ല ആദ്യ ഘട്ടത്തിന് ശേഷം ബിജെപി പ്രചാരണായുധമാക്കുന്നത്.

ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന സാം പിട്രോഡയെ പോലുള്ള നേതാക്കളുടെ നാവില്‍ നിന്ന് വീഴുന്ന വാക്കുകള്‍ ഏറ്റുപിടിച്ചാണ് ബിജെപി രാജ്യവ്യാപക പ്രചാരണം നടത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയത് സാം പിട്രോഡ നടത്തിയ പരാമര്‍ശങ്ങളാണ്. ആദ്യഘട്ടത്തില്‍ പ്രചാരണ രംഗത്ത് ഒരല്‍പ്പം പതറി നിന്ന ബിജെപിക്ക് അടിക്കാന്‍ വടികൊടുത്തത് പോലെയായിരുന്നു സാം പിട്രോഡയുടെ ഇടപെടലുകള്‍. നാലാം ഘട്ടത്തില്‍ മോദിക്ക് ആഞ്ഞടിക്കാന്‍ ആയുധം നല്‍കി സാം പിട്രോഡ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വിവാദങ്ങള്‍ക്ക് പിന്നാലെ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സാം പിട്രോഡ രാജിവക്കേണ്ടിയും വന്നു.

അമേരിക്കയുടേയും ഇന്ത്യയുടേയും സാമ്പത്തിക വ്യവസ്ഥകകളെ കുറിച്ച് താരതമ്യം നടത്തിയ സാം പിട്രോഡയുടെ പ്രതികരണമായിരുന്നു മോദിക്ക് രണ്ടാംഘട്ടത്തില്‍ വീണുകിട്ടിയ സുവര്‍ണാവസരം. അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സിനെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിട്രോഡ നടത്തിയ പരാമര്‍ശത്തില്‍ കയറി പിടിച്ച മോദിയും ബിജെപിയും ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിന് ഈ പ്രസ്താവന ഉപയോഗിച്ചു.

''ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികള്‍ക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോള്‍ നിങ്ങള്‍ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം.

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'
വംശീയ പരാമര്‍ശം തിരിച്ചടിയായി: കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു സാം പിട്രോഡ

എന്നാല്‍, ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ജനം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനര്‍വിതരണത്തേക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും', സാം പിട്രോഡയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഇതിന് പിന്നാലെ സാം പിട്രോഡയുടെ പ്രചാരണായുധമാക്കി ബിജെപി രംഗത്തെത്തി. പിട്രോഡയുടെ പരാമര്‍ശത്തോടെ കോണ്‍ഗ്രസ് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടെന്നും ഇന്ത്യക്കാര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. മുസ്ലിംങ്ങള്‍ പെറ്റുകൂട്ടുന്നവരാണെന്നും സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും മോദി കടുത്ത പ്രയോഗം നടത്തി.

പിന്നാലെ, നിരവധി വേദികളില്‍ മോദി ഈ ആരോപണം ഉന്നയിച്ചു. കൂട്ടിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. പ്രസ്താവനകളില്‍ വര്‍ഗീയനിറം ചാര്‍ത്തി ബിജെപി നേതാക്കള്‍ പ്രചാരണം കൊഴിപ്പിച്ചു.

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'
ചൊടിപ്പിച്ചത് മോദിയെ വിമര്‍ശിച്ചതോ? ആകാശ് ആനന്ദിനെ 'വെട്ടിവീഴ്ത്തി' മായാവതി

സമ്പത്ത് തട്ടിപ്പറിക്കുന്നവരെ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്ന് ബിജെപി ആഹ്വാനം ചെയ്തു. ഇതോടെ, പ്രതിരോധത്തിലായ കോണ്‍ഗ്രസ് സാം പിട്രോഡയെ തള്ളി രംഗത്തെത്തി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാവുക എന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാന്‍ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിട്രോഡയുടെ ആശയങ്ങള്‍ ഞങ്ങളുടെ വായില്‍ തിരുകുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. ആ ചോദ്യത്തില്‍ കോണ്‍ഗ്രസിന് പിട്രോഡയോടുള്ള അമര്‍ഷം മുഴുവനുമുണ്ടായിരുന്നു.

ഇന്ത്യക്ക് പുറത്തിരുന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന പിട്രോഡ നെഹ്‌റു കുടുംബത്തിന്റെ പ്രിയങ്കരനായതിനാല്‍, അദ്ദേഹത്തിന്റെ നാവിന് വിലങ്ങിടുക എന്നത് കോണ്‍ഗ്രസ് നേതൃത്തെ സംബന്ധിച്ച് ദുഷ്‌കരമായിരുന്നു. എന്നാല്‍, രണ്ടാമത്തെ വിവാദ പരാമര്‍ശം വന്നതിന് പിന്നാലെ, കോണ്‍ഗ്രസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഇനിയും മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലായിട്ടോ, ഖാര്‍ഗെ അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പ് കാരണമോ ഒടുവില്‍, നെഹ്‌റു കുടുംബം സാം പിട്രോഡയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ തന്നെ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പിട്രോഡ രാജിവച്ച് ഒഴിയുകയും ചെയ്തു.

'ഒന്നാം പിട്രോഡ തരംഗത്തില്‍' ബിജെപി സ്‌കോര്‍ ചെയ്തുനില്‍ക്കെയാണ്, വീണ്ടും സാം പുതിയ നിരീക്ഷണവുമായി രംഗത്തെത്തിയത്. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെയും കിഴക്കേന്ത്യക്കാര്‍ ചൈനക്കാരെ പോലെയുമാണ് എന്നായിരുന്നു സാം പിട്രോഡയുടെ പരാമര്‍ശം. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് സാം പിട്രോഡ ഈ പരാമര്‍ശം നടത്തിയത്. 'ഒരു വിഭാഗം രാമക്ഷേത്രത്തിനും ദൈവത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി വാദിക്കുമ്പോള്‍, മറ്റൊരു വിഭാഗം തങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയത് ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാനല്ല, പകരം ഒരു മതനിരപേക്ഷ രാജ്യത്തിനായാണെന്ന് പറയുന്നു. ഞങ്ങളാണ് ഈ ലോകത്ത് ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണം,' സാം പിട്രോഡ രാജ്യാന്തര മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'
'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

''പല ശരീരഘടനയും രൂപവുമുള്ള ആളുകള്‍ ഇന്ത്യയില്‍ സാഹോദര്യത്തോടെ ജീവിക്കുന്നതായും സാം പിട്രോഡ പറയുന്നു. ' കിഴക്കുള്ളവരെ കാണാന്‍ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയും തെക്കുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയുമായിരിക്കും. എന്നാല്‍ ചില തര്‍ക്കങ്ങള്‍ അവിടിവിടെയായി നടന്നിട്ടുണ്ടെന്നതൊഴിച്ചാല്‍, കഴിഞ്ഞ 70-75 വര്‍ഷങ്ങള്‍ ഞങ്ങള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്,' എന്ന സാം പിട്രോഡയുടെ പരാമര്‍ശമാണ് ബിജെപി വിവാദമാക്കുന്നത്.

വംശീയവും ജനങ്ങളെ വിഭജിക്കുന്ന തരത്തിലുമുള്ള പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയഗുരുവായി കാണുന്ന സാം പിട്രോഡയുടെ പരാമര്‍ശമെന്നാണ് ബിജെപിയുടെ ആരോപണം. ഒട്ടും വൈകാതെ തന്നെ, നരേന്ദ്ര മോദിയും സാമിന് എതിരെ രംഗത്തെത്തി. ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇരവാദം മുഴക്കാനും മോദി മറന്നില്ല. ''എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 'രാജകുമാരന്‍' അതിന് മറുപടി പറഞ്ഞേ മതിയാവൂ'', ഇതായിരുന്നു മോദിയുടെ പരാമര്‍ശം. പക്ഷേ രാഹുല്‍ ഗാന്ധി അടക്കമുള്ള നെഹ്‌റു കുടുംബാംഗങ്ങള്‍ ഈ വിഷയങ്ങളോട് സംയമനത്തോടെ പ്രതികരിച്ചു എന്നതും ശ്രദ്ധേയമാണ്. അതിനൊരു കാരണമുണ്ട്, രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ട പിട്രോഡ

ഇന്നത്തെ 'രാഹുല്‍ ബ്രിഗേഡ്' പോലെ രാജീവിന്റെ കാലത്തെ അദ്ദേഹത്തിന്റെ പ്രിയ സംഘത്തില്‍ പ്രധാനിയായിരുന്നു സാം പിട്രോഡ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് സാം പിട്രോഡയുടെ രംഗപ്രവേശം. ഒഡീഷയില്‍ ജനിച്ച്, ഗുജറാത്തില്‍ വളര്‍ന്ന പിട്രോഡ, 1964-ല്‍ അമേരിക്കയിലെത്തി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത് വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചു വരവെയാണ് രാജീവ് ഗാന്ധി ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. ടെലികോം സാങ്കേതിക രംഗത്ത് നിരവധി പേറ്റന്റുകള്‍ സ്വന്തമായുണ്ടായിരുന്ന പിട്രോഡയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയതില്‍ രാജീവിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ ടെലികോം വിപ്ലവം നടക്കുന്ന സമയമായിരുന്നു അത്. മികച്ച സാങ്കേതിക വിദഗ്ധര്‍ തനിക്കൊപ്പമുണ്ടാകണമെന്ന് രാജീവ് ഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയുടെ കാലത്ത് തന്നെ, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഉദാരവത്കരണത്തിന്റെ തുടക്കമിട്ടു കഴിഞ്ഞിരുന്നു. രാജീവിന്റെ കാലത്ത് ടെലികോം മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'
ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

1985ല്‍ ഇന്ത്യന്‍ പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വേര്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന് രൂപം നല്‍കിയത് ടെലികോം മേഖലയ്ക്ക് സ്വന്തമായ അസ്തിത്വം നല്‍കി. പബ്ലിക് കോള്‍ ഓഫിസുകള്‍ അഥവാ ടെലിഫോണ്‍ ബൂത്തുകള്‍ നാട്ടില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് അങ്ങനെ സാം പിട്രോഡ നേതൃത്വം നല്‍കിയ സംഘത്തിന് നേടാനായി. ടെലികോം കമ്മീഷന്റെ സ്ഥാപക ചെയര്‍പേഴ്‌സണായി രാജീവ് പിട്രോഡയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ടെക്‌നോളജി മിഷന്‍ ഉപദേഷ്ടാവായി സാം മാറി. പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുപേയ അദ്ദേഹം മടങ്ങിയെത്തുന്നത് 2004-ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു പിട്രോഡയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. നാഷണല്‍ നോളജ് കമ്മിഷന്റെ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം, രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്നോവേഷന്‍ ഉപദേശകനായി. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം.

രാജീവ് ഗാന്ധിക്കൊപ്പം സാം പിട്രോഡ (ഇടത്ത് നിന്ന് ആദ്യം)
രാജീവ് ഗാന്ധിക്കൊപ്പം സാം പിട്രോഡ (ഇടത്ത് നിന്ന് ആദ്യം)

ഇത്രയൊക്കെയാണെങ്കിലും, പ്രസ്താവനകള്‍ കാരണം നിരന്തരം വിവാദങ്ങളില്‍ ചെന്നുചാടുന്നയാളാണ് പിട്രോഡ. 2019-ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സാം കാരണം കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ''എല്ലാ ദരിദ്ര കുടുംബങ്ങളും മിനിമം വേതനം ഉറപ്പാക്കുന്നതിനായി കൂടുതല്‍ നികുതി അടയ്ക്കാന്‍ മധ്യവര്‍ഗം തയാറാകണം, സ്വാര്‍ത്ഥരാകരുത്'' എന്ന പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

2023-ല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പിട്രോഡ നടത്തിയ പരാമര്‍ശത്തിന് എതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. ''നമ്മുടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പട്ടിണിയും പണപ്പെരുപ്പവും വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെയാണ്. ഇതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. പകരം, എല്ലാവരും സംസാരിക്കുന്നത് രാമനേയും ഹനുമാനേയും ക്ഷേത്രത്തേയും കുറിച്ചാണ്. ക്ഷേത്രങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുകയില്ല'' എന്നായിരുന്നു അന്ന് ബിജെപിയെ ചൊടിപ്പിച്ച സാം പിട്രോഡയുടെ പ്രസംഗം. സാം പിട്രോഡയുടെ വാക്കുകളില്‍ ബിജെപി കയറിപ്പിടിക്കുന്നതിന് പിന്നിലും മറ്റൊന്നുമല്ല. രാഹുല്‍ ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ്. രാഹുലിന്റെ രാഷ്ട്രീയ ഗുരുവാണ് സാം പിട്രോഡ എന്നാണ് മോദി ആക്ഷേപിക്കുന്നത്. ഇതിലൂടെ ബിജെപി ശ്രമിക്കുന്നത്, രാഹുലിന് ഉപരിവര്‍ഗക്കാരോട് മാത്രമാണ് അടുപ്പമെന്ന പ്രതീതി സൃഷ്ടിക്കാനാണ്. രാഹുലിന്റേയും കുടുംബത്തിന്റേയും മൗനം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.

logo
The Fourth
www.thefourthnews.in