ലക്ഷദ്വീപ് തിരിച്ച്പിടിച്ച് കോണ്‍ഗ്രസ്, മുഹമ്മദ് ഫൈസലിനെ വീഴ്ത്തി ഹംദുള്ള സയീദ്‌

ലക്ഷദ്വീപ് തിരിച്ച്പിടിച്ച് കോണ്‍ഗ്രസ്, മുഹമ്മദ് ഫൈസലിനെ വീഴ്ത്തി ഹംദുള്ള സയീദ്‌

49,922 പേര്‍ മാത്രമാണ് പത്ത് ദ്വീപുകളിലായി ലക്ഷദ്വീപ് മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്

രാഷ്ട്രീയ വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ലക്ഷദ്വീപില്‍ പതിറ്റാണ്ടിനിപ്പുറം വിജയം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. നിയമ പോരാട്ടങ്ങളും വിവാദങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ സിറ്റിങ് എംപി മുഹമ്മദ് ഫൈസലിനെ വീഴ്ത്തി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹംദുള്ള സയീദ്‌ വിജയം നേടി.

49,922 പേര്‍ മാത്രമാണ് പത്ത് ദ്വീപുകളിലായി ലക്ഷദ്വീപ് മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കവരത്തി, അഗത്തി, ചെത്തിലത്ത്, കടമം, ബിന്ത്ര, ആന്ത്രോത്ത്, അമിനി, മിനിക്കോയി, കില്‍ത്താന്‍, കല്‍പേനി തുടങ്ങി പത്ത് ദ്വീപുകളിലാണ് ലക്ഷദ്വീപിലെ 49,922 വോട്ടര്‍മാര്‍ താമസിക്കുന്നത്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളില്‍ ഏറ്റവും ചെറുമായ ദ്വീപ് മണ്ഡലത്തില്‍ എന്‍സിപി (എസ്) സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ മുഹമ്മദ് ഫൈസലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ എംപിയുമായ ഹംദുള്ള സയീദും തമ്മില്‍ തന്നെയായിരുന്നു പ്രധാന മത്സരം. ബിജെപി പിന്തുണയോടെ എന്‍സിപി അജിത്പവാര്‍ പക്ഷത്തെ സ്ഥാനാര്‍ഥി യുസഫ് സഖാഫിയും മത്സരത്തുണ്ടായിരുന്നെങ്കിലും 150 ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ലക്ഷദ്വീപുകാര്‍ കണ്ട് പരിചയിച്ച എന്‍സിപിയുടെ ഘടികാരം ചിഹ്നം ഇല്ലാതെയാണ് ഫൈസല്‍ ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പകരം കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നമായി ലഭിച്ചത്.

1967-ലാണ് ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു മുന്‍പ് രാഷ്ട്രപതി നേരിട്ട് നിയമിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ കോയ തങ്ങളായിരുന്നു ജനപ്രതിനിധി. 67 മുതല്‍ 2004-ലെ തിരഞ്ഞെടുപ്പ് വരെ എതിരാളിയില്ലാതെ കോണ്‍ഗ്രസിലെ പി എം സയീദ് ഡല്‍ഹിയിലെത്തി. 2004-ല്‍ 71 വോട്ടിന് സയീദിനെ പൂക്കിഞ്ഞിക്കോയ പരാജയപ്പെടുത്തി.

2009-ല്‍ സയീദിന്റെ മകനും നിലവിലെ സ്ഥാനാര്‍ഥിയുമായ ഹംദുള്ള സീറ്റ് തിരിച്ചുപിടിച്ചു. 2014, 2019 തിരഞ്ഞെടുപ്പില്‍ പക്ഷേ മുഹമ്മദ് ഫൈസല്‍ സീറ്റ് വിട്ടുകൊടുത്തില്ല. 2014 ല്‍ ഹംദുള്ള പരാജയപ്പെട്ടത് 1535 വോട്ടിനാണ്. 2019 അത് 823 വോട്ടായി ചുരുങ്ങി. 2009-ലാണ് ബിജെപി ആദ്യമായി ദ്വീപില്‍ മത്സരിക്കുന്നത്. 245 വോട്ടാണ് അന്ന് നേടിയത്. 2014ല്‍ 187 ആയി കുറഞ്ഞു. 2019 ആയപ്പോഴേക്കും 125 ലേക്കെത്തി.

logo
The Fourth
www.thefourthnews.in