ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 22-ാം നിയമ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്  ഉടന്‍; 2029ല്‍ നടപ്പിലാക്കിയേക്കും

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 22-ാം നിയമ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍; 2029ല്‍ നടപ്പിലാക്കിയേക്കും

അഞ്ച് വര്‍ഷത്തിനുള്ളില്‍ സമന്വയിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തേക്കുമെന്നും 2029ല്‍ അത് സാധ്യമായേക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തിനനുസരിച്ച് ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് 22-ാം നിയമ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിവരം. നിയമ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ കമ്മിഷന്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നത്. ജസ്റ്റിസ് റിതു രാജിന്റ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രീയ പാര്‍ട്ടികളുമായും വിദഗ്ധരുമായും ചര്‍ച്ചകളും നടത്തി. ഇതേ വിഷയത്തിൽ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച നടന്നിരുന്നു.

പുതിയ ആശയത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായതായി താന്‍ പറയില്ലെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉന്നതതല സമിതിക്ക് പരിശോധനയ്ക്കായി സര്‍ക്കാര്‍ നല്‍കിയേക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമന്വയിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തേക്കുമെന്നും 2029ല്‍ അത് സാധ്യമായേക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 22-ാം നിയമ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്  ഉടന്‍; 2029ല്‍ നടപ്പിലാക്കിയേക്കും
മണിപ്പൂർ കലാപം; ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍, ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍

തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കണമെങ്കില്‍ ഈ വര്‍ഷം മുതല്‍ നടപടികള്‍ ആരംഭിക്കേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. 2024ല്‍ തിരഞ്ഞെടുപ്പ് ഒരേസമയം നടത്താനുള്ള സാധ്യതകള്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുൻ നിയമ കമ്മിഷന്‍ 2018ല്‍ സമര്‍പ്പിച്ച കരട് റിപ്പോർട്ടിൽ നിന്നാണ് കമ്മിഷൻ മിക്ക ശുപാർശകളും തയ്യാറാക്കിയതെന്നും വൃത്തങ്ങൾ പറയുന്നു.

സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താവുന്ന തരത്തിൽ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയം നീട്ടിവെക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു മുൻ നിയമ കമ്മിഷന്റെ നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പുമായി സമന്വയിപ്പിക്കാൻ ഈ നിയമസഭകളുടെ കാലാവധി നീട്ടാൻ കഴിയുമെന്ന് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in