ഇന്ത്യൻ ജനാധിപത്യത്തിന്റെ പെരുന്തച്ചൻ

സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനും, ജനാധിപത്യത്തിലൂടെയുള്ള യാത്രയ്ക്കും വഴിയൊരുക്കിയ അസാധാരണ സംഭാവനകള്‍ നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് ഡോ. ബി ആർ അംബേദ്കര്‍

അടിസ്ഥാന വര്‍ഗത്തിന് വേണ്ടി പോരാടിയ, ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ ബി ആര്‍ അംബേദ്കറിന്റെ 132ാം ജന്മദിനമാണ് ഇന്ന്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഡോ. ബി ആര്‍ അംബേദ്കറെന്ന ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ ഇടപെടലുകളുടെ കൂടി ഫലമായാണ്.

സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനും ജനാധിപത്യത്തിലൂടെയുള്ള യാത്രയ്ക്കും വഴിയൊരുക്കിയ അസാധാരണ സംഭാവനകള്‍ നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് ഡോ. അംബേദ്കര്‍. തൊട്ടുകൂടായ്മ ഇല്ലാതാക്കല്‍, പ്രായപൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടവകാശം, സ്വത്ത് അടക്കമുള്ള കാര്യങ്ങളില്‍ തുല്യാവകാശം, അങ്ങനെ ജനാധിപത്യം സ്വപ്നം കണ്ട, ഇന്ത്യയെപ്പോലെ ദാരിദ്ര്യവും അസമത്വവും നിറഞ്ഞ് നില്‍ക്കുന്ന ഒരു രാജ്യത്തെ മുന്നോട്ട് നയിച്ച ധീരമായ നിലപാടുകള്‍ക്ക് പിന്നില്‍ അംബേദ്കറുടെ കഠിനമായ പരിശ്രമങ്ങളുണ്ടായിരുന്നു.

1927-ല്‍ ബോംബെ നിയമ നിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1934 വരെ അംഗമായി പ്രവര്‍ത്തിച്ചു. സഭയില്‍ അംഗമായിരിക്കെ തൊഴിലാളികള്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ മര്‍ദിത വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന നിരവധി ബില്ലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു.

നിരന്തര പോരാട്ടങ്ങളുടേതായിരുന്നു അംബേദ്കറുടെ ജീവിതം. ജനനം മുതല്‍ മരണം വരെ അദ്ദേഹം പലവിധത്തിലുള്ള വെല്ലുവിളികളെ ധീരമായി നേരിട്ടു. ഒരു ദളിതനായി ജനിച്ചതുകൊണ്ടു മാത്രം അവഗണനകളും മാറ്റിനിര്‍ത്തലുകളും അനുഭവിക്കേണ്ടി വന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ റാംജി മലോജി സക്പാല്‍ അംബേദ്കറുടെയും ഭീമാബായിയുടെയും 14 മക്കളില്‍ ഒരാളായിരുന്നു ഭീം റാവു. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. പതിനാല് സഹോദരങ്ങളില്‍ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രമാണ് അവശേഷിച്ചത്.

1907 ല്‍ തന്റെ പതിനേഴാം വയസില്‍ അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസായി. 1913 ല്‍ പിതാവിന്റെ മരണത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ന്യൂയോര്‍ക്കിലേക്ക് പോയി. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയോടെ ആയിരുന്നു അംബേദ്കര്‍ മടങ്ങിയെത്തിയത്. 1923ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്കര്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു ഇത്.

ഹിന്ദു നിയമ വ്യവസ്ഥിതിയിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായപ്പോള്‍ പ്രഥമ നെഹ്റു മന്ത്രി സഭയില്‍ നിന്ന് രാജിവച്ചു. 1952ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അധഃസ്ഥിത വിഭാഗങ്ങളുടെ നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ വളരെ പെട്ടെന്ന് തന്നെ ഡോ. ബി ആര്‍ അംബേദ്കറിനായി. 1927-ല്‍ ബോംബെ നിയമ നിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1934 വരെ അംഗമായി പ്രവര്‍ത്തിച്ചു. സഭയില്‍ അംഗമായിരിക്കെ തൊഴിലാളികള്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ മര്‍ദിത വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന നിരവധി ബില്ലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു.1927 ല്‍ ദളിത് സമൂഹത്തിനായി ശബ്ദമുയര്‍ത്താന്‍ ബഹിഷ്‌കൃത ഭാരതം എന്ന പത്രം ആരംഭിച്ചു. പിന്നീട് 1936 ല്‍ ഇന്‍ഡിപെന്‍ഡന്‍സ് ലേബര്‍ പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി 1947ല്‍ അദ്ദേഹം നിയമിക്കപ്പെട്ടു. ഒപ്പം ഭരണഘടനാ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കും അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കുന്ന ആമുഖത്തോടെ ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണ ഘടനയുടെ പിറവിക്കായിരുന്നു അംബേദ്കര്‍ നേതൃത്വം നല്‍കിയത്.

വ്യവസ്ഥിതികളോടും അധികാര സ്ഥാനങ്ങളോടും നിരന്തരം അംബേദ്കര്‍ കലഹിച്ചു. ജാതി വ്യവസ്ഥയെ ആദര്‍ശവത്കരിക്കുന്ന ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളെയെല്ലാം അദ്ദേഹം കടന്നാക്രമിച്ചു. 1927 ഡിസംബര്‍ 25 ന് മനുസ്മൃതി പരസ്യമായി കത്തിച്ച് ഹിന്ദുത്വത്തെ വെല്ലുവിളിച്ചു. ഹിന്ദു നിയമ വ്യവസ്ഥിതിയിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായപ്പോള്‍ പ്രഥമ നെഹ്റു മന്ത്രി സഭയില്‍ നിന്ന് രാജിവച്ചു. 1952ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജാതി വ്യവസ്ഥ സംബന്ധിച്ച നിലപാടുകളുടെ പേരില്‍ അംബേദ്കര്‍ മഹാത്മാ ഗാന്ധിയോട് പോലും കലഹിച്ചു. ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയാണെന്നും, ജാതി നശിപ്പിക്കണം എന്നുമുള്ള നിലപാടില്‍ അംബേദ്കര്‍ ഉറച്ചു നിന്നു.1956 ഒക്ടോബര്‍ ആറിന് 3,65,000 അനുയായികളുമായി അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. ''ജനിച്ചത് ഹിന്ദു ആയിട്ടാണെങ്കിലും, ഞാന്‍ ഹിന്ദുവായി മരിക്കില്ല.'' എന്ന് വിളിച്ചു പറഞ്ഞ അംബേദ്കറുടെ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം.

വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുളളതെങ്കിലും മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും
ബി ആർ അംബോദ്കർ

അധഃസ്ഥിത വര്‍ഗത്തിന്റ വിമോചനം എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെ അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഉന്നമനമാണെന്ന് അംബേദ്കര്‍ വിശ്വസിച്ചു. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ സര്‍വീസിലും നിയമനിര്‍മാണ സഭകളിലും അവര്‍ക്ക് സംവരണം ഉറപ്പാക്കിയതും തൊട്ടുകൂടായ്മ, നിയമം മൂലം നിരോധിച്ചതും അംബേദ്ക്കറുടെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ്.

1956 ല്‍ തന്റെ തന്റെ 65ാം വയസിലാണ് അംബേദ്കര്‍ മരിക്കുന്നത്. മരണത്തിന് 34 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ഭാരതരത്ന എന്ന ബഹുമതി പോലും ലഭിച്ചത്. കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് തൃപ്തിപ്പെടരുത്, നമ്മുടെ രാഷ്ട്രീയ ജനാധിപത്യം, ഒരു സാമൂഹിക ജനാധിപത്യമാകണമെന്ന് അദ്ദേഹം എക്കാലവും സ്വപ്നം കണ്ടു. അതിലേക്ക് എത്ര ദൂരം എത്താന്‍ കഴിഞ്ഞു നമുക്ക് എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്ന് ഏറ്റവും പ്രസക്തമായ ചോദ്യം. വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുളളതെങ്കിലും മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും- അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ 132ാം ജന്‍മദിനത്തിലും നമ്മുടെ ചെവികളില്‍ മുഴങ്ങട്ടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in