'തളർന്ന ശരീരവും തളരാത്ത മനസും'; ലഭിക്കില്ലെന്ന് പറഞ്ഞ സമയം പഠനവിഷയമാക്കിയ സ്റ്റീഫൻ ഹോക്കിങ്

'തളർന്ന ശരീരവും തളരാത്ത മനസും'; ലഭിക്കില്ലെന്ന് പറഞ്ഞ സമയം പഠനവിഷയമാക്കിയ സ്റ്റീഫൻ ഹോക്കിങ്

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിന് സെൻ്റ് ആൽബൻസിലാണ് സ്റ്റീഫൻ ഹോക്കിങ്‌സ് ജനിക്കുന്നത്

ലോകത്ത് വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ച, ആരാധകവൃന്ദമുള്ള ചുരുക്കം ശാസ്ത്രജ്ഞരെ ഉണ്ടായിട്ടുള്ളൂ. അങ്ങനെയൊരാളായിരുന്നു വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്. രണ്ടുവർഷം മാത്രമേ ജീവൻ നിലനിൽക്കൂവെന്ന് 26-ാം വയസിൽ കേൾക്കേണ്ടി വന്ന ഹോക്കിങ് പിൽക്കാലത്ത് തനിക്ക് കുറച്ച് മാത്രമേ ശേഷിക്കുന്നുള്ളു എന്ന് വിധിയെഴുതപ്പെട്ട സമയത്തെ കുറിച്ച് പഠിച്ച് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു. ആ അതുല്യപ്രതിഭ വിടവാങ്ങിയിട്ട് 2024 മാർച്ച് 14ന് ആറുവർഷം പിന്നിടുന്നു.

ജീവൻ അവസാനിക്കാൻ പോകുന്നുവെന്ന് കേൾക്കുമ്പോൾ മരണഭയമായിരിക്കും ആര്‍ക്കും ആദ്യമുണ്ടാകുക. എന്നാൽ ഹോക്ടിങ് ചിന്തിച്ചത് മറിച്ചായിരുന്നു. ഇനി ശേഷിക്കുന്ന കാലം എന്തുചെയ്യാം? ആ ആലോചനയാണ് ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾ വായിക്കുന്ന 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പോലുള്ള ഗ്രന്ഥങ്ങളുടെ പിറവിക്ക് കാരണമായത്. തനിക്ക് എന്ത് കുറവാണെന്ന് പറഞ്ഞോ അതിനെ സ്നേഹിക്കുകയും അതിന് പിന്നിലെ നിഗൂഢതകൾ അനാവരണം ചെയ്യുകയുമായിരുന്നു ഹോക്കിങ് തന്റെ ജീവിതം കൊണ്ടുനേടിയത്.

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിന് സെൻ്റ് ആൽബൻസിലാണ് സ്റ്റീഫൻ ഹോക്കിങ്‌സ് ജനിക്കുന്നത്. ഹോക്കിങ്ങിന് 21 വയസ് തികയുന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മരുന്നുകളില്ലാത്ത ചികിത്സ ലഭ്യമല്ലാത്ത ഡീജനറേറ്റീവ് മോട്ടോർ ന്യൂറോൺ ഡിസീസ് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന രോഗം കണ്ടെത്തുന്നത്. മിക്കവരെയും പോലെ വിഷാദരോഗത്തിന് കീഴടങ്ങുന്നതിനുപകരം, പ്രപഞ്ചത്തിൻ്റെ ഭൗതിക സ്വഭാവവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലായി ഹോക്കിങ്ങിന്റെ ശ്രദ്ധ. കാലക്രമേണ, കഠിനമായ ശാരീരിക വൈകല്യങ്ങൾക്കെതിരെ അദ്ദേഹം അസാധാരണമായ വിജയങ്ങൾ കൈവരിച്ചു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ജൂത രാഷ്ട്രത്തെ ബഹിഷ്കരിക്കുക ഉൾപ്പെടെ ഉറച്ച നിലപാടുകൾ കൊണ്ടും ഹോക്കിങ് ശ്രദ്ധേയനായിരുന്നു.

'ഇനി രണ്ടുവർഷം കൂടിയേ ജീവിതമുള്ളു' എന്ന് 26-ാം വയസിൽ കേൾക്കേണ്ടി വന്ന ഹോക്കിങ് എല്ലാ വൈദ്യോപദേശങ്ങളെയും ധിക്കരിച്ച് പിന്നെയും 55 വർഷം ജീവിച്ചു. ഹോക്കിങ്ങിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വഴിമാറുകയല്ലാതെ മരണത്തിനും മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. കുട്ടികൾക്കായി എഴുതിയ 'George's Secret Key to The Universe' ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ ദി യുണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ തുടങ്ങി നിരവധി കൃതികൾ അദ്ദേഹം രചിച്ചു. തളരാത്ത മനസുമായി കേംബ്രിഡ്ജിലെ ഗവേഷണകാലത്ത് മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം ലോകത്തിന് മുന്നിൽ വിവരിച്ചു.

76-ാം വയസിൽ മരിക്കുമ്പോൾ ആകെ ബാക്കിവച്ച ആഗ്രഹം ബഹിരാകാശ യാത്ര സഫലമായില്ല എന്നതുമാത്രമായിരുന്നു.

logo
The Fourth
www.thefourthnews.in