ഇസ്രയേലില്‍ 18,000 ഇന്ത്യക്കാര്‍, പലസ്തീനില്‍ പതിനേഴും; എന്താണ് ഓപ്പറേഷന്‍ അജയ്?
സംഘര്‍ഷ ഭരിതമായ ഇസ്രയേല്‍ പലസ്തീന്‍ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച 'ഓപറേഷന്‍ അജയ്'യുടെ നടപടികള്‍ ആരംഭിച്ചു. പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ച് നടത്തുന്ന രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ഇന്ന് രാത്രി പതിനൊന്നരയോടെ ടെല്‍ അവീവില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇസ്രയേലില്‍ 18,000 ഇന്ത്യക്കാരും, പലസ്തീനില്‍ പതിനേഴ് ഇന്ത്യക്കാരുമാണ് നിലവിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ വിമാനത്തില്‍ 230 യാത്രക്കാര്‍
എന്താണ് ഓപറേഷന്‍ അജയ്
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യമാണ് ഓപറേഷന്‍ അജയ്. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളായിരിക്കും അയക്കുക. ആവശ്യമായി വന്നാല്‍ നേവിയുടെ കപ്പലുകളും അയക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് ഇമെയില്‍ മുഖേന സന്ദേശമയച്ചതായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. ആദ്യ വിമാനത്തില്‍ 230 യാത്രക്കാരായിരിക്കും എത്തുക.
ഇസ്രയേലില്‍ 18,000 ഇന്ത്യക്കാര്‍
18,000 ഇന്ത്യയ്ക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്. രോഗികളേയും പ്രായമായവരേയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സാണ് ഇവരില്‍ കൂടുതലും. ആയിരത്തോളം വിദ്യാര്‍ഥികളും നിരവധി ഐടി ഉദ്യോഗാര്‍ഥികളും വജ്ര വ്യാപാരികളും ഇതില്‍ ഉള്‍പ്പെടുന്നു. ഓപ്പറേഷൻ അജയിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ സഹായിക്കാൻ ഇസ്രയേൽ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മിഡ് വെസ്റ്റ് ഇന്ത്യയുടെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി അറിയിച്ചിരുന്നു.
പലസ്തീനില്‍ 17 ഇന്ത്യക്കാര്‍
പലസ്തീനില്‍ 17 ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പരിചരണ മേഖലയില്‍ ജോലി ചെയ്യുന്നവരും വ്യവസായികളും ഉള്‍പ്പെടുന്നു. പലസ്തീനിലെ ഇന്ത്യയ്ക്കാര്‍ക്ക് ബന്ധപ്പെടാനായി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിട്ടിട്ടുണ്ടെന്ന് പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി റാമല്ല അറിയിച്ചിരുന്നു.
ഇസ്രയേല്‍-പലസ്തീന്‍ സാഹചര്യം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
ബന്ധപ്പെടാനുള്ള നമ്പറുകള്‍
1800118797 (Toll free)
+91-11 23012113
+91-11-23014104
+91-11-23017905
+919968291988
അടിയന്തര സഹായത്തിനായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയും ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
+972-35226748
+972-543278392
+970-592916418 (വാട്ട്സ്ആപ്പിലൂടെയും ബന്ധപ്പെടാം)
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങളും സ്വന്തം പൗരന്മാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയ 192 പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി വിമാനം അയച്ചിരുന്നു. ഇറ്റലി ഏഴ് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേലിലേക്ക് അയച്ചത്. 5,000 ജര്‍മന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.