വസുന്ധര രാജെ സിന്ധ്യയെ ഷെഖാവത്ത് വെട്ടുമോ? വന്‍ വിജയത്തിനുശേഷം രാജസ്ഥാനിലെ ബിജെപിയില്‍ ഇനി എന്ത്?

വസുന്ധര രാജെ സിന്ധ്യയെ ഷെഖാവത്ത് വെട്ടുമോ? വന്‍ വിജയത്തിനുശേഷം രാജസ്ഥാനിലെ ബിജെപിയില്‍ ഇനി എന്ത്?

ബിജെപി ദേശീയ നേതൃത്വവുമായി അത്ര നല്ല രസത്തിലല്ലാത്ത വസുന്ധര രാജെയെ മാറ്റി മറ്റൊരു നേതാവിനെ ബിജെപി രാജസ്ഥാനിൽ ഭരണചുമതല ഏൽപ്പിക്കുമോ?

രാജസ്ഥാന്‍ അതിന്റെ ചരിത്രം തുടര്‍ന്നു. എല്ലാ സര്‍ക്കാരുകളെയും അഞ്ച് വര്‍ഷത്തിനുശേഷം മാറ്റുകയെന്ന രീതി. ഇത്തവണ ചരിത്രം തിരുത്തുമെന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികള്‍ ചരിത്രം തിരുത്താന്‍ സഹായിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അത് തീര്‍ത്തും അസ്ഥാനത്താക്കിക്കൊണ്ടാണ് ബിജെപിയുടെ തേരോട്ടം.

കോണ്‍ഗ്രസിലെ അശോക് ഗെഹ്ലോട്ട്- സച്ചിൻ പൈലറ്റ് പോരാട്ടം സംഘടനാ സംവിധാനങ്ങളെ ബാധിച്ചുവോ എന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാജയകാലത്ത് ചര്‍ച്ച ചെയ്യാനുള്ളതാണ്. എന്നാല്‍ വലിയ വിജയത്തിനിടയിലും ബിജെപിയ്ക്കുമുണ്ട് ചില കണ്‍ഫ്യൂഷനുകള്‍. ആരാവും മുഖ്യമന്ത്രി? രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ രാജസ്ഥാനിലെ മുഖമാണെങ്കിലും കുറച്ചു കാലമായി വസുന്ധര രാജെ സിന്ധ്യ ബിജെപിയുടെ ദേശീയ നേതൃത്വവുമായി അത്ര നല്ല സുഖത്തിലല്ലെന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നത്.

വസുന്ധര രാജെ സിന്ധ്യയെ ഷെഖാവത്ത് വെട്ടുമോ? വന്‍ വിജയത്തിനുശേഷം രാജസ്ഥാനിലെ ബിജെപിയില്‍ ഇനി എന്ത്?
കമല്‍നാഥ്, ഗെഹ്ലോട്ട്... പടക്കുതിരകള്‍ വീഴുന്ന കോണ്‍ഗ്രസ്

രാജസ്ഥാനില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയാണെങ്കില്‍ അത് വസുന്ധര രാജെ സിന്ധ്യെയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തലുകള്‍. എന്നാല്‍ രാജസ്ഥാനില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയാണ്.

2018 ലെ പരാജയത്തിനുശേഷമാണ് വസുന്ധര രാജെ സിന്ധ്യ ദേശീയ നേതൃത്വത്തില്‍നിന്ന് അകന്നത്. എങ്കിലും ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ താന്‍ തന്നെയാവും രാജസ്ഥാനില്‍ ബിജെപിയുടെ മുഖമായി തുടരുകയെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. 2003 ലും 2013 ലും രാജസ്ഥാനില്‍ ബിജെപിയ്ക്ക് വലിയ വിജയങ്ങള്‍ നേടിക്കൊടുത്തത് വസുന്ധര രാജെ സിന്ധ്യയായിരുന്നു. 2013 ല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു വസുന്ധര. അന്ന് 200 സീറ്റില്‍ 163 സീറ്റാണ് അന്ന് നേടിയത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ടുവെയ്ക്കണമെന്ന ആവശ്യം അനുയായികളായ എംഎല്‍എമാര്‍ ഉയര്‍ത്തിയെങ്കിലും ബിജെപി നേതൃത്വം അത് ചെവികൊണ്ടിരുന്നില്ല. വസുന്ധര രാജെ സമര്‍ത്ഥക് മഞ്ച് എന്ന സംഘടനയും അവര്‍ രൂപീകരിച്ചു. തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ അവരെ കൂടുതല്‍ പരിഗണിക്കാനും കൂടെയുള്ള 40 ഓളം പേര്‍ക്ക് സീറ്റ് നല്‍കാനും ബിജെപി തയ്യാറായതോടെയാണ് അവര്‍ പ്രചാരണത്തില്‍ സജീവമായത്. എങ്കിലും ഇപ്പോഴും അവരുടെ ചില അടുത്ത അനുയായികള്‍ ടിക്കറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നു.

വസുന്ധര രാജെ സിന്ധ്യയെ ഷെഖാവത്ത് വെട്ടുമോ? വന്‍ വിജയത്തിനുശേഷം രാജസ്ഥാനിലെ ബിജെപിയില്‍ ഇനി എന്ത്?
തെലങ്കാനയിലും കളമറിഞ്ഞ് കളിച്ച് കനുഗോലു; കെ സി ആറിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് ആയുധമേകിയ രാഷ്ട്രീയ തന്ത്രജ്ഞന്‍

ഇനി കേന്ദ്ര നേതൃത്വം എന്ത് ചെയ്യുമെന്നതാണ് പ്രധാനം. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് വസുന്ധരയുടെ മുഖ്യമന്ത്രി പദത്തിനു പിന്നിലെ ഏറ്റവും വലിയ തടസ്സമായി കാണുന്നത്. 2019 ല്‍ അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവിനെ ജോധ്പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് അദ്ദേഹം രാജസ്ഥാന്‍ ബിജെപിയിലെ പ്രബലനായത്. ആര്‍ എസ് എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയായ ഇദ്ദേഹമാണ് അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായി രമേശ്വര്‍ ദാദിച്ചിനെ ബിജെപിയിലെത്തിച്ചത്.

മൂന്ന് തവണയായി ലോക്‌സഭയിലുള്ള കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവരുന്ന മറ്റൊരു നേതാവ്. മോദിയുടെ വിശ്വസ്തനായ ഇദ്ദേഹം ബിജെപിയുടെ ദളിത് മുഖവുമാണ്. 2009 ല്‍ ബിക്കാനിറില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നതവരെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

വസുന്ധര രാജെ സിന്ധ്യയെ ഷെഖാവത്ത് വെട്ടുമോ? വന്‍ വിജയത്തിനുശേഷം രാജസ്ഥാനിലെ ബിജെപിയില്‍ ഇനി എന്ത്?
രേവന്ത് റെഡ്ഢി എന്ന ഗെയിം മേക്കർ; തെലങ്കാനയില്‍ വിജയം കണ്ട കോണ്‍ഗ്രസ് തന്ത്രം

ജാട്ട് വിഭാഗത്തില്‍നിന്നുള്ള സതീഷ് പൂനിയ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. 2019 ല്‍ ഇദ്ദേഹത്തെ പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് നിയോഗിച്ചപ്പോള്‍ തന്നെ രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു. മാർച്ചില്‍ സിപി ജോഷിയെ സംസ്ഥാന അധ്യക്ഷനാക്കിയെങ്കിലും ജാട്ട് വിഭാഗത്തില്‍നിന്നുള്ള നേതാവെന്ന നിലയിലും ഹരിയാനയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഈ വിഭാഗത്തിനുള്ള പ്രധാന്യവും പരിഗണിച്ചാല്‍ സതീഷ് പുനിയയും പരിഗണിക്കപ്പെടും. എന്തായാലും വസുന്ധരയെ മാറ്റി മറ്റൊരാളെ ബിജെപി നേതൃത്വം പരിഗണിച്ചാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടിയുള്ള സൂചനയായും കണക്കാക്കാം.

logo
The Fourth
www.thefourthnews.in