Video| ഓണക്കാലത്തെ ഓണാട്ടുകര

വാമനന് മുന്നില്‍ മാവേലി തലതാഴ്ത്തി നിന്നത് ഇവിടെയാണെന്നാണ് വിശ്വാസം

ചരിത്രവും ഐതീഹ്യവും ഇഴപിരിഞ്ഞ വിശ്വാസങ്ങളുടെ നാടാണ് ഓണാട്ടുകര. കൊല്ലത്തെ കരുനാഗപ്പള്ളി, ആലപ്പുഴയിലെ കാര്‍ത്തികപള്ളി, മാവേലിക്കര, പത്തനംതിട്ട ജില്ലയുടെ ചിലഭാഗങ്ങള്‍ എന്നിവയുള്‍പ്പെട്ട പ്രദേശത്തെയാണ ഓണാട്ടുകരയെന്നു പറയുന്നത്. ഓണവും ഓണാട്ടുകരയും തമ്മില്‍ ചരിത്രബന്ധത്തേക്കാള്‍ ഐതിഹ്യപ്പെരുമായാണുള്ളത്. മധ്യകാല കേരളത്തിലെ പ്രബല നാട്ടുരാജ്യമായ ഓടനാട് 18-ാം നൂറ്റാണ്ടിലാകാം ഓണാട്ടുകരയായി പരിണമിച്ചതെന്നു കരുതപ്പെടുന്നു. ഓണാട്ടുകര വാഴും ഈശ്വരന്‍മാരും എന്ന കുഞ്ചന്‍ നമ്പ്യാരുടെ കൃഷ്ണലീലയിലെ പരാമര്‍ശം ഇതിനു പിന്‍ബലമേകുന്നു. ഓണം പോലെ ഐശ്വര്യമുള്ള നാട്, മാലോകരെ ഓണമൂട്ടിയ നാട്, ഓണത്തിന്റെ നാട് എന്നിങ്ങനെ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല പരാമര്‍ശങ്ങളുണ്ട്. മാവേലിയുടെ കരയാണ് മാവേലിക്കരയായതെന്ന് മറ്റൊരുവാദം. വാമനനുമുന്നില്‍ മാവേലി തലതാഴ്ത്തി നല്‍കിയത് ഇവിടെയാണെന്നാണ് മറ്റൊരു വിശ്വാസം.

ഐതീഹ്യവുമായി തട്ടിച്ചുനോക്കി ഓണത്തിന്റെ ചരിത്രവേരുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഓണാട്ടുകര പ്രദേശത്ത് പ്രബലമായിരുന്ന ബുദ്ധമതത്തിന്റെ ആശയങ്ങളുമായും ഓണം ഒത്തുപോകുന്നുണ്ട്. നവോഥാന മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന ആശയങ്ങളാണ് ഓണം മുന്നോട്ടുവയ്ക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാസം ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലായിരുന്നെന്നു പറയപ്പെടുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങി പള്ളി ചേര്‍ത്തുള്ള സ്ഥലനാമങ്ങള്‍ ഈ പ്രദേശത്തിന്റെ ബുദ്ധമത സ്വാധീനത്തിന്റെ തെളിവുകളാണ്. ഓണാട്ടുകരയില്‍ കാണുന്ന ബുദ്ധപ്രതിമകളും ഈ പ്രദേശത്തെ ബുദ്ധസ്വാധീനത്തിനു തെളിവാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in