നിയമങ്ങള്‍ അച്ചടിച്ചു വെച്ച ഒരു ലിഖിതം മാത്രമല്ല ഭരണഘടന; പ്രതിജ്ഞ ചെയ്യാം നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ

നിയമങ്ങള്‍ അച്ചടിച്ചു വെച്ച ഒരു ലിഖിതം മാത്രമല്ല ഭരണഘടന; പ്രതിജ്ഞ ചെയ്യാം നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ

വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയത്തിൽ നിന്നും പിറവിയെടുത്ത വർഗ്ഗീയതയുടെ അംശങ്ങൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു

ഇന്ത്യാ റിപ്പബ്ലിക്കിനെ തിരിച്ചു പിടിക്കണം. ഇന്ത്യ ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടിട്ട് 2023 ജനുവരി 26ന് എഴുപത്തി നാല് വർഷം തികയുകയാണ്. ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറുമ്പോൾ കൈവരിക്കാൻ ലക്ഷ്യം വെച്ചതെന്തൊക്കെയാണെന്ന് തിരിഞ്ഞു നോക്കുവാനും, പുനർവിചിന്തനം നടത്താനുമുള്ള അവസരം കൂടിയാണ് ഇത്. 1949 നവംബർ 26ന് ഭരണഘടനാ നിർമ്മാണ സഭയിൽ അംഗീകരിക്കപ്പെട്ട ഭരണഘടന രാജ്യത്ത് നടപ്പിൽ വരുത്തിയ ദിനം കൂടിയാണല്ലോ റിപബ്ലിക് ദിനം. അത്തരമൊരു അവസരത്തിൽ ഭരണഘടന എന്നത് കേവലം നിയമങ്ങൾ അച്ചടിച്ചു വെച്ച ഒരു ലിഖിതം മാത്രമല്ലെന്നും, അത് ഈ രാജ്യത്തിലെ ജനങ്ങളുടെ ജീവിതഗതി നിർണയിക്കുന്നതിൽ, രാജ്യത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അടിസ്ഥാനം വ്യാഖ്യാനിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന നാഡീ രേഖയാണെന്നും വീണ്ടും നമ്മൾ ഓർമ്മിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാ തത്വങ്ങളും, അതിൻ്റെ കാതലായ മൂല്യങ്ങളും ദിനംപ്രതി ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ തിരിച്ചു പിടിക്കേണ്ടതിൻ്റെ ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ വേണം. ഭരണഘടനയുടെ ആത്മാവായ ആമുഖത്തിൽ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയാണ് വിശേഷിപ്പിക്കുന്നത്. ഈ ആമുഖത്തിൽ സൂചിപ്പിക്കുന്ന ഒട്ടുമിക്ക വാക്കുകളും സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ആക്രമണം നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ഭരണഘടനയുടെ ആത്മാവായ ആമുഖത്തിൽ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയാണ് വിശേഷിപ്പിക്കുന്നത്. ഈ ആമുഖത്തിൽ സൂചിപ്പിക്കുന്ന ഒട്ടുമിക്ക വാക്കുകളും സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ആക്രമണം നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ബഹുസ്വരതയാണ് ഇന്ത്യാ മഹാരാജ്യത്തിൻ്റെ നെടുംതൂൺ. വിവിധ മതങ്ങളിൽ പെട്ട മനുഷ്യർ, വിവിധ ഭാഷകൾ സംസാരിക്കുന്നവർ, വ്യത്യസ്ത സംസ്കാരങ്ങൾ പിന്തുടരുന്നവർ ഒരുമിച്ച് ചേരുന്ന ഒന്നിന് പറയുന്ന പേരാണ് ഇന്ത്യ. ആ ബഹുസ്വരതയാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അതിരുകളില്ലാതെ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയത്തിൽ നിന്നും പിറവിയെടുത്ത വർഗ്ഗീയതയുടെ അംശങ്ങൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. വ്യത്യസ്ത മതങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കൂട്ടങ്ങൾ അന്ന് തന്നേ ഇന്ത്യൻ രാഷ്ട്രീയ സാഹര്യത്തിൽ ഉണ്ടായിരുന്നല്ലോ. ഇന്ന് നമ്മൾ കാണുന്ന സംഘപരിവാർ സംഘടനകളുടെ രൂപങ്ങൾ അന്ന് തൊട്ടേ നിലവിൽ ഉണ്ടായിരുന്നുവല്ലോ. സ്വാതന്ത്ര്യ സമരത്തിൽ ഇക്കൂട്ടരുടെ സംഭാവന വട്ടപ്പൂജ്യം ആയിരുന്നുവെങ്കിലും ബ്രിട്ടീഷ് മേധാവിത്വത്തിൻ്റെ കൂടെ കൂടി രാജ്യത്തിൻ്റെ ബഹുസ്വരതയ്ക്ക് കളങ്കം ഏൽപ്പിക്കുന്നതിൽ ഇവർ എന്നും മുന്നിൽ ആയിരുന്നു.

മത ന്യൂപക്ഷങ്ങൾ മാത്രമല്ല, വിവിധ ഭാഷാ വിഭാഗങ്ങളും, ലൈംഗിക ന്യൂനപക്ഷങ്ങളും എല്ലാം സംഘപരിവാർ ഭരണത്തിന് കീഴിൽ അസ്വസ്ഥരും പീഡിതരുമാണ്

1990കളിൽ ബാബ്റി മസ്ജിദ് വഴിയും, പിന്നീട് 2002ൽ ഗുജറാത്തിൽ നടന്ന വർഗ്ഗീയ ആക്രമണങ്ങൾ വഴിയും എല്ലാമാണ് സംഘപരിവാർ അവരുടെ മേധാവിത്വം ഇന്ത്യയുടെ മേൽ സ്ഥാപിച്ചെടുക്കുന്നത്. 2014ൽ മോദി അധികാരത്തിൽ വന്നതിനു ശേഷം ഇത്തരം ആക്രമണങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്തിട്ടുള്ളത്. പശുവിനെ കടത്തി എന്ന പേരിൽ നിഷ്കളങ്കരായ അനവധി മുസ്ലീങ്ങളും, ദളിതരും ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ഉണ്ടായി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പല രീതികളിൽ ആയി റദ്ദ് ചെയ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമമായും, വടക്ക് കിഴക്കൻ ഡൽഹിയിലെ ആക്രമണങ്ങൾ ആയും എല്ലാം നമ്മൾ ഇതിന് സാക്ഷ്യം വഹിച്ചു. സ്ക്രോൾ പുറത്ത് വിട്ട ഡാറ്റ പ്രകാരം 2009 മുതൽ 2018 വരെയുണ്ടായിട്ടുള്ള വർഗ്ഗീയ ആക്രമണങ്ങളിൽ 90 ശതമാനം എണ്ണം സംഭവിച്ചത് 2014ൽ മോദി സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷമാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ആണ് ഇത്തരം ആക്രമണങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് കർണാടകയും, മൂന്നാം സ്ഥാനത്ത് രാജസ്ഥാനും ആണ് ഉള്ളത്. 66% ആക്രമണങ്ങളും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് എന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. മത ന്യൂപക്ഷങ്ങൾ മാത്രമല്ല, വിവിധ ഭാഷാ വിഭാഗങ്ങളും, ലൈംഗിക ന്യൂനപക്ഷങ്ങളും എല്ലാം സംഘപരിവാർ ഭരണത്തിന് കീഴിൽ അസ്വസ്ഥരും പീഡിതരുമാണ്.

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മോദി ഭരണത്തിന് കീഴിൽ മുകളിലേക്ക് കുതിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ ദളിത് വിഭാഗങ്ങളിൽ പെട്ട സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുക കൂടി ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എപ്രകാരമാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് നാം ഈയടുത്ത് കണ്ടതാണ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മോദി ഭരണത്തിന് കീഴിൽ മുകളിലേക്ക് കുതിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ ദളിത് വിഭാഗങ്ങളിൽ പെട്ട സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുക കൂടി ചെയ്തു. ഹത്രാസ് സംഭവം എന്നും നമുക്ക് ഓർമ്മയിൽ ഉണ്ടായിരിക്കണം. LGBBTQIA+ വിഭാഗങ്ങൾക്ക് നേരെയും സംഘപരിവാർ സർക്കാർ പല രീതികളിൽ ആഞ്ഞടിച്ചു. ഇത്തരത്തിൽ ഇന്ത്യയെ ഇന്ത്യയാക്കുന്ന ബഹുസ്വരാടിസ്ഥാനത്തെ സംഘപരിവാർ ഭരണകൂടം ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. നമുക്ക് ഇന്ത്യ റിപ്പബ്ലിക്കിനെ തിരികെ പിടിക്കണമെങ്കിൽ ആ ബഹുസ്വരതയെ നമുക്ക് കാത്തു സംരക്ഷിച്ചേ മതിയാവൂ.

സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ആശയത്തോടെയാണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2023ൽ എത്തി നിൽക്കുമ്പോൾ ഈ വാക്കിനോളം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഭരണകൂടത്താൽ ധ്വംസനം നേരിടുന്ന മറ്റൊരു മൂല്യമില്ല എന്നു തോന്നി പോകും. സാമ്പത്തിക അസമത്വം മറ്റേത് കാലത്തേക്കാളും ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈയിടെ പുറത്തിറക്കിയ ഇന്ത്യയിലെ അസമത്വത്തെക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോർട്ട്, രാജ്യത്തെ സമ്പത്തിന്റെ 60 ശതമാനത്തിലധികം കൈവശം വെക്കുന്നത് വെറും 5 ശതമാനം ഇന്ത്യക്കാരാണെന്നും അതേസമയം ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകൾക്ക് സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തി. COVID മഹാമാരിയുടെ കാലത്ത് വ്യക്തമായി പുറത്ത് വന്ന ഇന്ത്യൻ സാമ്പത്തികാവസ്ഥയുടെ ജീർണരൂപം 2023ലും ഒട്ടും തന്നെ മെച്ചപ്പെട്ടതായി കാണപ്പെടുന്നില്ല. ഡിസംബർ 2022ലെ CMIE യുടെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലാത്ത ജനങ്ങളുടെ എണ്ണം അഞ്ചു കോടി എന്ന ഭയാനകമായ നിരക്കിൽ എത്തിയിരിക്കുന്നു. എന്നിരുന്നാലും പൊതുമുതൽ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ മുൻപന്തിയിൽ ആണ് സംഘപരിവാർ സർക്കാർ.

പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനം തകർക്കാനുള്ള ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടേയിരിക്കുന്നു. കുപ്രസിദ്ധമായ മൂന്ന് കർഷക ബില്ലുകളിലൂടെ കാർഷിക മേഖലയെ അദാനി അംബാനിമാർക്ക് തീറെഴുതി കൊടുക്കാൻ ഉള്ള ബിജെപിയുടെ ശ്രമത്തെ കർഷകരുടെ കൂട്ടായ പ്രക്ഷോഭം എതിർത്തു തോൽപ്പിച്ചു.

ഏറെ വർഷത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിൽ എയർ ഇന്ത്യയെ പരിപൂർണ നഷ്ടത്തിൽ ആക്കാനും, വിറ്റഴിക്കാനും അവർക്ക് സാധിച്ചു. മറ്റു പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനം തകർക്കാനുള്ള ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടേയിരിക്കുന്നു. കുപ്രസിദ്ധമായ മൂന്ന് കർഷക ബില്ലുകളിലൂടെ കാർഷിക മേഖലയെ അദാനി അംബാനിമാർക്ക് തീറെഴുതി കൊടുക്കാൻ ഉള്ള ബിജെപിയുടെ ശ്രമത്തെ കർഷകരുടെ കൂട്ടായ പ്രക്ഷോഭം എതിർത്തു തോൽപ്പിച്ചു. സമാനമായ ശ്രമങ്ങൾ ആണ് വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം വഴിയും, തൊഴിൽ മേഖലയിൽ തൊഴിൽ നിയമ ഭേദഗതി വഴിയും, യുവജനങ്ങൾക്ക് എതിരെ അഗ്നീപത് സ്കീം പോലെയുള്ള നയങ്ങൾ വഴിയും എല്ലാം സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്നത്. ബിജെപി സർക്കാരിൻ്റെ ഈ സാമ്പത്തിക നയങ്ങളുടെ ആകത്തുകയാണ് വിലക്കയറ്റവും, തൊഴിലില്ലായ്മയും, ദാരിദ്ര്യവും എല്ലാം എല്ലാം. ഇത്തരം നയങ്ങൾക്ക് എതിരെ, അവർ മുന്നോട്ടു വെക്കുന്ന ധനികനെ കൂടുതൽ കൂടുതൽ ധനികൻ ആക്കുന്ന ചിന്താധാരകൾക്ക് എതിരെ ബഹുജന പ്രക്ഷോഭങ്ങൾ വഴി മാത്രമേ മറുപടി പറയാൻ കഴിയൂ. അത്തരത്തിൽ മാത്രമേ നമുക്ക് ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ തിരിച്ചു പിടിക്കാൻ കഴിയൂ.

logo
The Fourth
www.thefourthnews.in