ഖാദർ കമ്മിറ്റി മറന്നുവോ 
ഭിന്നശേഷി കുട്ടികളെ ?

ഖാദർ കമ്മിറ്റി മറന്നുവോ ഭിന്നശേഷി കുട്ടികളെ ?

വിദഗ്‌ധ സമിതിയുടെ സഹായം ഇല്ലെങ്കിലും സർക്കാരിന് സ്കൂൾ സമയവും ഉച്ചഭക്ഷണ വിതരണ രീതിയും പരിഷ്കരിക്കാനാവും. വ്യക്തമായ മാർഗനിർദേശം വേണ്ട മേഖല ഇൻക്ലൂസീവ് എഡ്യൂക്കേഷനാണ്

വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട എം എ ഖാദറിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ  അന്തിമ ശുപാർശകളെപ്പറ്റിയുള്ള വാർത്തകൾ കണ്ടു.അതിൽ സംസ്ഥാനത്തെ സ്കൂൾ പഠന സമയം, വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് , ഉച്ചഭക്ഷണം, അധ്യാപക നിയമന റിക്രൂട്ട്മെൻ്റ് ബോർഡ് ഇവയെക്കുറിച്ചൊക്കെയുള്ള നിർദ്ദേശങ്ങൾ കണ്ടു. ഈ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാനത്തെ സ്കൂളുകളിൽ, ഭിന്നശേഷിക്കുട്ടികളുടെ UN (CRPD) ശുപാർശ ചെയ്ത inclusive education നിർബന്ധിതമാക്കുന്നതിനെക്കുറിച്ചും, ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണ സ്കൂളുകൾ ലഭ്യമാക്കേണ്ടതിനെക്കുറിച്ചും യാതൊന്നും ഒറ്റനോട്ടത്തിൽ ഒന്നും കണ്ടില്ല.

അവർ അസാധാരണരാണെന്നിരിക്കെ, സമൂഹത്തിൻ്റെ ബഹുമാന പരിഗണനയാണ് വേണ്ടത്. നമ്മെക്കാൾ മികച്ചവർക്ക് കൊടുക്കുന്ന ആദരവ്, സഹവർത്തിത്വം എന്നിവ ഭിന്നശേഷിക്കുട്ടികൾക്ക് കൊടുക്കാൻ ആദ്യം ശ്രമിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്

ഭിന്നശേഷി അവകാശ നിയമപ്രകാരവും ആർട്ടിക്കിൾ 21 (a) പ്രകാരവും വിദ്യാഭ്യാസ പങ്കാളിത്തം ഓരോ ഭിന്നശേഷിക്കുട്ടിയുടെയും അവകാശമാണ്. മാനസികവും ശാരീരികവും സാമൂഹികവുമായ പരിമിതികൾ മൂലം സാധാരണക്കാർ ചെയ്യുന്ന, മനസിലാക്കുന്ന കാര്യങ്ങൾ അതേ മട്ടിൽ നിർവ്വഹിക്കാൻ കഴിയാത്തവരാണ് ഭിന്നശേഷിക്കാർ. പക്ഷേ ഈ വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിനും സാധാരണക്കാരെക്കാൾ പ്രബലമായ കഴിവുകളുണ്ട്. അവർ അസാധാരണരാണെന്നിരിക്കെ, സമൂഹത്തിൻ്റെ ബഹുമാന പരിഗണനയാണ് വേണ്ടത്. നമ്മെക്കാൾ മികച്ചവർക്ക് കൊടുക്കുന്ന ആദരവ്, സഹവർത്തിത്വം എന്നിവ ഭിന്നശേഷിക്കുട്ടികൾക്ക് കൊടുക്കാൻ ആദ്യം ശ്രമിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അധ്യാപകർക്കും സാധാരണ കുട്ടികൾക്കും ഈ വിഷയത്തിൽ ബോധവത്കരണം വേണം. മുഖ്യധാരയിൽ അത്തരക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ, സ്വയംപര്യാപ്തതയും, സാമൂഹ്യ ജീവിതവും സ്വയത്തമാക്കാൻ സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം മാത്രം പര്യാപ്തമല്ല. സാധാരണ രീതിയിൽ പെരുമാറുന്ന കുട്ടികൾക്കൊപ്പമുള്ള പഠനവും സഹവാസവും കൊണ്ട് ധാരാളം മാറ്റങ്ങൾ ഭിന്നശേഷിക്കുട്ടിയുടെ സ്വഭാവ പെരുമാറ്റ വിദ്യാഭ്യാസ സംസ്കാരത്തിന് ആർജ്ജിക്കാൻ കഴിയും. അവരിൽ ആത്മവിശ്വാസമുണ്ടാക്കുന്ന തരത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഭിന്നശേഷിക്കുട്ടികൾക്ക് തുല്യ പങ്കാളിത്തം നിർബന്ധമായും ഓരോ സ്കൂളുകളും കൊടുത്തിരിക്കണമെന്ന് നിയമം പറയുന്നുവെങ്കിലും, അത്തരം കുട്ടികളെ മിനിമം മനസിലാക്കാനുള്ള സാമാന്യ ബോധമുള്ളവർ അധ്യാപകർക്കിടയിലും വളരെക്കുറവാണ്  എന്നതാണ് വ്യക്തിപരമായ അനുഭവം.

വിദ്യാഭ്യാസവും അറിവുമുള്ള പലരും കുട്ടികളുടെ പ്രശ്നങ്ങൾ പരമാവധി ഒളിച്ചുവയ്ക്കുന്നു.ഇതുകൊണ്ട് കുട്ടികള്‍ക്ക് ദോഷം മാത്രമേ ഉണ്ടാവുകയുള്ളു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെപ്പറ്റി നിശബ്ദമായതിൽ, ആ മേഖലയെ പാടെ  അവഗണിച്ചതിൽ നിരാശയും പ്രതിഷേധവുമുണ്ട്. അജ്ഞാതമായ പല കാരണങ്ങൾ കൊണ്ടും ആശയ വിനിമയ പ്രശ്നങ്ങൾ ഇപ്പോൾ ജനിക്കുന്ന ധാരാളം കുട്ടികളിൽ കാണുന്നുണ്ട്. ബുദ്ധിപരമായി യാതൊരു തകരാറുമുണ്ടാവില്ല എങ്കിലും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവു കുറവ് ഇവരെ മുഖ്യധാരയിൽ നിന്നും അപകർഷതയോടെ മാറ്റി നിർത്തുന്നു.സമൂഹം കൽപ്പിച്ച അയിത്തവും അവഹേളനവും അനാവശ്യ സഹതാപവും ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെയും പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസവും അറിവുമുള്ള പലരും കുട്ടികളുടെ പ്രശ്നങ്ങൾ പരമാവധി ഒളിച്ചുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇതുകൊണ്ട് കുട്ടിയ്ക്ക് ദോഷം മാത്രമേ ഉണ്ടാവുകയുള്ളു.

ഈ സാഹചര്യത്തിൽ ചെറിയ രീതിയിലെങ്കിലും, ആശയവിനിമയ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു കുഞ്ഞിൻ്റെ അമ്മ എന്ന നിലയിൽ സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധാരാളം പ്രതിസന്ധികൾ അനുഭവിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ബഹുമാനപ്പെട്ട കമ്മീഷനു മുന്നിൽ ചില നിർദ്ദേശങ്ങൾ വെയ്ക്കാനുണ്ട്

1) ഭിന്നശേഷിക്കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള, പ്രത്യേക ട്രയിനിങ്ങ് എല്ലാ അധ്യാപക പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തണം.

2) ഓരോ സ്കൂളിലും നിർബന്ധമായും ഒക്കുപ്പേഷൻ, സ്പീച്ച്, ബിഹേവിയർ, സ്പെഷ്യൽ തെറാപ്പിസ്റ്റുകളെ നിർബന്ധമായും സ്ഥിര  അധ്യാപക പോസ്റ്റിൽ തന്നെ നിയമിക്കണം.

3) കുട്ടിയെ സ്കൂളിൽ ഏൽപ്പിച്ച് സ്കൂളിൽ കാവലിരിക്കുന്ന, ജോലിക്ക് പോവാൻ കഴിയാത്ത അമ്മയാണ് ഞാൻ. ഇത്തരം ധാരാളം അമ്മമാരുണ്ട്.ഭിന്നശേഷിക്കുട്ടികൾക്കായി ഓരോ സ്കൂളിലും പരിശീലനം ലഭിച്ച ആയമാരെ നിയമിക്കണം

4) ഇത്തരം കുട്ടികൾക്ക് യാതൊരു തര വിവേചനവും സ്കൂളുകളിൽ പാടില്ല എന്ന നിർദ്ദേശത്തോടൊപ്പം, മികച്ച പരിഗണന നൽകാൻ അധ്യാപർക്കും അനധ്യാപകർക്കും വിദ്യാര്‍ഥികള്‍ക്കുംബോധവത്കരണം നൽകണം.

5) ഉയർന്ന വിദ്യാഭ്യാസ, കലാ സാംസ്കാരിക ഗ്രേഡുകളോടൊപ്പം മുഖ്യധാരയിലേക്ക് ഒരു ഭിന്നശേഷിക്കുട്ടിയെ എങ്കിലും കൊണ്ടുവരിക / അതിന് ശ്രമിക്കുക എന്നതാവണം ഓരോ സ്കൂളിൻ്റെയും മുദ്രാവാക്യം.

6) ഭിന്നശേഷി സൗഹൃദ സ്കൂളുകൾക്ക് പ്രത്യേക അംഗീകാരങ്ങൾ നൽകണം

7) സർക്കാർ മുൻകൈയെടുത്ത് ഭിന്നശേഷി സൗഹൃദ വർഷം ആചരിച്ച് മികച്ച ബോധവത്കരണം സമൂഹത്തിൽ നടത്തണം

എന്റെ മകൻ പഠിക്കുന്നത് കുന്നംകുളം സർ രാജശ്രീ രാമവർമ്മ എൽ പി സ്കൂളിലാണ്. ഏറെ പരിമിതികളിലും ഭിന്നശേഷി സൗഹൃദമാകാൻ ശ്രമിക്കുന്ന അധ്യാപകരാണ് ഇവിടെയുള്ളത്‌ എന്ന് പറയാൻ അഭിമാനം.

(ഇഷാന്റെ അമ്മയാണ് ലേഖിക; എഴുത്തുകാരിയും അഭിഭാഷകയുമാണ്)

logo
The Fourth
www.thefourthnews.in