കോളിളക്കങ്ങളെ ശാന്തനായി നേരിട്ട മുഖ്യമന്ത്രി
ഞാന്‍ പരിചയപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ വെച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ, സത്യസന്ധനായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് എന്നും അദ്ദേഹം മുന്‍കൈ എടുത്തിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം നിസ്വാര്‍ത്ഥനെന്ന് പറയുന്നത്. എല്ലായ്‌പ്പോഴും ജനങ്ങളെ മാത്രം മനസ്സില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത് മാര്‍ഗമെന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു. പല മുഖ്യമന്ത്രിമാരുടെ കൂടെ ജോലി ചെയ്തു. പല രാഷ്ടീയക്കാരുടെ കൂടെ ജോലി ചെയ്തു. കേരളത്തിലും ഡല്‍ഹിയിലും കേന്ദ്ര ഗവണ്‍മെന്റിന്റെയും കേരള ഗവണ്‍മെന്റിന്റെയും ഭാഗമായി ജോലി ചെയ്തു. വേറെ ഒരിടത്തും ഇതുപോലൊരു രാഷ്ട്രീയ നേതാവിനെ ഞാന്‍ കണ്ടിട്ടില്ല.
കേരളത്തിലും ഡല്‍ഹിയിലും കേന്ദ്ര ഗവണ്‍മെന്റിന്റെയും കേരള ഗവണ്‍മെന്റിന്റെയും ഭാഗമായി ജോലി ചെയ്തു. വേറെ ഒരിടത്തും ഇതുപോലൊരു രാഷ്ട്രീയ നേതാവിനെ ഞാന്‍ കണ്ടിട്ടില്ല
അടിസ്ഥാനപരമായി ഉമ്മൻ ചാണ്ടി ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. രാഷ്ട്രീയ ജീവിതത്തിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അവയെല്ലാം ബാലിശമായ ആരോപണങ്ങളായിരുന്നു.
ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ എനിക്ക് ഏറ്റവും നല്ല മാര്‍ഗദര്‍ശിത്വം തന്നയാളാണ് അദ്ദേഹം. ഓരോ പ്രശ്‌നം വരുമ്പോഴും പരിഹരിക്കേണ്ടതെങ്ങനെ യെന്ന് അദ്ദേഹമാണ് കാണിച്ചു തന്നിട്ടുള്ളത്. എത്ര വലിയ കോളിളക്കം ഉണ്ടായാലും വളരെ സംയമനം പാലിച്ച് ശാന്തതയോടു കൂടി ആ പ്രശ്‌നം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി അനുവര്‍ത്തിക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. അപൂര്‍വതയില്‍ അപൂര്‍വതയുള്ള ഒരു നേതാവായിരുന്നു ഉമ്മന്‍ചാണ്ടി സര്‍. ഇനി അങ്ങനെയൊരു നേതാവ് ഉണ്ടാകാന്‍ എത്ര നാള്‍ കാത്തിരിക്കണം എന്ന് എനിക്ക് അറിയില്ല. പകരം വയ്ക്കാനില്ലാത്ത ഒരാളാണ് അദ്ദേഹം.
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയധികം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച മറ്റൊരു നേതാവ് ഇല്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയൊക്കെ കൊണ്ടു വരുമ്പോള്‍ അത് നടപ്പാക്കണമെന്ന നിശ്ചയ ദാർഢ്യത്തിൽ നിരവധി തവണയാണ് അദ്ദേഹം അതിന് വേണ്ടി യാത്ര ചെയ്തത്. പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ധാരാളം പേരോട് ചർച്ച നടത്തി. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. അതൊന്നും ആര്‍ക്കും അറിയില്ല. ഇന്ന് പലരും ആ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയത്നിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി കനത്ത നഷ്ടമാണ്. ആ വേർപാടിന്റെ ആഘാതത്തിൽ നിന്ന് കര കയറാൻ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്ക് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.