എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ

എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ

സ്വാമിനാഥനാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച് ഒരുകാലത്ത് കർഷകരുടെ രക്ഷകനായത്

1960കളിൽ കടുത്ത ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നീങ്ങിയ രാജ്യത്തെ വിശപ്പിന്റെ കാഠിന്യത്തില്‍ നിന്ന് കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുകയറ്റിയ കാർഷിക ശാസ്ത്രജ്ഞനെയാണ് എംഎസ് സ്വാമിനാഥന്റെ വിയോഗത്തിലൂടെ ഇന്ന് നഷ്ടമായത്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെയും അഗ്രോണമിയുടെയും പിതാവെന്ന് അറിയപ്പെടുന്ന സ്വാമിനാഥന്റെ പരീക്ഷണങ്ങളാണ്‌ രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച് ഒരുകാലത്ത് കര്‍ഷകര്‍ ഒഴുക്കിയ വിയര്‍പ്പിന് നൂറുമേനി സമ്മാനിച്ചത്.

ആഗോള കാർഷിക രംഗത്ത് സുപ്രധാന സംഭാവനകൾ നൽകിയ അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോലോഗിന്റെ ഗവേഷണങ്ങളുടെ തുടർച്ച ഇന്ത്യയിലും നടപ്പാക്കിയത് സ്വാമിനാഥനെന്ന കുട്ടനാട് സ്വദേശിയായിരുന്നു. 1943ൽ ബംഗാളിലുണ്ടായ ക്ഷാമത്തിന്റെയും രാജ്യത്തെ ഭക്ഷ്യദാരിദ്ര്യത്തിൻെറയും കാഠിന്യം മനസിലാക്കിയതോടെയാണ് തന്റെ ജീവിതം കാർഷിക മേഖലയ്ക്ക് സമർപ്പിക്കാൻ സ്വാമിനാഥൻ തീരുമാനിക്കുന്നത്.

1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണതായിരുന്നു മങ്കൊമ്പിൽ സാംബശിവൻ സ്വാമിനാഥന്റെ ജനനം. മദ്രാസ് സർവകലാശാലയിൽ നിന്നും ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൃഷിയിൽ യഥാക്രമം ബിരുദവും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. അതിനുശേഷം യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഡോക്ടറൽ പഠനവും സ്വാമിനാഥൻ പൂർത്തിയാക്കിയിരുന്നു.

ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കായി അദ്ദേഹം നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു

1972 മുതൽ ഏഴുവർഷക്കാലം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെയും പിന്നീട് 1982 മുതൽ 1988 വരെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർ ജനറലായിരുന്നു സ്വാമിനാഥൻ. 79ൽ കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. അൻപതിലധികം ഹോണററി ഡോക്ടറേറ്റ് ഡിഗ്രികളുള്ള സ്വാമിനാഥനെ 1999ൽ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.

കാർഷിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രമൺ മഗ്സസേ അവാർഡ്, ബോലോഗ് അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഓഫ് സയൻസ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

പ്രധാന സംഭാവനകൾ

ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കായി അദ്ദേഹം നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. 1960-70കളിൽ ഇന്ത്യയിലുണ്ടായ ഉണ്ടായ ദ്രുതഗതിയിലുള്ള കാർഷിക പരിവർത്തനത്തിന്റെ നേതൃത്വം വഹിച്ചത് സ്വാമിനാഥനായിരുന്നു. അത്യുല്പാദന ശേഷിയുള്ള വിളകൾ, മെച്ചപ്പെട്ട ജലസേചന രീതികൾ, വിളവ് വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇത്തരം ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലും വിജയിക്കുന്നതിലും സ്വാമിനാഥൻ നിർണായക പങ്ക് വഹിച്ചു.

മറ്റ് കാർഷിക ശാസ്ത്രജ്ഞർ, അഗ്രോണമിസ്റ്റുകൾ, കാർഷിക സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന (എച്ച് വൈ വി) ഇനങ്ങൾ സ്വാമിനാഥൻ വികസിപ്പിച്ചെടുത്തു. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിളവ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ളവയായിരുന്നു ഈ വിളകൾ. ഇത്തരത്തിലുള്ള ഗോതമ്പ് വിളകളായ 'കല്യാൺ സോന', 'സൊനോര 64' എന്നീ വ്യത്യസ്തയിനങ്ങൾ ഉത്പാദിപ്പിച്ചതിൽ സ്വാമിനാഥന്റെ ഇടപെടൽ വളരെ വലുതാണ്. രാജ്യത്താകമാനമുണ്ടായിരുന്ന 12 ദശലക്ഷം വിളവ് നാല് സീസണുകൾക്കുള്ളിൽ 23 ദശലക്ഷമായി വർധിപ്പിക്കാൻ സ്വാമിനാഥന്റെ എച്ച് വൈ വി ഗോതമ്പ് ഇനങ്ങൾക്കായി. ഇതിലൂടെ ധാന്യ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു.

കുടുംബം

കഴിഞ്ഞ വർഷം അന്തരിച്ച വിദ്യാഭ്യാസ പ്രവർത്തക മിന സ്വാമിനാഥനായിരുന്നു ജീവിത പങ്കാളി. ക്ലിനിക്കൽ സയന്റിസ്റ്റും ലോകാരോഗ്യ സംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റുമായ സൗമ്യ സ്വാമിനാഥൻ, ബെംഗളൂരുവിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിശകലന വിഭാഗം പ്രൊഫസർ മധുര സ്വാമിനാഥൻ, യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് ഡയറക്ടർ നിത്യ റാവുവുമാണ് മക്കൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in