ഒരേയൊരു പി ജെ ആന്റണി

ഒരേയൊരു പി ജെ ആന്റണി

നാടക രചയിതാവ്, നടൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ പല വേഷങ്ങളിൽ അഭിനയ വേദിയിൽ നിറഞ്ഞുനിന്ന പി ജെ ആന്റണി ഓർമയായിട്ട് ഇന്ന് 44 വർഷം

നിർമാല്യത്തിലെ അതുല്യമായ അഭിനയത്തിന് 1974 ൽ ഭരത് അവാർഡ് നേടിയ ആന്റണിയെ ആദരിക്കാൻ അന്നത്തെ ചലച്ചിത്രകലാകാരന്മാരുടെ സംഘടനയായ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങൾ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. അന്ന് ഭരത് അവാർഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശിൽപ്പവും സർട്ടിഫിക്കറ്റുമേയുള്ളൂ. അതിനാൽ 25,000 രൂപ നൽകി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. ആന്റണി പറഞ്ഞു, “എനിക്ക് അവരുടെ സൗജന്യമൊന്നും വേണ്ട.  അഭിനയിച്ച വകയിൽ കിട്ടാനുള്ള കാശ് വാങ്ങിച്ച് തന്നാൽ മതി”. വ്യക്തികളായ നിർമാതാക്കൾ തരാനുള്ള കാശിന്റെ കാര്യത്തിൽ പരിഷത്തിന് എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി. 

“ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാൻ കഴിയില്ലെങ്കിൽ, പിന്നെന്തിനാണീ പരീഷത്തും പരിഷകളുമൊക്കെ?” ആന്റണി ചോദിച്ചു. ഏറെ നിർബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാൻ ആന്റണി തയാറായില്ല.

പനകൂട്ടത്തിൽ ജോസഫ് ആന്റണിയെന്ന പി ജെ ആന്റണി  ഒരിക്കലും ഒരു സ്ഥാപനത്തോടോ പ്രത്യയ ശാസ്ത്രത്തോടൊ പൂർണമായും സമരസപ്പെടാൻ കഴിയാത്ത കലാകാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോംബയിൽ നടന്ന നേവി കലാപത്തിൽ പങ്കെടുത്ത സൈനികനായിരുന്ന ആന്റണി, പിന്നീട് നാടകത്തിലും സിനിമയിലും അഭിനയിക്കാനെത്തിയപ്പോഴും തന്റെ കലാപവാസന തുടർന്നു. അജ്ഞതയെ പൊറുപ്പിക്കാൻ തയ്യാറായിരുന്നു. എന്നാൽ അത് അഹങ്കാരമാക്കി പ്രദർശിച്ചവരെ ആന്റണി വെറുതെ വിട്ടിരുന്നില്ല.

“സാവധാനത്തിൽ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കിൽ ഡബ്ബിങ്ങ് തീയറ്ററിൽ കഷ്ടപ്പെടും. ഇതൊന്നും ഇൻസ്റ്റിട്യൂട്ടിൽ പഠിപ്പിക്കില്ല മോനേ”.
നടൻ രവി മേനോനോട് ആന്റണി പറഞ്ഞു

നിർമ്മാല്യത്തിന്റെ സെറ്റിൽ വേഗത്തിൽ സംഭാഷണം പറഞ്ഞ പൂനെ ഇൻസ്റ്റിട്യൂട്ടിൽ അഭിനയം പഠിച്ച് വന്ന നടൻ രവി മേനോനോട് ആന്റണി പറഞ്ഞു, “സാവധാനത്തിൽ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കിൽ ഡബ്ബിങ്ങ് തീയറ്ററിൽ കഷ്ടപ്പെടും. ഇതൊന്നും ഇൻസ്റ്റിട്യൂട്ടിൽ പഠിപ്പിക്കില്ല മോനേ”.

ഒരു പടത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ ഡയലോഗ് തിരുത്താൻ ശ്രമിച്ച നടിയോട് ആന്റണി പറഞ്ഞു, “നീ കോടംമ്പാക്കത്ത് കണ്ടമാനം നടക്കുമ്പോൾ ഞാൻ ഇവിടെ അഭിനയിക്കുകയായിരുന്നു. എന്നെ തിരുത്താൻ വരല്ലേ”.

കൊച്ചിയിലെ പച്ചാളത്താണ് ആന്റണി ജനിച്ചത്. പിതാവ് ഒരു ബേക്കറിയുടമയായിരുന്നു. പഠിക്കുമ്പോൾ തന്നെ, നാടകങ്ങളിൽ താത്പ്പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പ് അതിന് തടസമായി. ബോംബെയിൽ പോയി നേവിയിൽ ചേർന്നെങ്കിലും രണ്ടാം ലോക മഹായുദ്ധക്കാലത്ത് നടന്ന നാവിക കലാപത്തിൽ പങ്കെടുത്തവരെ പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ആന്റണിയും ഉണ്ടായിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ ആന്റണി കലാപ്രേമി നിലയം എന്നൊരു നാടക ട്രൂപ്പ് രൂപീകരിച്ച് ''തെറ്റിദ്ധാരണ' എന്നൊരു നാടകം അവതരിപ്പിച്ച് നാടകരംഗത്ത് പ്രവേശിക്കുകയായിരുന്നു.

പതിവ് കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് സംവിധാനം ചെയ്ത തന്റെ ആദ്യ നാടകത്തിന് കേട്ട വിമർശനത്തെ കുറിച്ച് അദ്ദേഹം തന്റെ നാടക സ്മരണകളിൽ ഇങ്ങനെ കുറിച്ചു. “ഒരു നാടകം കളിച്ചതിന്റെ പേരിൽ അമ്മയ്ക്ക് വിളി കേട്ട ആ ദിവസം രാത്രി ഞാനുറങ്ങിയില്ല. ഒരു മനുഷ്യനും ഉണ്ടാകാത്ത ഒരപമാനം എനിക്കുണ്ടായിരിക്കുന്നത് പോലെ തോന്നി. ഒടുവിൽ ഞാനെടുത്ത തീരുമാനമിതാണ് - ''ഇനി ജീവിക്കണമെങ്കിൽ ഒരു നാടകകൃത്തും നടനുമായി ജീവിക്കണം. അതിനൊരംഗീകാരം കിട്ടാൻ എത്ര കൊല്ലം വേണ്ടമെങ്കിലും, ക്ലേശങ്ങൾ അനുഭവിക്കാൻ ഞാനൊരുക്കമാണ്”. ഏറെ താമസിയാതെ ആന്റണിയെ അംഗീകാരം തേടിയെത്തി.

1953 ൽ ആന്റണി എഴുതിയ ' ഇൻക്വിലാബിന്റെ മക്കൾ' എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരു കൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങൾക്ക് ശേഷം, നിരോധനം പിൻവലിച്ചപ്പോൾ ഇരുറൂറോളം സ്റ്റേജുകളിൽ ഈ നാടകം കളിക്കാൻ ക്ഷണിക്കപ്പെട്ടു. അതോടെ പി ജെ ആന്റണി നാടക രംഗത്ത് പ്രശസ്തനായി.

അക്കാലത്ത് ആന്റണിയെഴുതിയ "കാട്ടാളന്മാർ നാടു ഭരിച്ച് നാട്ടിൽ തീമഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ" എന്നത് മുദ്രാവാക്യം പോലെ ജനങ്ങൾ ഏറ്റുപാടിയ ഗാനമായിരുന്നു

ഒരു കമ്യൂണിസ്റ്റ് അനുഭാവിയായാണെങ്കിലും പൂർണമായും തന്റെ പ്രതിഭ രാഷ്ട്രീയത്തിന് അടിയറ വയ്ക്കാൻ ആന്റണി തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഒരു പ്രൊപ്പഗണ്ട നാടകം എന്നതിൽ കൂടുതൽ പ്രധാന്യം ഇതിന് നൽകാൻ ആന്റണി തയ്യാറായില്ല. കൊച്ചി തുറമുഖത്തെ തൊഴിൽ കുഴപ്പവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നേരെ നടന്ന മട്ടാഞ്ചേരി പോലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് ആന്റണി അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് ആന്റണിയെഴുതിയ "കാട്ടാളന്മാർ നാടു ഭരിച്ച് നാട്ടിൽ തീമഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ" എന്നത് മുദ്രാവാക്യം പോലെ ജനങ്ങൾ ഏറ്റുപാടിയ ഗാനമായിരുന്നു. പുതിയ രാജീവ് രവി ചിത്രമായ തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഈ ഈരടി പലരും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നുണ്ട്. 

അഭിനേതാക്കളേക്കാളും നാടക ഡയലോഗിനേക്കാളും പ്രാധാന്യം നൽകിയിരുന്ന ഹാർമ്മോണിസ്റ്റിനെ വെറും പ്ലേബാക്കിലേക്ക്  മാറ്റി പ്രതിഷ്ഠിച്ചത് ആന്റണിയായിരുന്നു. പിന്നിട് കെ പി എ സി ഇത് അവരുടെ നാടകങ്ങളിൽ നടപ്പിലാക്കി

വിപ്ലവം മാത്രമല്ല, ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിച്ച ആന്റണിയുടെ 'മൂഷിക സ്ത്രീ' എന്നത് മലയാളത്തിലെ മികച്ച കോമഡി നാടകങ്ങളിലൊന്നാണ്. ഈ നാടകത്തിന്റെ കഥയിൽ ഒരു നാടകം ഉണ്ട്. അതിൽ 'ഒരാൾ ഒരു മരത്തിൽ തൂങ്ങി മരിക്കുന്നു. ജീവൻ വെടിഞ്ഞ ആ നിമിഷം മരം പുഷ്പിക്കുന്നതായി നാടകത്തിൽ' കാണിക്കുന്നു. ഉടനെ ഒരു കഥാപാത്രം പറയുന്നു, 'ബൾബിന്റെ പണിയാ മാഷെ !'  

അന്നത്തെ, പരമ്പരാഗത നാടകങ്ങളിലെ പ്രധാന പാർട്ടായിരുന്നു സ്റ്റേജിലിരുന്ന് പാടുന്ന ഹാർമോണിസ്റ്റ്‌. അയാൾ ആ കാലത്തെ നാടകങ്ങളുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു. നാടകങ്ങളിൽ, ജീവിച്ചാലും മരിച്ചാലും പാട്ട് പാടി രംഗം കൊഴിപ്പിക്കുന്ന ഹാർമോണിസ്റ്റിനെ ആന്റണി പിന്നണിയിലേക്ക് മാറ്റി.

അഭിനേതാക്കളേക്കാളും നാടക ഡയലോഗിനേക്കാളും പ്രാധാന്യം നൽകിയിരുന്ന ഹാർമ്മോണിസ്റ്റിനെ വെറും പ്ലേബാക്കിലേക്ക്  മാറ്റി പ്രതിഷ്ഠിച്ചത് ആന്റണിയായിരുന്നു. പിന്നിട് കെ പി എ സി ഇത് അവരുടെ നാടകങ്ങളിൽ നടപ്പിലാക്കി.

ആന്റണിയുടെ സംവിധാന ശൈലിയെ കുറിച്ച് സഹപ്രവർത്തകനും മുതിർന്ന നാടക സംവിധായകനും എഴുത്തുകാരനുമായ നെൽസൺ ഫെർണാണ്ടസ് പറയുന്നതിങ്ങനെ, “നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ അകിട് പിഴിഞ്ഞ് അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന ഇന്ദ്രജാലമായിരുന്നു ആന്റണിയുടെ സംവിധാന കല. ആവശ്യമെന്ന് തോന്നുമ്പോൾ മാത്രം അഭിനയിച്ച് കൊടുക്കും. വില്ലനും നായകനും ചെറുപ്പക്കാരനും വൃദ്ധനും എന്ന് വേണ്ട എത് സങ്കീർണ കഥാപാത്രവും അദ്ദേഹത്തിന്റെ നടന വൈഭവത്തിന് മുൻപിൽ വഴങ്ങുക തന്നെ ചെയ്യും. താൻ കാണിച്ച് കൊടുക്കുന്ന രീതി അതേപടി അനുകരിക്കണമെന്നില്ല; അതിൽ നിന്നും പ്രചോദിതരായി തങ്ങളുടേതായൊരു ആവിഷ്ക്കരണ രീതി രൂപകൽപ്പന ചെയ്യണമെന്നേയുള്ളൂ.”

ഗീഥയെന്ന നാടക ട്രൂപ്പിന്റെ ഉടമ ചാച്ചപ്പൻ ചില റോളുകൾ  തന്റെ നാടകങ്ങളിൽ താൻ തന്നെ അഭിനയിക്കണമെന്ന നിർബന്ധക്കാരനായിരുന്നു. വേഴാമ്പൽ എന്ന നാടകത്തിലെ ഒരു പ്രധാന രംഗമഭിനയിക്കുന്നത് ആന്റണി പറഞ്ഞു മനസിലാക്കി, അഭിനയിച്ച് കാണിച്ച് കൊടുത്തു. ഒരച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയെന്ന വികാരം കത്തിജ്വലിക്കേണ്ട നാടകീയ മുഹൂർത്തമാണ് ഈ രംഗം. പല തവണ ആന്റണി കാണിച്ചു കൊടുത്തിട്ടും ചാച്ചപ്പൻ ആ രംഗം അഭിനയിക്കുന്നതിൽ പരാജയപ്പെട്ടു. അപ്പോൾ ആന്റണി പറഞ്ഞു: "ഒരാളുടെ മുഖത്ത് രണ്ട് കാര്യങ്ങളാണ് വരുന്നത്. വികാരവും വസൂരിയും. ചാച്ചപ്പന്റെ മുഖത്ത് ആദ്യം പറഞ്ഞത് വരില്ല”.  

1957 ൽ പുറത്ത് വന്ന തകഴിയുടെ കഥയായ ''രണ്ടിടങ്ങഴി' യിലൂടെയാണ് ആന്റണി ചലചിത്ര നടനാകുന്നത്. അതിന് രണ്ട് വർഷം മുൻപ് പുറത്ത് വന്ന ‘സുഹൃത്ത്' എന്ന പടത്തിന് വേണ്ടി ആന്റണി ഗാനങ്ങൾ എഴുതിയിരുന്നു. പിന്നീട്, നിണമണിഞ്ഞ കാൽപ്പാടുകളിലും രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രനി'ലും അഭിനയിച്ചു.

"കാറിന്റെ ലൈറ്റ് പോലെ മുഖത്ത് നിന്നും തള്ളി നിൽക്കുന്ന വലിയ വട്ടക്കണ്ണുകൾ. ചിരട്ടയുടെ പരുക്കൻ ഫിനിഷിങുമുള്ള മുഖം. തെരുവിലെ കസർത്തുകാരെപ്പോലെ നെറ്റിയിൽ നിന്ന് പിന്നിലേത് വളച്ചുവെച്ചിരിക്കുന്ന കമ്പി പോലുള്ള മുടി,” പി കെ ബാലകൃഷ്ണൻ ആന്റണിയെ കുറിച്ചെഴുതിയ വാങ്മയ ചിത്രമാണിത്. അന്നത്തെ മലയാള പാരമ്പര്യ ചലച്ചിത്ര നടന രൂപവുമായി സാമ്യമില്ലാത്ത രണ്ട് പ്രമുഖ നടൻമാർ ഒന്ന് പി ജെ ആന്റണിയും പിന്നെയൊരാൾ സത്യനുമായിരുന്നു.

തിരക്കഥാകൃത്തായി ആന്റണി അരങ്ങേറുന്നത് 1965 ൽ പി എൻ മേനോന്റെ ആദ്യ ചിത്രമായ 'റോസി' യിലൂടെയാണ്. നാടക രംഗത്ത് പി ജെ ആന്റണി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ പോലെ, പലതും ചലചിത്ര രംഗത്ത് നടപ്പിലാക്കിയ ആളായിരുന്നു പി എൻ മേനോൻ. ഒരു ട്രാജഡി കഥയായ റോസിയിലെ പ്രധാന നടമാരിലൊരാളും പി ജെ ആന്റണി തന്നെ. ഒരേ സ്വഭാവവും തരംഗ ദൈർഘ്യവുമുള്ള രണ്ട് പേർ ഒരുമിച്ചാൽ, സ്വാഭാവികമായും പൊട്ടിത്തെറിയുണ്ടാകുമല്ലോ.

തിരക്കഥ വായിച്ച് കഴിഞ്ഞപ്പോൾ മേനോനോട് ആന്റണി പറഞ്ഞു. “നായികയുടെ മേരിയെന്ന പേര് മാറ്റണം”. മേനോൻ പറഞ്ഞു, “അത് പറ്റില്ല. കഥയുടെ പശ്ചാത്തലത്തിന് അത് അനിവാര്യമാണ്.” എങ്കിൽ വേറെ, ആളെ നോക്കണമെന്ന് ആന്റണി. ഇതിലെന്താണ് ചൂടാവാൻ കാര്യമെന്ന് മേനോൻ.  ആന്റണി ചോദിച്ചു, മേനോൻ എഴുതുന്ന തിരക്കഥയിൽ തന്റെ  ഭാര്യയുടെ പേര് ഭാരതിയെന്നുള്ളത് നായികക്കിടുമോ? “എന്റെ ഭാര്യയുടെ പേര് മേരീന്നാ”. മേനോന് മനസിലായി, ആൾ ചില്ലറക്കാരനല്ല. "എങ്കിൽ നായികയുടെ പേര് റോസിയാകട്ടെ". രണ്ട് പേരും കൈ കൊടുത്തു.  

റോസി നല്ലൊരു ചിത്രമായി വിലയിരുത്തപ്പെട്ടെങ്കിലും വാണിജ്യപരമായി പരാജയമായിരുന്നു. മലയാള സിനിമാ രംഗത്തെ ചിട്ടവട്ടങ്ങളോട് പൊരുത്തപ്പെടാൻ ആന്റണിയെപ്പോലെ ഒരു നിഷേധിക്ക് സാധിക്കില്ലായിരുന്നു. സിനിമയിലെ വിവേചനപരമായ കീഴ് വഴക്കങ്ങളിൽ വെടിമരുന്ന് പോലെ പൊട്ടിത്തെറിക്കുന്ന ആന്റണിയെ സിനിമാക്കാർക്കും സഹിക്കാനാവുമായിരുന്നില്ല.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട്  ഷൂട്ടിങ്ങിനിടയിൽ ആന്റണി പറഞ്ഞുവത്രേ, "നിങ്ങളുടെ സംവിധാന വിവരക്കേട് എനിക്ക് സഹിക്കുന്നില്ല, ജാഡകൾ തീരെ സഹിക്കുന്നില്ല. ഞാൻ ഇതിൽ അഭിനയിക്കുന്നില്ല". ആന്റണി സ്ഥലം വിട്ടു. ഏത് സന്ദർഭത്തിൽ എങ്ങനെ അഭിനയിക്കണം എന്നതിനെ പറ്റി ഉറച്ച ബോധമുള്ള നടനായിരുന്നു ആന്റണി. സംവിധായകന്റെ ധാരണ അതിനൊത്തതല്ലെങ്കിൽ അയാൾ വെള്ളം കുടിക്കും. മിക്ക സംവിധായകരേയും ഈ കാര്യത്തിൽ ചോദ്യം ചെയ്ത നടനാണ് ആന്റണി. കേരളത്തിലെ ഏത് ഭാഗത്തേയും, ദേശഭേദമനുസരിച്ചുള്ള ഭാഷാ ശൈലികൾ വളരെ വിദഗ്ധമായി കൈ കാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ഡബ്ബിങ് തീയറ്ററിൽ ഒരിക്കൽ ഡയലോഗ് മോഡുലേഷൻ ഒന്നുകൂടി ഒതുക്കി പറയാമോ എന്ന് സൗണ്ട് എഞ്ചിനീയർ ചോദിച്ചപ്പോൾ ഒന്നല്ല ഒരാറ് തരത്തിൽ ഞാനത് പറയാം നിങ്ങൾക്ക് വേണ്ടത് ഏതാണെന്ന് വച്ചാൽ അത് ഉപയോഗിച്ചോ എന്നായിരുന്നു മറുപടി. പിന്നീട് പല മോഡുലേഷനുകളിലുള്ള  ഡയലോഗുകളുടെ ഒരു ഘോഷയാത്രയായിരുന്നു. 

എഴുപതുകളുടെ ആദ്യം സിനിമാ രംഗം വിട്ട് കൊച്ചിയിലേക്ക് ആന്റണി തിരികെ വന്നു. സിനിമ തന്നെ വേണ്ട എന്ന് വച്ച് നാടക രചനയിലേക്ക് വീണ്ടും തിരിഞ്ഞപ്പോഴാണ് എം ടിയുടെ കത്തുമായി ഒരാൾ വരുന്നത്. "നിർമാല്യം" എന്നൊരു  ചിത്രമെടുക്കുന്നു വെളിച്ചപ്പാടിന്റെ കഥയാണ്, പ്രതിഫലം ഇത്ര തരും. മറുപടി വന്നയാളിന്റെ കയ്യിൽ കൊടുത്തുവിടണം.

ആന്റണി മറുപടിയൊന്നും എഴുതിയില്ല. ദൂതനോട് പറഞ്ഞു 'ഞാൻ മതിയെങ്കിൽ, എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാൽ മതി'. അങ്ങനെയാണ് ആന്റണി മേലേക്കാവിലെ വെളിച്ചപ്പാടാകാൻ ശുകപുരത്തെ മുക്കുതലയിലെത്തുന്നത്. പള്ളിവാളും കാൽച്ചിലമ്പും എന്ന എം ടിയുടെ തന്നെ ചെറുകഥയായിരുന്നു ചിത്രത്തിനാധാരം. എം ടി ഈ പടത്തിലെ വേഷത്തെക്കുറിച്ച് ആദ്യമാലോചിച്ചത് നടൻ ശങ്കരാടിയുമായിട്ടാണ്. ശങ്കരാടി പറഞ്ഞു, "ചെയ്യാൻ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിന് ചേർന്നതല്ലല്ലോ”. ശങ്കരാടിയാണ് ആന്റണിയെ നിർദേശിക്കുന്നത്. ആന്റണിയുടെ സ്വഭാവമറിയാവുന്ന എം ടി ആദ്യം തന്നെ നടനുമായി ധാരണയിലെത്തി. "ആശാൻ ജോലിയുള്ളപ്പോൾ കുടിക്കരുത്. രാത്രി വേണമെങ്കിൽ ആവാം എന്നെ കുഴപ്പത്തിലാക്കല്ലെ !" ആന്റണി പറഞ്ഞു, "കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു".

ചിറങ്ങര അമ്പലത്തിലെ കുളങ്കര വെളിച്ചപ്പാടിന് ദക്ഷിണ വെച്ച് ആന്റണി പഠനമാരംഭിച്ചു. പള്ളിവാളിന്റെ ചലനവും തുള്ളുമ്പോളുള്ള താളവും നടക്കുമ്പോഴുള്ള ചുവടുകളും ഭാവ പ്രകടനങ്ങളും ആന്റണി ഒപ്പിയെടുത്തു. ദിവസങ്ങൾ കഴിഞ്ഞതോടെ ആന്റണിയെന്ന നടൻ മേലേക്കാവിലെ വെളിച്ചപ്പാടായി വേഷ പകർച്ചയിലെത്തി

ചിറങ്ങര അമ്പലത്തിലെ കുളങ്കര വെളിച്ചപ്പാടിന് ദക്ഷിണ വെച്ച് ആന്റണി പഠനമാരംഭിച്ചു. പള്ളിവാളിന്റെ ചലനവും തുള്ളുമ്പോളുള്ള താളവും നടക്കുമ്പോഴുള്ള ചുവടുകളും ഭാവ പ്രകടനങ്ങളും ആന്റണി ഒപ്പിയെടുത്തു. ദിവസങ്ങൾ കഴിഞ്ഞതോടെ ആന്റണിയെന്ന നടൻ മേലേക്കാവിലെ വെളിച്ചപ്പാടായി വേഷ പകർച്ചയിലെത്തി. കനം കുറഞ്ഞ  ഡമ്മി കാൽ ചിലമ്പ് നിരസിച്ച്, വെളിച്ചപ്പാടിന്റെ ശരിയായ കാൽ ചിലമ്പ്, നല്ല കനമുള്ള ലോഹത്തിലുള്ളത് തന്നെ കാലിലണിഞ്ഞു. എന്നും രാവിലെ കുളിച്ച്, ചന്ദനകുറിയിട്ട് ആന്റണി ഭഗവതിയുടെ നടയിൽ തൊഴുതിട്ടേ ക്യാമറയ്ക്ക് മുൻപിലെത്തുമായിരുന്നുള്ളൂ.

തന്റെ വിശ്വാസത്തേക്കാൾ വലുതാണ് കല എന്ന് കരുതിയ  ഒരു നടന്റെ വിശ്വാസപ്രമാണമായിരുന്നു അത്. ആ അർപണ ബോധത്തിന്റെയും അദ്ധ്വാനത്തിന്റെയും പൂർണതയായിരുന്നു നിർമാല്യമെന്ന ചിത്രത്തിൽ ആന്റണി അഭിനയിച്ച കഥാപാത്രമായ വെളിച്ചപ്പാട്. ദൈന്യതയോടെ, കുടുംബത്തെ പരിപാലിക്കാൻ ഭഗവതിയെ മാത്രം മനസിൽ ധ്യാനിച്ച് നടക്കുന്ന ദരിദ്രനായ, ഭിക്ഷ യാചിക്കുന്ന വെളിച്ചപ്പാട് .

ദുരിതങ്ങൾ മാത്രം കൈമുതലായ, ജീവിതത്തിൽ ഭാര്യയുടെ മാനം പോലും കൈമോശം വന്നുവെന്നറിഞ്ഞ് സർവവും നഷ്ടപ്പെട്ട് ദേവിയുടെ നടയിൽ ഉറഞ്ഞുതുള്ളി, അനുഭവിച്ച കയ്പ്പാകെ ദൈവത്തിന് നേരെ തുപ്പിയ വെളിച്ചപ്പാട് ഹൃദയ വ്യഥയായ് ഒരു പാട് കാലം നോവിച്ച കഥാപാത്രമായി അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഓർമയിലുണ്ട്. ആ വേഷം ആന്റണിയുടെ അഭിനയത്തിലെ ഏറ്റവും നല്ല മുഹൂർത്തമായി മാറി. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്കാരം തന്നെ അദ്ദേഹത്തെ തേടിയെത്തി.

അര നൂറ്റാണ്ട് മുന്നിലെ കേരള സൗന്ദര്യം മനോഹരമായി പകർത്തിയ ചിത്രം കൂടിയാണിത്. നിർമ്മാല്യത്തിൽ പുഴയുണ്ട്, ആൽമരമുണ്ട്, നാടൻ വേലികളുണ്ട്, ചെറിയ നാട്ടുവഴികളുണ്ട്, അമ്പലമുണ്ട്, ശാന്തിക്കാരനുണ്ട്, ഉത്സവമുണ്ട്. 50 വർഷം മുൻപത്തെ ഒരു കേരളീയ ഗ്രാമത്തെ മനോഹരമായി ബ്ലാക്ക് ആന്റ് വൈറ്റിൽ ഒപ്പിയെടുത്ത ക്യാമറാമാൻ രാമചന്ദ്രബാബുവിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നാണ് നിർമ്മാല്യം.

"എന്നെ സിനിമാ നടൻ എന്ന് വിളിക്കരുത്. എന്റെ ആത്മാവും, ചൈതന്യവും നാടകത്തിലാണ്"

നിർമ്മാല്യം ആറിനെതിരെ പതിമൂന്ന് വോട്ടുകൾ നേടിയാണ് ഫൈനൽ റൗണ്ടിൽ 1974ൽ ദേശീയ തലത്തിലെ മികച്ച ചിത്രമായത്. മികച്ച സംവിധായകൻ, നടൻ എന്നീ അംഗീകാരങ്ങൾ മലയാളത്തിന് ലഭിച്ചു. സുകുമാരൻ, രവി മേനോൻ, സുമിത്ര എന്നീ താരങ്ങൾ ആദ്യമായി അഭിനയിച്ച ചിത്രമാണ് നിർമ്മാല്യം. നിർമ്മാല്യത്തിന് ഭരത് അവാർഡ് കിട്ടിയപ്പോൾ ആദ്യമായി നൽകിയ സ്വീകരണത്തിൽ ആന്റണി പറഞ്ഞത് ഇതായിരുന്നു, "എന്നെ സിനിമാ നടൻ എന്ന് വിളിക്കരുത്. എന്റെ ആത്മാവും, ചൈതന്യവും നാടകത്തിലാണ്".

നാടകത്തിൽ നിന്നോ, സിനിമയിൽ നിന്നോ ഒരു കലാകാരന് സ്വരൂപിക്കാൻ പറ്റാവുന്ന ഒരു സമ്പാദ്യവും ആന്റണി നേടിയില്ല. പണത്തിന് വേണ്ടി എഴുതാനോ കിട്ടുന്ന പ്രതിഫലം ഭാവിയിൽ പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കാനോ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല

നാടകത്തിൽ നിന്നോ, സിനിമയിൽ നിന്നോ ഒരു കലാകാരന് സ്വരൂപിക്കാൻ പറ്റാവുന്ന ഒരു സമ്പാദ്യവും ആന്റണി നേടിയില്ല. പണത്തിന് വേണ്ടി എഴുതാനോ കിട്ടുന്ന പ്രതിഫലം ഭാവിയിൽ പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കാനോ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല. കയ്യിൽ പണമുണ്ടെങ്കിൽ, വാരിക്കോരി ചിലവാക്കുക. പ്രലോഭനങ്ങളുടെ ലഹരിയും സൗഹൃദങ്ങളും ഒഴിവാക്കാൻ അയാൾക്കൊരിക്കലുമായില്ല. രണ്ടറ്റവും കത്തിച്ച മെഴുകുതിരി  പോലെയായി ആ ജീവിതം.

നാടകങ്ങളുടെ ഒരു സമാഹാരം എത്തിച്ച് തന്നാൽ തന്റെ ഒരു അവതാരിക എഴുതി പ്രസിദ്ധീകരിക്കാമെന്ന് നിരുപക ശ്രേഷ്ഠനായ ജോസഫ് മുണ്ടശ്ശേരി ഒരിക്കൽ ആന്റണിയോട് പറഞ്ഞു. മുണ്ടശ്ശേരിയുടെ മകൻ കറന്റ് തോമസ് പ്രസാധക രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലമായിരുന്നു അന്ന് .  മുണ്ടശ്ശേരിയുടെ അവതാരിക ഉണ്ടെങ്കിൽ പുസ്തകം വിറ്റു പോകും. ആന്റണി പറഞ്ഞു, “അവതാരികയുടെ പേരിലുള്ള കച്ചവടം വേണ്ട. പി ജെ ആന്റണി എഴുതിയതാണെന്നറിഞ്ഞുള്ള വിൽപ്പന മതി.” 

വിമോചന സമരക്കാലത്ത് സമരത്തിനെതിരെ ഒരു നാടകം എഴുതിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുമാനിച്ചു. പറ്റിയ ആൾ പി ജെ ആന്റണിയാണെന്ന് കണ്ട പാർട്ടി മുഖ്യമന്ത്രി ഇഎംഎസ് എറണാകുളം ഗസ്റ് ഹൗസിൽ വന്നപ്പോൾ ആന്റണിയെ ഹാജരാക്കി. ഇഎംഎസ് കാര്യം പറഞ്ഞു. ആന്റണി സമ്മതിക്കുകയും ചെയ്തു. ഇഎംഎസ് ചോദിച്ചു ''എപ്പോൾ നാടകം തരാനാകും?'' എടുത്തിച്ച പോലെ ഉത്തരം വന്നു. ''നാളെ രാവിലെ''. ആന്റണിയുടെ രചനാ രീതികൾ അറിയാത്ത ഇഎംഎസ് അതൊരു വീൺവാക്കായേ എടുത്തുള്ളൂ. ആന്റണി ഉടനെ ഗസ്റ്റ് ഹൗസിൽ രണ്ട് മുറിയെടുത്ത് കേട്ടെഴുതാൻ രണ്ട് പേരെ എർപ്പാടാക്കി.

ഒരു മുറിയിലുള്ള ആൾക്ക് നാടകത്തിലെ ഒരു രംഗവും മറ്റേ മുറിയിലുള്ള ആൾക്ക് പിന്നിടുള്ള രംഗവും മാറി മാറി പറഞ്ഞു കൊടുത്ത് വെളുപ്പിന് നാടകം പൂർത്തിയാക്കി. 'വിമോചനം' എന്ന ആ നാടകം പാർട്ടി ആ കാലത്ത് ഒരു പാട് വേദികളിൽ അവതരിപ്പിച്ചു. 

നിർമ്മാല്യത്തിന് ശേഷം അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. കെ പി കുമാരന്റെ അതിഥി, എം എൻ തമ്പിയുടെ ''പാദസ്വരം' തുടങ്ങിയവയാണ് അക്കാലത്ത് അഭിനയിച്ച എടുത്ത് പറയാനുള്ള ചിത്രങ്ങൾ. നിർമ്മാല്യത്തിലെ അംഗീകാരം സാമ്പത്തികമായി ഒരു പ്രയോജനവും അദ്ദേഹത്തിന് നൽകിയില്ല. സ്വീകരണ പീഡനങ്ങൾ എറ്റുവാങ്ങി ആരോഗ്യം മോശമായി എന്നത് മാത്രം.

നൂറ്റിപ്പതിനഞ്ചോളം നാടകങ്ങൾ, എഴ് നോവലുകൾ, കവിതാ സമാഹാരം, ലേഖന സമാഹാരം, ഗാന സമാഹാരം എന്നിവ രചിച്ചു. 75 ചലച്ചിത്രങ്ങളിൽ അഭിനയിച്ചു, എട്ട് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഒരു സിനിമ സംവിധാനം ചെയ്തു.1972 ൽ പുറത്തിറങ്ങിയ' പെരിയാർ' എന്ന ചിത്രം. കഥ, തിരക്കഥ, ഗാനങ്ങൾ, സംവിധാനം പി ജെ ആന്റണി. പടം എട്ട് നിലയിൽ പൊട്ടി. തിലകൻ ആദ്യമായി അഭിനയിച്ച ചിത്രമായ പെരിയാർ ഇന്ന് ആരെങ്കിലും ഓർമിക്കുന്നുണ്ടെങ്കിൽ അത് "ബിന്ദു ബിന്ദു, ഒതുങ്ങി നിൽപ്പൂ" എന്ന ജയചന്ദ്രൻ പാടിയ മനോഹരമായ ഗാനത്തിന്റെ പേരിലായിരിക്കും. ആന്റണി തന്നെ എഴുതിയ, പി കെ ശിവദാസ് ഈണമിട്ട ഗാനം.

ഭാർഗവി നിലയത്തിലെ എം എൻ, തച്ചോളി ഒതേനനിലെ കതിരൂർ ഗുരുക്കൾ, നഗരമേ നന്ദിയിലെ കാർ ഡ്രൈവർ, മുറപ്പെണ്ണിലെ അമ്മാവൻ, നദിയിലെ വർക്കി എന്നിങ്ങനെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. 

ഭാർഗവി നിലയത്തിലെ എം എൻ, തച്ചോളി ഒതേനനിലെ കതിരൂർ ഗുരുക്കൾ, നഗരമേ നന്ദിയിലെ കാർ ഡ്രൈവർ, മുറപ്പെണ്ണിലെ അമ്മാവൻ, നദിയിലെ വർക്കി എന്നിങ്ങനെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. മദ്രാസിലെ വാസം അവസാനിപ്പിച്ച് കൊച്ചിയിൽ വീണ്ടും തിരികെ എത്തി നാടകരംഗത്തേക്ക് വന്നെങ്കിലും ചിത്രമാകെ മാറിയിരുന്നു.  പ്രൊഫഷനൽ ട്രൂപ്പുകൾ നാടകരംഗം പിടിച്ചടക്കി. നാടകം സമൂഹത്തിന്റെ വഴികാട്ടിയാണെന്ന സങ്കൽപ്പം മാറി. പുതിയ ഫോർമുലകൾ, ട്രൂപ്പുകൾ, ഈ സാഹചര്യത്തിൽ ആന്റണി പുതിയ നാടക വേദിക്ക് അന്യനായിക്കഴിഞ്ഞിരുന്നു.

പി എ ബക്കറിന്റെ 'മണ്ണിന്റെ മാറിൽ' എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരിക്കൽ കൂടി ആന്റണി മദ്രാസിൽ എത്തി. ആരോഗ്യം ഒട്ടും നന്നായിരുന്നില്ല. സുഖമില്ലെങ്കിൽ പിന്നെ ചെയ്യാം ആശാനെ എന്ന് ബക്കർ പറഞ്ഞപ്പോൾ, വേണ്ട നാളെ ഞാൻ ജീവിച്ചിരിക്കുമെന്താണുറപ്പ് എന്നാണ് ആന്റണി മറുപടി പറഞ്ഞത്. ഡബ്ബിങ് ആരംഭിച്ചു. പടത്തിൽ ഒരു കഥാപാത്രത്തിന്റെ മരണ രംഗമായിരുന്നു ആന്റണിക്ക്. ഡബ്ബ് ചെയ്യാനുള്ളത്. കുറച്ച് വാക്കുകളും ചലനവും മാത്രം. ഏറെ കഴിയും മുൻപ്, ആന്റണി ചോര ഛർദ്ദിച്ച് നിലത്തുവീണു. ഉടനെ വിജയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആ പ്രതിഭ ജീവൻ വെടിഞ്ഞിരുന്നു. 1979 മാർച്ച് 14 ആയിരുന്നു അന്ന്. 54 വയസ് മാത്രമുള്ളപ്പോഴാണ്  പി ജെ ആന്റണി  ഈ ലോകത്തോട് യാത്ര പറഞ്ഞത്.

തന്റെ ദരിദ്രകുടുംബ രക്ഷയ്ക്കായി  ഒരുത്തനേയും ഫണ്ട് പിരിക്കാൻ അനുവദിക്കരുത്. പി ജെ ആന്റണി എന്ന നിഷേധിയുടെ അവസാനത്തെ കൽപ്പന അതായിരുന്നു

മദ്രാസിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന മൃതശരീരം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ അന്ത്യദർശനത്തിന് വച്ചതിന് ശേഷം പോണേക്കര പള്ളിയിൽ അടക്കം ചെയ്തു. ഭാര്യ മേരിയോട് മരണത്തിന് മുൻപ് ഒരു കാര്യം പറഞ്ഞ് ഉറപ്പ് വരുത്തിയിരുന്നു തന്റെ ദരിദ്രകുടുംബ രക്ഷയ്ക്കായി  ഒരുത്തനേയും ഫണ്ട് പിരിക്കാൻ അനുവദിക്കരുത്. പി ജെ ആന്റണി എന്ന നിഷേധിയുടെ അവസാനത്തെ കൽപ്പന അതായിരുന്നു.

logo
The Fourth
www.thefourthnews.in