പ്ലസ്ടു മൂന്ന് തവണ തോറ്റു, ഇപ്പോൾ ഗവേഷണ വിദ്യാര്‍ഥി; ഗോത്രമേഖലയ്ക്ക് അഭിമാനമായി അനീഷ് ഇന്ന് രാഷ്ട്രപതിയെ കാണും

പ്ലസ്ടു മൂന്ന് തവണ തോറ്റു, ഇപ്പോൾ ഗവേഷണ വിദ്യാര്‍ഥി; ഗോത്രമേഖലയ്ക്ക് അഭിമാനമായി അനീഷ് ഇന്ന് രാഷ്ട്രപതിയെ കാണും

ഉള്ളാട വിഭാഗത്തില്‍പെട്ട എരുമേലി തുമരംപാറ സ്വദേശി അനീഷ് സ്വന്തം സമുദായത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇപ്പോള്‍

പ്ലസ്ടു തോറ്റു, ഒരു തവണയല്ല, മൂന്ന് തവണ. പക്ഷേ വിട്ട് കൊടുക്കാന്‍ അനീഷ് തയ്യാറായിരുന്നില്ല. വിജയിക്കാന്‍ തീരുമാനിച്ചുറച്ച മനുഷ്യന് ഏത് പ്രതിബന്ധങ്ങളേയും തകര്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു അനീഷിന്റെ ജീവിതം. ഇന്നയാള്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു കേരള സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചരിത്ര ഗവേഷക പ്രതിനിധിയായി എരുമേലി തുമരംപാറ സ്വദേശിയായ എ വി അനീഷിന് ക്ഷണമുണ്ട്.

''വായിച്ചും പഠിച്ചും മാത്രമറിയുന്ന പേരാണല്ലോ പ്രസിഡന്റ് എന്നതൊക്കെ! പ്രത്യേകിച്ച് ഇന്ത്യയിലെ ആദ്യത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുര്‍മു. അവരെ കാണാനും സംസാരിക്കാനും സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്''

മാര്‍ച്ച് 17 ന് കേരളത്തില്‍ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരം ഉദയ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആദിവാസി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളുമായി സംവദിക്കുന്നുണ്ട്. ഈ പരിപാടിയിലാണ് അനീഷ് പങ്കെടുക്കുന്നത്. തന്റെ ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരമായി ഇതിനെ കാണുകയാണ് ഈ ചെറുപ്പക്കാരന്‍.

''വായിച്ചും പഠിച്ചും മാത്രമറിയുന്ന പേരാണല്ലോ പ്രസിഡന്റ് എന്നതൊക്കെ! പ്രത്യേകിച്ച് ഇന്ത്യയിലെ ആദ്യത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുര്‍മു. അവരെ കാണാനും സംസാരിക്കാനും സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്'' അനീഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

അനീഷ്
അനീഷ്

പ്ലസ്ടുവില്‍ നാല് വിഷയങ്ങള്‍ക്ക് തോറ്റതോടെ പഠിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അനീഷ് ഇന്ന് പിഎച്ച്ഡി വരെയെത്തിയത് തോറ്റ് കൊടുക്കാന്‍ മനസില്ലാത്തതുകൊണ്ട് തന്നെയാണ്.

പട്ടിക വര്‍ഗമായ ഉള്ളാട വിഭാഗത്തില്‍പ്പെട്ട തുമരംപാറ ആഞ്ഞിലിമൂട്ടില്‍ കുഞ്ഞുമോന്‍, ആലീസ് ദമ്പതികളുടെ മകനാണ് അനീഷ്. പ്ലസ്ടുവില്‍ നാല് വിഷയങ്ങള്‍ക്ക് തോറ്റതോടെ പഠിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അനീഷ് ഇന്ന് പിഎച്ച്ഡി വരെയെത്തിയത് തോറ്റ് കൊടുക്കാന്‍ മനസില്ലാത്തതുകൊണ്ട് തന്നെയാണ്. പ്ലസ്ടുവില്‍ സയന്‍സ് എടുത്ത് പഠിച്ച അനീഷിന് ബാലികേറാമലയായിരുന്നു പരീക്ഷാ വിജയം. മൂന്ന് തവണയാണ് പരീക്ഷ എഴുതിയത്. പക്ഷേ കഠിന പ്രയ്തനത്തിനൊടുവില്‍ അന്തിമ വിജയം അനീഷിന്റേതായി.

സ്വന്തം സമുദായം അനുഭവിക്കുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മറികടക്കാന്‍ തനിക്ക് കഴിയണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പിന്നീട് അനീഷ് പഠനത്തിലേക്ക് തിരിച്ചെത്തിയത്. പ്ലസ് ടു ജയിച്ചതോടെ കാഞ്ഞിരപ്പള്ളി എസ് ഡി കോളേജില്‍ ബി എസ് സി ഫിസിക്സ് തിരഞ്ഞെടുത്തു.

കൃഷിക്കാരനായും ടാപ്പിങ് തൊഴിലാളിയായും ജോലി ചെയ്തായിരുന്നു അനീഷ് പഠന ചെലവ് കണ്ടെത്തിയത്. സുഹൃത്തുകൂടിയായ നാട്ടിലെ വൈദ്യന്റെ സഹായിയായും ജോലിചെയ്തു. ബിരുദ പഠനത്തിന് ശേഷം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ പ്രതികൂല ജീവിത സാഹചര്യം കൊണ്ട് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാനായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെത്തിയപ്പോഴാണ് ജീവിതത്തിലെ വലിയ വഴിത്തിരിവുണ്ടായത്. എം എ മലയാളം കോഴ്സിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് ലെറ്റഴ്‌സില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ടായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഡ്മിഷനെടുക്കാന്‍ അനീഷ് തയ്യാറായത്. ഫീസടയ്ക്കാന്‍ പണമില്ലാതിരുന്ന അനീഷിന് സുഹൃത്ത് അഖില്‍ കെ ശശിയാണ് അന്ന് പണം നല്‍കി സഹായിച്ചത്.

എംഫില്‍ പഠനം കഴിഞ്ഞതിന് ശേഷമാണ് സ്വന്തം സമുദായമായ ഉള്ളാട വിഭാഗവുമായി ബന്ധപ്പെട്ട് 'മധ്യ കേരളത്തിലെ ഉള്ളാടഗോത്ര വര്‍ഗം -ജീവിതവും സംസ്‌ക്കാരവും' എന്ന വിഷയത്തില്‍ പി എച്ച് ഡി പഠനമാരംഭിച്ചത്.

എരുമേലിയില്‍ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്താണ് അനീഷ് പഠനം തുടര്‍ന്നത്. അന്നും വീട്ടിലെ പ്രധാന വരുമാന മാര്‍ഗമായ ടാപ്പിങ് തൊഴില്‍ തുടർന്നു. എം എ പാസായി എം ജി സര്‍വകലാശാലയില്‍ തന്നെ എംഫിലിന് ചേര്‍ന്ന അനീഷ് പിന്നീട് നാട്ടിലെ ടാപ്പിങ് തൊഴില്‍ അവസാനിപ്പിച്ച് ക്യാമ്പസിനടുത്തുള്ള ഒരു ബജ്ജിക്കടയില്‍ ജോലിയാരംഭിച്ചു. എംഫില്‍ പഠനം കഴിഞ്ഞതിന് ശേഷമാണ് സ്വന്തം സമുദായമായ ഉള്ളാട വിഭാഗവുമായി ബന്ധപ്പെട്ട് 'മധ്യ കേരളത്തിലെ ഉള്ളാടഗോത്ര വര്‍ഗം -ജീവിതവും സംസ്‌ക്കാരവും' എന്ന വിഷയത്തില്‍ പി എച്ച് ഡി പഠനമാരംഭിച്ചത്.

''ഇന്ത്യന്‍ രാഷ്ട്രപതിയോട് സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ വ്യക്തിപരമായി എനിക്കൊന്നും ചോദിക്കാനില്ല. ചോദിക്കാനും പറയാനുമുള്ളത് സമുദായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണ്''

''ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചത് വലിയ കാര്യമായാണ് കാണുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയോട് സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ വ്യക്തിപരമായി എനിക്കൊന്നും ചോദിക്കാനില്ല. ചോദിക്കാനും പറയാനുമുള്ളത് സമുദായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണ് ''

മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു സിനിമയിലെ രംഗം പോലെ പ്രസിഡന്റിനെ കാണുമ്പോള്‍ തലകറങ്ങി വീഴുമോ എന്ന പലരും അനീഷിനോട് കുസൃതിയോടെ ചോദിച്ചിരുന്നു. തമാശയോടെ അതിനെയെല്ലാം ചിരിച്ചു തള്ളുന്ന അനീഷ് പറയുന്നു, ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ തലകറക്കമുണ്ടാകുകയുള്ളൂ എന്ന്.

ഗവേഷണ പഠനം കഴിഞ്ഞ് അധ്യാപകനാകണമെന്നാണ് അനീഷിന്റെ ആഗ്രഹം. സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന തന്റെ സമുദായത്തിലെ കുഞ്ഞുങ്ങളോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയാണ് അനീഷ്. തന്റെ സമുദായത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം തന്നെയാണ് അനീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം.

logo
The Fourth
www.thefourthnews.in