തെരഞ്ഞെടുപ്പിനെ നേരിടാൻ ഗുജറാത്ത് കോൺഗ്രസ്
തെരഞ്ഞെടുപ്പിനെ നേരിടാൻ ഗുജറാത്ത് കോൺഗ്രസ്

മോദിയോടല്ല, പോരാട്ടം ബിജെപിയോട്; ഗുജറാത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ കോണ്‍ഗ്രസ്‌

ഗുജറാത്തില്‍ കോണ്‍ഗ്രസിന് പകരം ആം ആദ്മിയെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ കെജ്രിവാള്‍
Updated on
3 min read

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് നിലനിൽപ്പിനായുള്ള പോരാട്ടത്തില്‍ അവസാന കച്ചിത്തുരുമ്പാണ് ഗുജറാത്ത്. പ്രമുഖ നേതാക്കളില്‍ പലരും അടുത്തിടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. നേതാക്കളുടെ കൊഴിഞ്ഞുപോക്കിനിടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നില പരമ ദയനീയമാണ്. പ്രതിസന്ധികള്‍ക്കിടയിലും പാർട്ടിയുടെ സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഠിനമായ ശ്രമത്തിലാണ് ഗുജറാത്തില്‍ കോൺഗ്രസ്. ഹാർദിക് പട്ടേല്‍ പാർട്ടി വിട്ടതോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി.

ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന്റെ നിലവിലെ അംഗസംഖ്യ 64 ആണ്. ഹാർദിക്കിന്റെ കൂറുമാറ്റവും പിന്നാലെ പാട്ടിദാർ നേതാവ് നരേഷ് പട്ടേൽ രാഷ്ട്രീയത്തിൽ ചേരാൻ വിസമ്മതിച്ചതും പ്രതിസന്ധിയിലാക്കിയെങ്കിലും 2022ലെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള വഴി മെനയുകയാണ് കോൺഗ്രസ്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തനം ശക്തമാക്കി,വരുന്ന തിരഞ്ഞെടുപ്പിൽ  വിജയിക്കാനായാല്‍ ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഉയർത്തിപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

ഗുജറാത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ്
ഗുജറാത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ്

തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഗുജറാത്ത് ഘടകത്തിലേക്ക് വഡ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനിയും മുൻ സൂറത്ത് മേയർ കാദിർ പിർസാദയും ഉൾപ്പെടെ ഏഴ് പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ എഐസിസി നിയമിച്ചു. സാമൂഹികവും പ്രാദേശികവുമായ സമവാക്യങ്ങൾ കണക്കിലെടുത്താണ് ഏഴ് വർക്കിംഗ് പ്രസിഡന്റുമാരെ എഐസിസി തെരഞ്ഞെടുത്തത്. ദളിത് വിഭാഗത്തിൽപ്പെട്ട മേവാനിയെക്കൂടാതെ തങ്കര(മോർബി) എംഎൽഎയും പാട്ടിദാർ നേതാവുമായ ലളിത് കഗത്താര, ചോട്ടില (സുരേന്ദ്രനഗർ) എംഎൽഎ റുത്വിക് മക്വാന, റജുല (അംറേലി) എംഎൽഎ അംബരീഷ് ദേർ, ബാപ്പുനഗർ എംഎൽഎ ഹിമ്മത് സിംഗ് പട്ടേൽ, ഗുജറാത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ഒബിസി നേതാവുമായ ഇന്ദ്രവിജയ്‌സിൻഹ് ഗോഹിൽ, മുതിർന്ന പാർട്ടി നേതാവ് പിർസാദ എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ.

ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിച്ചു
ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിച്ചു

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ തന്ത്രം തന്നയായിരുന്നു പയറ്റിയത്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നാല് വർക്കിംഗ് പ്രസിഡന്റുമാരെ എഐസിസി നിയമിച്ചു. തുഷാർ ചൗധരി, പരേഷ് ധനാനി, കർസൻ ദാസ് സോനേരി, കുവാർജി ബവാലിയ എന്നിവരെയാണ് എഐസിസി നിയമിച്ചത്. എന്നാൽ അഞ്ച് തവണ എംഎൽഎയും ഒബിസി കോലി സമുദായത്തെ പ്രതിനിധീകരിക്കുന്ന നേതാവുമായ ബവാലിയ 2018ൽ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് പദ്ധതി താളം തെറ്റി.

തെരഞ്ഞെടുപ്പ് മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാക്കേണ്ടതില്ലെന്നാണ് പാർട്ടി ഹൈക്കമാൻഡ് തീരുമാനം

അതേസമയം വരുന്ന തെരഞ്ഞെടുപ്പ് മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാക്കേണ്ടതില്ലെന്നാണ് പാർട്ടി ഹൈക്കമാൻഡ് തീരുമാനം. ബിജെപിയുടെ പ്രാദേശിക നേതൃത്വത്തെ ചെറുക്കുന്നതിൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് നല്കി‍യ നിർദേശം. 2007 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയെ "മോത് കാ സോദാഗർ" എന്ന് വിളിച്ചത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിയുടെ വരവോടെ മത്സരം മോദി vs രാഹുൽ എന്നായി മാറി. അതും സംസ്ഥാനത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയില്ല.

ഗുജറാത്തിൽ കോൺഗ്രസിനെ ലക്ഷ്യിട്ട് ആം ആദ്മി
ഗുജറാത്തിൽ കോൺഗ്രസിനെ ലക്ഷ്യിട്ട് ആം ആദ്മി

ബിജെപിയുടെ ഉരുക്ക് കോട്ടയായ ഗുജറാത്തിൽ കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്താണെങ്കിലും കോൺഗ്രസിനെ ലക്ഷ്യമിട്ടാണ് ആംആദ്മി പ്രവർത്തനം. പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടിത്തറ വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആംആദ്മി പാർട്ടി. കോണ്‍ഗ്രസാണ് ആപ്പിന്റെ പ്രധാന എതിരാളി. 27 വര്‍ഷമായി ഗുജറാത്തില്‍ മുഖ്യപ്രതിപക്ഷമായി തുടരുന്ന കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ആംആദ്മിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍. ബിജെപി ഭരണത്തില്‍ എതിര്‍പ്പുള്ളവരുടെ വോട്ടുനേടി ഗുജറാത്തില്‍ ആംആദ്മി അധികാരത്തില്‍ വരുമെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പിനെ നേരിടാൻ ഗുജറാത്ത് കോൺഗ്രസ്
ഗുജറാത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ആംആദ്മി: മുഖ്യപ്രതിപക്ഷമാകുമെന്ന് അരവിന്ദ് കെജ്രിവാള്‍

2017ൽ ബിജെപിയെ വിറപ്പിച്ച് 77 സീറ്റുകളായിരുന്നു ഗുജറാത്തിൽ കോൺഗ്രസ് നേടിയത്. അതായത് 1995ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്. എട്ട് മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയപ്പെട്ടത്. ഹാർദിക്കിന്റെ നേതൃത്വത്തിൽ നടന്ന പാട്ടിദാർ ക്വാട്ട പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് 182 സീറ്റുകളിൽ 77 സീറ്റുകളും കോൺഗ്രസിന് നേടാനായത്. ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസിനെ ഭരണം പിടിക്കുന്നതിന്റെ വക്കിലെത്തിക്കാൻ രാഹുലിന്റെ പ്രചാരണവും സഹായിച്ചു. പാട്ടിദാർ സമുദായത്തിന് വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്നത് അടക്കമുള്ള പ്രാദേശിക പ്രശ്‌നങ്ങളിലാണ് ക്വാട്ട പ്രക്ഷോഭം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭരണകക്ഷിയായ ബിജെപിയോട് സമൂഹത്തിലുണ്ടായിരുന്ന അതൃപ്തിയും കോൺഗ്രസിന് അനുകൂലമായി മാറി.

ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2017 ജൂലൈ മുതൽ 2022 ജൂലൈ വരെ പാർട്ടിക്ക് 29 എംഎൽഎമാരെയാണ് നഷ്ടപ്പെട്ടത്

ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2017 ജൂലൈ മുതൽ 2022 ജൂലൈ വരെ പാർട്ടിക്ക് 29 എംഎൽഎമാരെയാണ് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പിനെ നേരിടാൻ ഇത്തവണ സമഗ്രമായ പദ്ധതികള്‍ വേണമെന്ന നിലപാടിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കോൺഗ്രസ് പ്രവർത്തനശൈലി മാറ്റണമെന്നാണ് തെരഞ്ഞടുപ്പ് തന്ത്രജ്ഞരുടെ ഉപദേശം. പ്രബലസമുദായ നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടതോടെ ഇവര്‍ പ്രതിനിധീകരിക്കുന്ന സമുദായങ്ങളെ ഒപ്പം നിര്‍ത്തുക എന്നത് ഗുജറാത്തിൽ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാണ്. രാഹുലിന്റെ ഫയര്‍ബ്രാന്‍ഡ് പ്രസംഗങ്ങളും പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഗുജറാത്തിലെങ്കിലും ഫലപ്രദമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

logo
The Fourth
www.thefourthnews.in