മമത ബാനര്‍ജി
മമത ബാനര്‍ജി

''ജനാധിപത്യം സംരക്ഷിക്കണം'' ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് മമത ബാനര്‍ജി

ജനാധിപത്യാവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചടക്കുകയാണെന്ന് മമത

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ സംരക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് മാറുമെന്നും മമത പറഞ്ഞു. ജനാധിപത്യത്തിന്റെയും ഫെഡറല്‍ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു. ജനാധിപത്യാവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചടക്കുകയാണ്. രാജ്യത്ത് ഇപ്പോഴെവിടെയാണ് ജനാധിപത്യമെന്നും അവര്‍ ചോദിച്ചു. കൊല്‍ക്കത്തയിലെ ജുറിഡിക്കല്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ രാജ്യത്തെ ജനാധിപത്യം അപകടകരമാണെന്ന വിമര്‍ശനവുമായി മമത രംഗത്തെത്തിയത്.

രാജ്യത്ത് മാധ്യമങ്ങള്‍ പോലും പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ആരെയും അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ മാധ്യമങ്ങള്‍ക്ക് അധികാരമില്ല. ജനങ്ങളും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നു. നീതിയുടെ വാതിലുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ജുഡീഷ്യറി ജനങ്ങളെ അനീതിയില്‍ നിന്ന് രക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്ന് മമത പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ യു യു ലളിത് നടത്തിയ പ്രവര്‍ത്തനങ്ങളെ മമത അഭിനന്ദിച്ചു. രണ്ട് മാസത്തെ ഇടപെടലുകളിലൂടെ ജുഡീഷ്യറിയെന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ലളിത് കാണിച്ച് തന്നുവെന്നും മമത പറഞ്ഞു.

logo
The Fourth
www.thefourthnews.in