യശ്വന്ത് സിൻഹയ്‌ക്കെതിരെ മുർമുവിന് വ്യക്തമായ മുൻതൂക്കം
യശ്വന്ത് സിൻഹയ്‌ക്കെതിരെ മുർമുവിന് വ്യക്തമായ മുൻതൂക്കം

പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം; ജയം ഉറപ്പിച്ച്‌ ദ്രൗപതി മുർമു

നിലവിലുള്ള കണക്കനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ആരാണെന്ന് ഇന്ന് അറിയാം. നിലവിലുള്ള കണക്കനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിൻ്റെ സ്ഥാനാർത്ഥി. പാർലമെന്റിൽ രാവിലെ 11മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. റിട്ടേണിംഗ് ഓഫീസർമാർ ആദ്യം വോട്ടുകൾ തരംതിരിച്ച് പരിശോധിക്കും. ആദ്യം എംഎൽഎമാരുടെ ബാലറ്റ് പേപ്പറും പിന്നീട് എംപിമാരുടെയും പരിശോധിക്കും. വൈകിട്ടോടെ വോട്ടെണ്ണൽ പൂർത്തിയാകും.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ 763 എംപിമാരും 3991 എംഎൽഎമാരുമാണ് വോട്ട് ചെയ്തത്. വോട്ടിംഗ് പൂർത്തിയായപ്പോൾ എട്ട് എംപിമാരും 34 എംഎല്‍എമാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നത്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 100 ശതമാനം പോളിങ് രേഖപ്പെടുത്തി. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.

തെരഞ്ഞെടുപ്പിൽ 41 പാർട്ടികളുടെ പിന്തുണയുള്ള എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയ്‌ക്കെതിരെ വ്യക്തമായ മുൻതൂക്കമുണ്ട്. ജയിച്ചാൽ ഗോത്ര വിഭാഗത്തിൽ നിന്ന് ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ വനിതയാകും മുർമു. ആകെയുള്ള 10,86,431 വോട്ടുകളിൽ 6.67 ലക്ഷത്തിലധികം വോട്ടുകളാണ് എൻഡിഎ നോമിനിക്കുള്ളത്.

അതേസമയം പല സംസ്ഥാനങ്ങളിലും എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവി ക്രോസ് വോട്ടിം​ഗ് നടന്നതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശ്, അസം, ​ഗുജറാത്ത്. ഒഡീഷ, എന്നിവിടങ്ങളിൽ ക്രോസ് വോട്ടിം​ഗ് നടന്നതായാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in