സീറ്റുകളില്‍ വന്‍ വ്യത്യാസമെങ്കിലും വോട്ട് വിഹിതം ചോരാതെ കാത്ത് കോണ്‍ഗ്രസ്; എല്ലായിടത്തും ശതമാനം ഉയര്‍ത്തി ബിജെപി

സീറ്റുകളില്‍ വന്‍ വ്യത്യാസമെങ്കിലും വോട്ട് വിഹിതം ചോരാതെ കാത്ത് കോണ്‍ഗ്രസ്; എല്ലായിടത്തും ശതമാനം ഉയര്‍ത്തി ബിജെപി

ഭരണം നഷ്ടമായെങ്കിലും സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തില്‍ കാര്യമായ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ഛത്തീസ്‌ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലതെറ്റിയത്

ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കി ബിജെപിയുടെ സർവാധിപത്യം, സെമി ഫൈനലില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കോണ്‍ഗ്രസിന് ആശ്വാസമായി തെലങ്കാനയിലെ വിജയം. 2023 നിയമസഭാ തിരഞ്ഞെടുപ്പിലെ പൊതുചിത്രമാണിത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിജയത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു, മറുവശത്ത് മൂന്നിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു. മധ്യപ്രദേശ് മാറ്റി നിർത്തിയാല്‍ കോണ്‍ഗ്രസും ബിജെപിയും നമ്മിലുള്ള വോട്ടുവിഹിതത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്താനാകും.

ഛത്തീസ്‌ഗഡില്‍ നിലയുറപ്പിച്ച് ബിജെപി

നവംബർ ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ 76.31 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. എക്സിറ്റ് പോളും കോണ്‍ഗ്രസ് പ്രതീക്ഷകളുമെല്ലാം ഒരുപോലെ തെറ്റിയത് ഇത്തവണ ചത്തീസ്‍ഗഡിലായിരുന്നു. 90 സീറ്റുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 54 ഇടത്തും ബിജെപി വിജയിച്ചു. 35 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്നേറാനായത്.

സംസ്ഥാനത്തെ ബിജെപിയുടെ വോട്ടുവിഹിതത്തില്‍ 13.27 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. 2018-ല്‍ ബിജെപി നേടിയത് 33 ശതമാനം വോട്ടായിരുന്നു. ഇത്തവണയത് 46.27 ആയി ഉയർന്നു.

ബിജെപിയുടെ വന്‍ മുന്നേറ്റത്തിലും കോണ്‍ഗ്രസിന് കാര്യമായ ക്ഷീണമുണ്ടായിട്ടില്ല. 2018-ല്‍ 43 ശതമായിരുന്ന വോട്ടുവിഹിതത്തിലുണ്ടായ ഇടിവ് 0.77 ശതമാനം മാത്രമാണ്.

ബഹുജന്‍ സമാജ്‌വാദി പാർട്ടിക്കും (ബിഎസ്‌പി) ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡിനുമാണ് (ജെസിസി) ബിജെപി മുന്നേറ്റത്തില്‍ തിരിച്ചടിയുണ്ടായത്. 2018-ല്‍ ജെസിസി നേടിയത് 7.6 ശതമാനം വോട്ടാണ്, ഇത്തവണയത് 1.23 ശതമാനമായി കുറഞ്ഞു. ബിഎസ്‌പി 3.9 ശതമാനം വോട്ടുവിഹിതം 2.05-ലേക്കും വീണു.

സീറ്റുകളില്‍ വന്‍ വ്യത്യാസമെങ്കിലും വോട്ട് വിഹിതം ചോരാതെ കാത്ത് കോണ്‍ഗ്രസ്; എല്ലായിടത്തും ശതമാനം ഉയര്‍ത്തി ബിജെപി
കഥ അവസാനിച്ചിട്ടില്ല; തെലുഗ്‌ മണ്ണില്‍ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'യുടെ തിരിച്ചുവരവ്

മധ്യപ്രദേശില്‍ ബിഎസ്‍‌പിയേയും എസ്‌പിയേയും അപ്രത്യക്ഷമാക്കി ബിജെപി

നവംബർ 17-നായിരുന്നു മധ്യപ്രദേശില്‍ വോട്ടെടുപ്പ്. 230 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 77.15 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് മധ്യപ്രദേശിലാണ്.

164 മണ്ഡലങ്ങളിലാണ് ബിജെപിയുടെ ജയം, കേവലം 65 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു. 2018-ല്‍ 41.01 ആയിരുന്ന ബിജെപിയുടെ വോട്ടുവിഹിതം 48.55 ആയി ഉയർന്നു. നൂറ് സീറ്റിന്റെ വ്യത്യാസം വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയിട്ടില്ല. 40.89 (2018) ശതമാനം 40.40-ലേക്ക് ഇത്തവണ വീണെന്നുമാത്രം.

ബിജെപിയുടെ മുന്നേറ്റത്തില്‍ മധ്യപ്രദേശില്‍ അപ്രത്യക്ഷമായത് ചെറുപാർട്ടികളാണ്. ബഹുജന്‍ സമാജ്‍വാദി പാർട്ടിക്ക് 2018-ല്‍ 19 ലക്ഷത്തിലധികം (5.01 ശതമാനം) വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് 14.59 (3.40 ശതമാനം) ലക്ഷമായി ചുരുങ്ങി. 2018-ല്‍ അഞ്ച് ലക്ഷത്തോളം വോട്ടുനേടിയ സമാജ്‌വാദി പാർട്ടിക്ക് ഇത്തവണ ലഭിച്ചത് 1.97 ലക്ഷം മാത്രവും.

സീറ്റുകളില്‍ വന്‍ വ്യത്യാസമെങ്കിലും വോട്ട് വിഹിതം ചോരാതെ കാത്ത് കോണ്‍ഗ്രസ്; എല്ലായിടത്തും ശതമാനം ഉയര്‍ത്തി ബിജെപി
രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയോ? അതോ സര്‍പ്രൈസ് പ്രഖ്യാപനത്തിനോ ബിജെപി

രാജസ്ഥാനില്‍ തോല്‍വിയിലും അടിത്തറയിളകാതെ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ നവംബർ 25-നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 199 മണ്ഡലങ്ങളിലായ നടന്ന വോട്ടെടുപ്പില്‍ 75.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരപ്രകാരം 199 സീറ്റുകളില്‍ 115 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. 69 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും വിജയിച്ചു.

41.69 ശതമാനമാണ് സംസ്ഥാനത്തെ വോട്ടുവിഹിതം. കോണ്‍ഗ്രസിന്റേത് 39.53 ശതമാനവും. 2018-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയുടെ വോട്ടുവിഹിതത്തിലുണ്ടായ വർധന 3.61 ശതമാനമാണ്.

മറുവശത്ത് കോണ്‍ഗ്രസിന് സീറ്റ് വ്യത്യാസത്തിലുണ്ടായ ഇടിവ് വോട്ടുവിഹിതത്തില്‍ പ്രത്യക്ഷമല്ല. 2018-ല്‍ 39.30 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് ഇത്തവണ 39.53 ആയി ഉയർത്താനുമായിട്ടുണ്ട്. ഭരണം നഷ്ടമായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തറ രാജസ്ഥാനില്‍ സുരക്ഷിതമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

സീറ്റുകളില്‍ വന്‍ വ്യത്യാസമെങ്കിലും വോട്ട് വിഹിതം ചോരാതെ കാത്ത് കോണ്‍ഗ്രസ്; എല്ലായിടത്തും ശതമാനം ഉയര്‍ത്തി ബിജെപി
'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

ബിആർഎസിനെ നിഷ്പ്രഭമാക്കി വേരുറപ്പിച്ച് കോണ്‍ഗ്രസ്

2023 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിലൂടെ ബിആർഎസിന്റെ മാത്രമല്ല കെ ചന്ദ്രശേഖര റാവുവെന്ന അതികായന്റെ വീഴ്ചയ്ക്ക് കൂടിയാണ് തെലങ്കാന സാക്ഷ്യം വഹിച്ചത്. 119 സീറ്റുകളിലായി നവംബർ 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ 71.34 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ ബിആർഎസിന് സീറ്റുകള്‍ മാത്രമല്ല വോട്ടും ഒലിച്ചുപോയിട്ടുണ്ട്. 2018-ല്‍ 46.9 ആയിരുന്നു ബിആർഎസിന്റെ വോട്ടുവിഹിതം, ഇത്തവണയിത് 37.35-ലേക്ക് വീണു.

മറുവശത്ത് കോണ്‍ഗ്രസ് തെലങ്കാനയില്‍ തങ്ങളുടെ വേരുറപ്പിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2018-ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 28.4 ശതമാനം മാത്രമായിരുന്നു, എന്നാല്‍ 2023-ല്‍ ഇത് 39.40 ശതമാനമായി വർധിച്ചു. 11 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in