കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ്; പ്രഖ്യാപനം ഡൽഹിയിൽ

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ്; പ്രഖ്യാപനം ഡൽഹിയിൽ

സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കും

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കായി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും വടം വലി തുടർന്നതോടെ വോട്ടെടുപ്പ് നടത്തി എഐസിസി. ബെംഗളൂരുവിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഡി കെ ശിവകുമാറിനെയും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനാർഥികളാക്കിയുള്ള വോട്ടെടുപ്പ് നടന്നത്. 135 എംഎൽഎമാരിൽ എത്ര പേരുടെ പിന്തുണ ഇരുവർക്കുമുണ്ടെന്ന് തിട്ടപ്പെടുത്താൻ വോട്ടിങ് സഹായിക്കുമെന്ന് നിർദേശിച്ചത് ഡി കെ ശിവകുമാറായിരുന്നു.

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ്; പ്രഖ്യാപനം ഡൽഹിയിൽ
46 ലിംഗായത്ത് സീറ്റിൽ 37ലും വിജയം; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ

എ ഐ സി സി നിരീക്ഷകരായി ബെംഗളൂരുവിലെത്തിയ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. ഞായറാഴ്ച രാത്രി വൈകിയാണ് വോട്ടെടുപ്പ് പൂർത്തിയായത്. വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്ക് നൽകും. ഡൽഹിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടി ആലോചിച്ച് ഖാർഗേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ബുധനാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാണ് ഡി കെ ശിവകുമാർ വോട്ടിങ് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദവി വീതം വയ്ക്കുമ്പോഴും ആദ്യ അവസരം സിദ്ധരാമയ്യക്ക് നൽകുമ്പോഴും ചില ഉപാധികൾ ഡി കെ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര വിട്ട് നൽകണം എന്നതാണ് ഡി കെ മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഉപാധി. ഭൂരിപക്ഷ എംഎൽഎമാരും തനിക്കൊപ്പമാണെന്ന് ഹൈക്കമാൻഡിനെ ബോധിപ്പിക്കാൻ വോട്ടിങ് സഹായിക്കുമെന്നാണ് ഡി കെയുടെ കണക്കുകൂട്ടൽ. പിന്നീട് സിദ്ധരാമയ്യ വാക്ക് മാറാതിരിക്കാനും പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനും ഇത് ഉപകരിക്കും. വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും സിദ്ധരാമയ്യക്ക് തന്നെയാകും മുഖ്യമന്ത്രി കസേരയിൽ ആദ്യ അവസരം കിട്ടുക എന്ന് സാരം.

അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള കേസുകളിൽ കേന്ദ്ര ഏജൻസികളുടെ റഡാറിലാണ് ഡി കെ ശിവകുമാർ. മുഖ്യമന്ത്രി പദവി ഏൽക്കുന്നതോടെ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഡി കെ കരുതുന്നത്. ഇത്തരം സാഹചര്യം സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കുന്നതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കാം. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി പദവി ഏറ്റെടുക്കൽ എന്നാണ് ശിവകുമാറിന് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ ഉപദേശം.

logo
The Fourth
www.thefourthnews.in