അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച് ഡി കെ;
മധുരം നൽകി സിദ്ധരാമയ്യ

അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച് ഡി കെ; മധുരം നൽകി സിദ്ധരാമയ്യ

മുഖ്യമന്ത്രി പദവിക്കായി ഇരുവരും ചരട് വലി നടത്തുന്നതിനിടയിലാണ് കേക്ക് മുറിച്ച്‌ ആഘോഷം

കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകളാണ് അന്തരീക്ഷത്തിലെങ്ങും. മുതിർന്ന നേതാക്കളും മുഖ്യമന്ത്രി പദവി മോഹികളുമായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചരട് വലിയിലാണ്. ഇരുവർക്കുമിടയിൽ ഭിന്നതയും കടുത്ത വിഭാഗീയതയുമുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ നേതാക്കൾ ഇരുവരും രാഷ്ട്രീയം പറയേണ്ടിടത്ത് പറയുകയും പരസ്പര സൗഹാർദം തുടരുകയുമാണ്.

ബെംഗളൂരുവിൽ ചേർന്ന നിയസഭാകക്ഷി യോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങിലേക്ക് കടന്നപ്പോൾ ജന്മദിന കേക്ക് മുറിക്കുന്ന തിരക്കിലായിരുന്നു ഡി കെ ശിവകുമാറും സിദ്ധരാമയ്യയും. തിങ്കളാഴ്ച തന്റെ അറുപത്തി രണ്ടാം പിറന്നാളാണെന്ന് ഡി കെ ശിവകുമാർ സംസാരത്തിനിടെ സൂചിപ്പിച്ചതോടെയായിരുന്നു യോഗം നടന്ന സ്വകാര്യ ഹോട്ടലിൽ നേതാക്കളുടെ മുന്നിൽ റെഡ് വെൽവെറ്റ് കേക്ക് എത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മുറി.

ഡി കെ കേക്ക് കഷ്ണത്തിന്റെ പകുതി സിദ്ധരാമയ്യക്ക് നൽകി, സിദ്ധരാമയ്യ പിറന്നാൾ ആശംസകൾ നേർന്ന് ശിവകുമാറുമായി മധുരം പങ്കിട്ടു. രൺദീപ് സിങ് സുർജേവാല സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവച്ച് ഡി കെയുടെ പിറന്നാൾ വിശേഷം പരസ്യമാക്കുകയും ചെയ്തു. ഇതോടെ ആശംസകളുമായി രാഷ്ട്രീയ രംഗത്തെ നിരവധി പേരെത്തി. 'കർണാടക മുഖ്യമന്ത്രിക്ക് ആശംസകൾ' എന്ന റീ ട്വീറ്റുകളും ശ്രദ്ധേയമായി.

logo
The Fourth
www.thefourthnews.in