മൂവർണ കൊടിയേന്തി ഷെട്ടാർ;  ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

മൂവർണ കൊടിയേന്തി ഷെട്ടാർ; ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

ബിജെപിയുടെ തുടർഭരണ സ്വപ്നത്തിന് കനത്ത പ്രഹരമാണ് പാർട്ടിയിലെ കരുത്തനും ലിംഗായത്ത് സമുദായക്കാരനുമായ ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശം

പതിറ്റാണ്ടുകളുടെ ബിജെപി ബന്ധം ഉപേക്ഷിച്ച്‌  ഒടുവിൽ മൂവർണ കൊടിയേന്തി ജഗദീഷ് ഷെട്ടാർ. സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തിന് കർണാടക പിസിസി വരവേൽപ് നൽകി. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്ന് ഷെട്ടാർ പാർട്ടി അംഗത്വം സ്വീകരിച്ചു . ബിജെപി നിഷേധിച്ച ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകും.

ബിജെപി ബന്ധം ഉപേക്ഷിച്ച ജഗദീഷ് ഷെട്ടാർ ഞായറാഴ്ചയായിരുന്നു എംഎൽഎ സ്ഥാനം രാജിവച്ചത്. തുടർന്ന് വൈകിട്ടോടെ കോൺഗ്രസ് പാളയത്തിലേക്ക് അടുക്കുകയായിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ എന്നിവർ ഷെട്ടാറുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന്റെ ലിംഗായത്ത് മുഖങ്ങങ്ങളായ എം ബി പാട്ടീൽ, ഷാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. തുടർന്നായിരുന്നു കോൺഗ്രസ് പ്രവേശനം സംബന്ധിച്ച ഷെട്ടാറിന്റെ അന്തിമ തീരുമാനം .

കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന് ശേഷം ജഗദീഷ് ഷെട്ടാർ
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന് ശേഷം ജഗദീഷ് ഷെട്ടാർ

"ബിജെപിയിൽ നിന്നുള്ള കടുത്ത അവഗണനയാണ് എന്നെ കോൺഗ്രസിൽ എത്തിച്ചത് . പാർട്ടിയേക്കാൾ ചില വ്യക്തികൾക്കാണ് അവിടെ സ്ഥാനം . ഈ നാട്ടിൽ ബിജെപി കെട്ടിപ്പടുത്ത ആളാണ് ഞാൻ . എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ബിജെപി എന്നോട് ചെയ്തത് " കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം ജഗദീഷ് ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു.

കർണാടകയിൽ തുടർ ഭരണം സ്വപ്നം കാണുന്ന ബിജെപിക്ക് കനത്ത പ്രഹരമാണ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 30 പതിറ്റാണ്ടായി ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അതിനു മുൻപ് സംഘടനാ പ്രവർത്തനത്തിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ജഗദീഷ് ഷെട്ടാർ . ജനസംഘത്തിന്റെ കാലം മുതൽ വടക്കൻ കർണാടകയെ കാവിക്കോട്ടയാക്കാൻ ഷെട്ടാറിന്റെ കുടുംബം തന്നെ മുന്നിട്ടിറങ്ങിയതാണ് ചരിത്രം. മേഖലയിലെ പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം. കർണാടക മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ പദവികളും മന്ത്രി സ്ഥാനങ്ങളും അലങ്കരിച്ച നേതാവാണ് അദ്ദേഹം. 2012 ൽ ആയിരുന്നു ഷെട്ടാർ കർണാടക മുഖ്യമന്ത്രി ആയത്. ബി എസ് യെദ്യൂരപ്പ ബിജെപിയോട് ഉടക്കി പിരിഞ്ഞതോടെ 2013 ൽ ബിജെപിക്ക് ഭരണം നഷ്ടമായി, ഇല്ലായിരുന്നെങ്കിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു .

ഹുബ്ബള്ളി ,ധാർവാഡ്, ബെലഗാവി പോലുള്ള ഉറച്ച കാവിക്കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ പോന്നതാണ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവദിയുടെയും കോൺഗ്രസിലേക്കുള്ള വരവ് .

ഇത്തവണ ആ മുഖ്യമന്ത്രി പദമോഹവുമായായിരുന്നു ജഗദീഷ് ഷെട്ടാർ ബിജെപി ടിക്കറ്റ് കാത്തിരുന്നത്. എന്നാൽ ഷെട്ടാറിന്റെ സിറ്റിങ് സീറ്റായ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ പുതുമുഖത്തെ പരീക്ഷിക്കാനായിരുന്നു ബിജെപി തീരുമാനിച്ചത് . ടിക്കറ്റില്ലെന്നറിഞ്ഞതോടെ പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തിയ ഷെട്ടാറിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും വിഫലമായി. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി പദവിയും ഗവർണർ സ്ഥാനവുമൊക്കെ വാഗ്ദാനം ചെയ്തായിരുന്നു ബിജെപിയുടെ ഡാമേജ് കൺട്രോൾ.

2012 ൽ ആയിരുന്നു ഷെട്ടാർ കർണാടക മുഖ്യമന്ത്രി ആയത്. ബി എസ് യെദ്യൂരപ്പ ബിജെപിയോട് ഉടക്കി പിരിഞ്ഞതോടെ 2013 ൽ ബിജെപിക്ക് ഭരണം നഷ്ടമായി, ഇല്ലായിരുന്നെങ്കിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു .

ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശം, വടക്കൻ കർണാടകയിൽ പാർട്ടിക്ക്  ഗുണം ചെയ്യും. ഹുബ്ബള്ളി ,ധാർവാഡ്, ബെലഗാവി പോലുള്ള ഉറച്ച കാവിക്കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ പോന്നതാണ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവദിയുടെയും വരവ് .   ഈ നേതാക്കളെ മുന്നിൽ നിർത്തി ലിംഗായത്തുകളെ ബിജെപി അവഗണിക്കുന്നുവെന്ന ആക്ഷേപവുമായി സമുദായ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ നീക്കം. കർണാടകയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾ വർഷങ്ങളായി ബിജെപിയുടെ വോട്ടു ബാങ്കാണ്.

logo
The Fourth
www.thefourthnews.in