കന്നഡക്കിരീടം ആർക്ക് ?

കന്നഡക്കിരീടം ആർക്ക് ?

കർണാടകയിൽ നാളെ വോട്ടെണ്ണൽ; ഗുണിച്ചും ഗണിച്ചും നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികൾ

48 മണിക്കൂർ പിന്നിട്ട കാത്തിരിപ്പിനൊടുവിൽ കർണാടകയിൽ നാളെ വോട്ടെണ്ണൽ. തുടർഭരണ പ്രതീക്ഷയിൽ ബിജെപിയും ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും തൂക്കുസഭയിൽ പ്രതീക്ഷിയർപ്പിച്ചു ജെഡിഎസും നിമിഷങ്ങളെണ്ണുന്നു. രാവിലെ എട്ടുമണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 9 മണിയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങും.

10 എക്സിറ്റ് പോൾ ഫലങ്ങളിൽ അഞ്ചെണ്ണം തൂക്കുസഭയും നാലെണ്ണം കോൺഗ്രസിന് ഭരണം കിട്ടുമെന്നും പ്രവചിക്കുന്നു

ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത് . 73.19 ശതമാനം പേരായിരുന്നു ഇത്തവണ വിധിയെഴുത്തിൽ പങ്കെടുത്തത്. 224 മണ്ഡലങ്ങളിലായി വിവിധ പാർട്ടികളുടെ 2613 സ്ഥാനാർത്ഥികൾ മാറ്റുരച്ചു. വോട്ടെടുപ്പ് അവസാനിച്ച് ശേഷം പുറത്തുവന്ന പത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ അഞ്ചെണ്ണം തൂക്കുസഭയും നാലെണ്ണം കോൺഗ്രസിന് ഭരണം കിട്ടുമെന്നുമാണ് പ്രവചിക്കുന്നത്. ഇതോടെ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾക്ക് സാക്ഷിയാകുകയാണ് വോട്ടെണ്ണലിന്റെ തലേദിവസം കർണാടക.

തൂക്കുസഭയാണെങ്കിലും കേവല ഭൂരിപക്ഷത്തിൽ എത്തുകയാണെങ്കിലും ഏതുവഴികൾ തേടണമെന്നതാണ് ബിജെപിയും കോൺഗ്രസും ആലോചിക്കുന്നത്. 120ൽ അധികം സീറ്റുകൾ കൈവശമില്ലാതെ സർക്കാർ രൂപീകരണത്തിന് ചാടി പുറപ്പെട്ടാൽ പന്തിയല്ലെന്നതാണ് അനുഭവം. ഫലപ്രഖ്യാപനത്തിനു ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ബെംഗളൂരുവിൽ പ്രത്യേകം യോഗം ചേർന്ന് ഇരുകൂട്ടരും ചർച്ച ചെയ്തു.

കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്യുന്നത് ഭരണം പിടിക്കുമെന്ന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

ബെംഗളൂരുവിൽ മുതിർന്ന നേതാവ് ബി എസ് യെദ്യൂരപ്പയുടെ വസതിയിലെത്തിയ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഉൾപ്പടെയുള്ള നേതാക്കൾ സ്ഥിതിഗതികൾ വിലയിരുത്തി. അധികാരം പിടിക്കാൻ ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശ പ്രകാരം 'ഓപ്പറേഷൻ' തുടങ്ങുമെന്ന് മന്ത്രി ആർ അശോക് പറഞ്ഞു. കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്യുന്നത് അവർക്ക്‌ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അഭിപ്രായപ്പെട്ടു.  

അതേസമയം കോൺഗ്രസ് പാളയത്തിലും ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുകയാണെങ്കിൽ കേവലഭൂരിപക്ഷത്തിനായി  ആദ്യം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കും പിന്നീട് ഓപ്പറേഷൻ ഹസ്തയുടെ സാധ്യത തിരയുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

2018ലെ പോലെ ഒരു കൂട്ടുകക്ഷി സർക്കാർ എന്നത് ഒന്നും നടന്നില്ലെങ്കിൽ മാത്രം പരിഗണിക്കാവുന്ന കാര്യമാണെന്നാണ് കോൺഗ്രസിന്റെ ഇത്തവണത്തെ നിലപാട്

ബിജെപിയുടെ ഒരു ഡസനിലധികം സ്ഥാനാർഥികളുമായി കോൺഗ്രസ് സമ്പർക്കത്തിലാണെന്നും നേരത്തെ സംസാരിച്ച് ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ജെഡിഎസിൽ നിന്ന് ജയിച്ചു വരാൻ സാധ്യതയുള്ളവരെയും ചാക്കിടാൻ പദ്ധതിയുണ്ട്. 2018ലെ പോലെ ഒരു കൂട്ടുകക്ഷി സർക്കാർ എന്നത് ഒന്നും നടന്നില്ലെങ്കിൽ മാത്രം പരിഗണിക്കാവുന്ന കാര്യമാണെന്നാണ് കോൺഗ്രസിന്റെ ഇത്തവണത്തെ നിലപാട്.

ഉപാധികൾ അംഗീകരിക്കുന്നവരോടൊപ്പം പോകാനാണ് ജെഡിഎസിന്റെ പദ്ധതി

ജെഡിഎസ് ആവട്ടെ കോൺഗ്രസിനോടായാലും ബിജെപിയോടായാലും തുറന്ന സമീപനമാണ് ഇത്തവണ. ജെഡിഎസിന്റെ ഉപാധികൾ അംഗീകരിക്കുന്നവരോടൊപ്പം പോകാനാണ് പദ്ധതി. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് പാർട്ടി അധ്യക്ഷൻ സി എം ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞത്.

logo
The Fourth
www.thefourthnews.in