പാകിസ്താനിലെ രാഷ്ട്രീയ കലാപം; അറബ് ലീഗിലേക്ക് തിരിച്ചെത്തിയ സിറിയ

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റും തുടര്‍ന്നുള്ള രാഷ്ട്രീയ കലാപവുമാണ് പാകിസ്താനെ വീണ്ടും വാര്‍ത്തകളില്‍ കൊണ്ടുവന്നത്

പാകിസ്താന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രൂപീകരിക്കപ്പെട്ടതിന് ശേഷം വളരെ ചുരുക്കം അവസരങ്ങളിലൊഴികെ കലാപത്തിന്റെയും ദുരന്തത്തിന്റെയും വാര്‍ത്തകളിലാണ് ആ രാജ്യത്തെ ലോകം ചര്‍ച്ച ചെയ്തത്. ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റും തുടര്‍ന്നുള്ള രാഷ്ട്രീയ കലാപവുമാണ് പാകിസ്താനെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കുന്നത്.

ഒരു ദശാബ്ദത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം അറബ് ലീഗില്‍ സിറിയയെ തിരിച്ചെത്തിക്കാന്‍ തീരുമാനമായിരിക്കുകയാണ്. ഈജിപ്തിലെ കെയ്‌റോയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ യോഗത്തിന് ശേഷമാണ് അറബ് ലീഗിലേക്ക് സിറിയയെ പുനഃപ്രവേശിപ്പിക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലുണ്ടായ ഭൂകമ്പത്തിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനാല്‍ ഇപ്പോഴുള്ള ഉപരോധങ്ങളെല്ലാം മനുഷ്യത്വരഹിതമാണെന്ന നീരിക്ഷണമാണ് ഈ തീരുമാനത്തിന് പിന്നില്‍ പ്രധാനമായും ഉള്ളത്. അറബ് ലീഗിലെ പല രാജ്യങ്ങളുടെയും എതിര്‍പ്പ് മറികടന്നാണ് ഈ തീരുമാനം കൈക്കാണ്ടതെന്നതും നിര്‍ണായകമാണ്.

മനുഷ്യ ജീവനേക്കാള്‍ പ്രധാന്യം മതത്തിനും ആചാരങ്ങള്‍ക്കും. അത് അനുസരിക്കാത്തവരെ, അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കി പ്രഖ്യാപിക്കുക. പിന്നീട് യാതൊരു ദയയും ഇല്ലാതെ തൂക്കിലേറ്റുക. ഇതാണ് 21-ാം നൂറ്റാണ്ടിലും ഇറാനില്‍ നടക്കുന്നത്. മതനിന്ദ ആരോപിച്ച് രണ്ട് പേരെ തൂക്കിലേറ്റിയതാണ് ഇറാനില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഇറാന്‍ വാര്‍ത്തകളില്‍ ഇടം നേടിയതും മതനിന്ദ കൊണ്ടും കൊലപാതങ്ങള്‍ കൊണ്ടും തന്നെയായിരുന്നു. മഹ്‌സ അമിനിയെന്ന പെണ്‍കുട്ടിയെ ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും ഇവയില്‍ ഇപ്പോഴും യാതൊരു വ്യത്യാസം ഇല്ലെന്നതാണ് കൗതുകം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in