നേപ്പാളിലെ രാഷ്ട്രീയ അസ്ഥിരത, വിവാദങ്ങളില്‍ നിറയുന്ന നിക്കി ഹാലി, വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന മാല്‍കം എക്‌സ്

2008 ലാണ് രണ്ട് നൂറ്റാണ്ട് കാലത്തെ രാജഭരണം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നത്

രാജഭരണം അവസാനിപ്പിച്ച് നേപ്പാളില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാല്‍ ജനാധിപത്യം ശക്തി പ്രാപിക്കുമെന്ന് കരുതിയ നേപ്പാളില്‍ ഇപ്പോഴും രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. സ്ഥിരതയാര്‍ന്ന ഒരു ഭരണ സംവിധാനത്തെ കെട്ടിപ്പടുക്കാന്‍ അവിടുത്തെ രാഷ്ട്രീയത്തിനോ നേതാക്കള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. 2008 ലാണ് രണ്ട് നൂറ്റാണ്ട് കാലത്തെ രാജഭരണം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നത്. 2008- 2023 കാലയളവിനിടയില്‍ 11 സര്‍ക്കാരുകളാണ് നേപ്പാള്‍ മാറിമാറി ഭരിച്ചത്. സിപിഎന്‍ യുഎംഎല്‍ പാര്‍ട്ടിയുടെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം വീണ്ടും അധികാരത്തിലേറിയ പ്രചണ്ഡയുടെ പ്രധാനമന്ത്രി സ്ഥാനം പ്രതിസന്ധിയിലായതാണ് ഇപ്പോഴത്തെ ചര്‍ച്ച

ട്രംപിൻ്റെ പ്രധാന വിമര്‍ശക, പാര്‍ട്ടിക്കുള്ളിലെ ആണധികാരത്തോട് പോരടിച്ചുള്ള ജീവിതം. പാകിസ്താന്‍ ചൈന വിരോധി, ഇസ്രായേല്‍ അനുകൂലി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നിക്കി ഹാലിയുടെ വിശേഷണങ്ങള്‍ ഇങ്ങനെയൊക്കെയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നയങ്ങളും മറ്റ് വിഷയങ്ങളില്‍ അവര്‍ക്കുള്ള നിലപാടുകളുമെല്ലാം ചര്‍ച്ചയായി കൊണ്ടേയിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇന്ത്യന്‍ വംശജയായ നിക്കി ഹാലി പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡറായിരുന്ന നിക്കി ഹാലി തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് കടന്നുവരുന്നത്.

മനുഷ്യാവാശ പോരാട്ടങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മാല്‍ക്കം എക്‌സ്. അദ്ദേഹം കൊല്ലപ്പെട്ടിട്ട് 58 വര്‍ഷങ്ങള്‍ കഴിഞ്ഞു. തൻ്റെ പിതാവിനെ കൊലപെടുത്തിയതില്‍ ന്യൂ യോര്‍ക്ക് പോലീസിനും അതുപോലെ എഫ്ബിഐ പോലുള്ള ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് മകള്‍ ഇല്യാസാ ഷഹബാസ് നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്. ഇതോടെ മാല്‍ക്കം എക്സ് വീണ്ടും വാര്‍ത്തകളില്‍ സജീവമാകുകയാണ്.

logo
The Fourth
www.thefourthnews.in