കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ

കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ

കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയര്‍ന്ന വിപണി മൂല്യമുള്ള മത്സ്യമായ മഞ്ഞപ്പാരയുടെ ലഭ്യത കടലില്‍ കുറയുന്ന സാഹചര്യത്തിലാണ് കണ്ടെത്തല്‍

സമുദ്രമത്സ്യകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാര (ഗോള്‍ഡന്‍ ട്രെവാലി)യുടെ കൃത്രിമ വിത്തുല്പാദനത്തില്‍ വിജയം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). അഞ്ച് വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് മഞ്ഞപ്പാരയുടെ വിത്തുല്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയര്‍ന്ന വിപണി മൂല്യമുള്ള മീനാണ് മഞ്ഞപ്പാര.

മഞ്ഞപ്പാര
മഞ്ഞപ്പാര

കടലില്‍ മഞ്ഞപ്പാരയുടെ ലഭ്യത കുറഞ്ഞുരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ 1106 ടണ്‍ ഉണ്ടായിരുന്നത് 2023ല്‍ 375 ടണ്ണായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ കൃഷിയിലൂടെ ഉല്പാദനം കൂട്ടാന്‍ സഹായിക്കുന്നതാണ് സിഎംഎഫ്ആര്‍ഐയുടെ കണ്ടെത്തല്‍.

സിഎംആർഎഫ്ഐ വികസിപ്പിച്ചെടുത്ത മഞ്ഞപ്പാര കുഞ്ഞുങ്ങൾ
സിഎംആർഎഫ്ഐ വികസിപ്പിച്ചെടുത്ത മഞ്ഞപ്പാര കുഞ്ഞുങ്ങൾ

കടലില്‍ കൂടുമത്സ്യകൃഷി പോലുള്ള രീതികളില്‍ വ്യാപകമായി മഞ്ഞപ്പാരയെ കൃഷി ചെയ്യാന്‍ കഴിയും. വിശാഖപട്ടണം റീജിയണല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് നേട്ടത്തിനു പിന്നില്‍.

കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ
മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി സിഎംഎഫ്ആര്‍ഐ; സമുദ്രമത്സ്യമേഖലയില്‍ നാഴികക്കല്ല്

മികച്ച വളര്‍ച്ചാനിരക്കും രുചിയുമുള്ള മീനാണ് മഞ്ഞപ്പാര. കിലോയ്ക്ക് 400 മുതല്‍ 500 വരെയാണ് ശരാശരി വില. അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര-വിദേശ വിപണികളില്‍ ആവശ്യക്കാരേറെയാണ്.

50 ദിവസം പ്രായമായ മഞ്ഞപ്പാര കുഞ്ഞുങ്ങൾ
50 ദിവസം പ്രായമായ മഞ്ഞപ്പാര കുഞ്ഞുങ്ങൾ

കൂടുതല്‍ സ്വര്‍ണനിറവും ആകര്‍ഷണീയതയുമുള്ള ചെറിയമീനുകളെയാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. 150 മുതല്‍ 250 രൂപ വരെയാണ് വില. വലിയ അക്വേറിയങ്ങളിലെല്ലാം ഇവയെ പ്രദര്‍ശിപ്പിക്കാറുണ്ട്.

കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ
ഇനി മീന്‍കറി തയാറാക്കാം 'മെയ്ഡ് ഇന്‍ ലാബ്' നെയ്മീന്‍, ആവോലി മാംസം ഉപയോഗിച്ച്‌!

സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തില്‍ പവിഴപ്പുറ്റുകളുമായി ചേര്‍ന്നാണ് മഞ്ഞപ്പാര ജീവിക്കുന്നത്. സ്രാവുകളുടെ സഞ്ചാരപഥത്തില്‍ വഴികാട്ടികളായി ഈ ഇനത്തിലെ ചെറിയമീനുകളെ കാണാറുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്.

കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ
ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

മാരികള്‍ച്ചര്‍ രംഗത്ത് ഒരു നാഴികക്കല്ലായി മഞ്ഞപ്പാരയുടെ വിത്തുല്പാദന സാങ്കേതികവിദ്യ അടയാളപ്പെടുത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ''കടലില്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍, ഇവയുടെ കൃത്രിമ പ്രജനനത്തിലെ വിജയത്തിന് അതീവ പ്രാധാന്യമുണ്ട്. കൃഷിയിലൂടെയും സീറാഞ്ചിങ്ങിലൂടെയും ഇവയുടെ ഉല്പാദനം കൂട്ടാന്‍ കണ്ടെത്തല്‍ വഴിയൊരുക്കും,'' അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in