സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; ഒരു മാസംകൂടി ബഹിരാകാശത്ത് തങ്ങേണ്ടി വരുമെന്ന് നാസ

സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; ഒരു മാസംകൂടി ബഹിരാകാശത്ത് തങ്ങേണ്ടി വരുമെന്ന് നാസ

ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്
Updated on
2 min read

ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള തിരിച്ചുവരവ് നീളാന്‍ സാധ്യത. ഓഗസ്റ്റ് പകുതി വരെ ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവന്നേക്കാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. അതസമയം, ഇരുവരും തിരിച്ചുവരാനുള്ള പേടകമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചത്തെ യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടാണ് ഇരുവരും ബഹിരാകാശ യാത്ര നടത്തിയതെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് വട്ടം യാത്ര മാറ്റിവെക്കുകയായിരുന്നു. ജൂണ്‍13നായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മുന്‍നിര്‍ത്തി യാത്ര രണ്ടാഴ്ചത്തേക്കു മാറ്റിവെച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിലെ ഹീലിയം വാതകം ചോര്‍ച്ച കാരണം അതും മാറ്റിവെക്കുകയായിരുന്നു.

സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; ഒരു മാസംകൂടി ബഹിരാകാശത്ത് തങ്ങേണ്ടി വരുമെന്ന് നാസ
സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?

അതേസമയം സ്റ്റാര്‍ലൈനര്‍ പ്രതീക്ഷിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് നാസ അറിയിച്ചു. അടിയന്തരമായ യാത്രയ്ക്കു പേടകം സുരക്ഷിതമാണെന്ന ഉറപ്പ് നാസയ്ക്കുണ്ടെങ്കിലും തിരിച്ചുവരവിന്റെ കൃത്യം തീയതി നാസ ഇതുവരെ അറിയിച്ചിട്ടില്ല.

''ജൂലൈ അവസാനത്തോടെ തിരിച്ചുവരാമെന്ന ശുഭാപ്തി വിശ്വാസം ചില വിവരങ്ങൾ തരുന്നുണ്ടെങ്കിലും ഓരോ സമയത്തും ഞങ്ങള്‍ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. മടക്ക യാത്രയുടെ തയ്യാറെടുപ്പ് ഉള്‍പ്പെടെ ഞങ്ങളുടെ പ്രക്രിയകളിലൂടെ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണ്,'' നാസയുടെ കൊമോഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുനിതയ്ക്കും ബച്ച് വില്‍മോറിനെയും കൂടാതെ ബഹിരാകാശ നിലയത്തില്‍ സാധാരണയുള്ള ഏഴ് പേര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ലഭ്യമാണെന്നും ആര്‍ക്കും അപകട സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാന്‍ഡ്‌സ് ഫെസിലിറ്റിയില്‍ റെപ്ലിക്ക ത്രസ്റ്ററുകളുടെ വിലയിരുത്തലുകള്‍ നടത്താന്‍ എൻജിനീയര്‍മാര്‍ക്ക് സമയം നല്‍കിയെന്നും ഈ ആഴ്ച അവസാനത്തോടെ ഹീലിയം വാതക ചോര്‍ച്ച പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; ഒരു മാസംകൂടി ബഹിരാകാശത്ത് തങ്ങേണ്ടി വരുമെന്ന് നാസ
വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കാരണം ഇനി മുതല്‍ സ്റ്റാര്‍ലൈനര്‍ പ്രോഗ്രാമുകള്‍ കൂടുതല്‍ ശക്തമാകുമെന്ന് ബോയിങ്ങിന്റെ വാണിജ്യ ക്രൂ പ്രോഗ്രാം മാനേജറും വൈസ് പ്രസിഡന്റുമായ മാര്‍ക് നാപ്പി പറയുന്നു. എല്ലാ എൻജിനീയര്‍മാരും പേടകത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോയിങ്ങിന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വ്യോമയാന മേഖലയില്‍നിന്ന് വ്യത്യസ്തമാണ്. രണ്ട് 737 മാക്‌സ് എയര്‍ലൈനറിന്റെ അപകടവും മറ്റ് സുരക്ഷാ പ്രശ്നങ്ങളും കാരണം സ്റ്റാര്‍ലൈനറിന്റെ പബ്ലിക് റിലേഷനും പ്രതിസന്ധിയായിരുന്നു.

സാങ്കേതിക തകരാറുകള്‍ കണ്ടെത്തയതിനെത്തുടര്‍ന്ന് നാല് തവണയാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്. മേയ് ഏഴിന് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം രാവിലെ 8.34നു പേടകം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഓക്സിജന്‍ റിലീവ് വാല്‍വ് തകരാര്‍ കണ്ടെത്തിയതനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

നിലവിലെ പരിശോധനകള്‍ വിജയകരമായി അവസാനിക്കുകയാണെങ്കില്‍ നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കുള്ള ആറ് യാത്രകള്‍ സ്റ്റാര്‍ലൈനര്‍ നടത്തും. അതേസമയം, സുനിതാ വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ബഹിരാകാശ നിലയിത്തില്‍ നിന്നുള്ള വാര്‍ത്താ സമ്മേളനവും നാസ പുറത്ത് വിട്ടിട്ടുണ്ട്.

ബഹിരാകാശത്ത് നിന്നുള്ള അധിക സമയം തങ്ങള്‍ രണ്ട് പേരും ആസ്വദിക്കുകയാണെന്നും സാങ്കേതിക പ്രശ്‌നങ്ങളില്‍ ആശങ്കയില്ലെന്നും ബുച്ച് വില്‍മോര്‍ പറയുന്നു. ''ഇത് പരീക്ഷണങ്ങളുടെ ലോകമാണ്. ഇതൊരു കഠിനമായ വ്യാപാരമാണ്. ഒരു ഭരണത്തിലും ബഹിരാകാശ യാത്ര എളുപ്പമാകില്ല. ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ബഹിരാകാശ പേടകങ്ങളിലും എന്തെങ്കിലും പ്രശ്‌നമുണ്ടായിരിക്കും,'' അദ്ദേഹം പറഞ്ഞു. ബോയിങ്ങിന്റെ സമഗ്രതയില്‍ വിശ്വാസമുണ്ടെന്നും അവരുടെ സാങ്കേതിക മികവില്‍ വിശ്വസിക്കുന്നുണ്ടെന്നും സുനിതയും കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in