ലൂണ 25
ലൂണ 25

ചന്ദ്രയാൻ-3 ന് റഷ്യയുടെ ചെക്ക്; ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ദൗത്യമാകാന്‍ ലൂണ -25

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ വിക്ഷേപിക്കുന്ന ലൂണ 25 ന് ലാൻഡിങ് നടത്താൻ 10- 12 ദിവസം മതിയാകും

ചാന്ദ്ര പര്യവേഷണത്തില്‍ മേല്‍ക്കൈ നേടാന്‍ റഷ്യ. 47 വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യമായ ലൂണ-25 ഓഗസ്റ്റ് 11 ന് വിക്ഷേപിക്കും. ചന്ദ്രയാന്‍-3 ന് മുന്‍പ് ലാന്‍ഡിങ് നടത്താനായാല്‍ ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം റഷ്യയ്ക്ക് സ്വന്തമാകും.

ലൂണ 25
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

റഷ്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് വിക്ഷേപണം. ഇന്ത്യന്‍ സമയം ശനിയാഴ്ച (ഓഗസ്റ്റ് 12) പുലര്‍ച്ചെ 4.30നാണ് ഇത്. വാസ്‌ടോക്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം നടത്തുക. സൂയസ്2.1ബി റോക്കറ്റാണ് വിക്ഷേപണ വാഹനം. 800 കിലോഗ്രാം ഭാരമുള്ള ലാന്‍ഡര്‍ ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുകയും പഠനം നടത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 31 കിലോഗ്രാം ഭാരമുള്ള വിവിധ ഉപകരണങ്ങളാണ് ശാസ്ത്രീയ പഠനങ്ങള്‍ക്കായി ലാന്‍ഡറിലുള്ളത്.

സൂയസ് 2.1 ബി റോക്കറ്റ്
സൂയസ് 2.1 ബി റോക്കറ്റ്

അഞ്ച് ദിവസം കൊണ്ട് പേടകം ചന്ദ്രനടുത്തെത്തും. തുര്‍ന്ന് അഞ്ചുമുതല്‍ ഏഴ് ദിവസം വരെ ചന്ദ്രനെ വലംവച്ച ശേഷമാണ് പേടകം ലാന്‍ഡിങ് നടത്തുക. അങ്ങനെയെങ്കില്‍ ചന്ദ്രയാന്‍-3 ലാന്‍ഡ് ചെയ്യുന്ന ഓഗസ്റ്റ് 23 ന് മുന്‍പ് തന്നെ ലൂണ -25 ന്‌റെ ലാന്‍ഡിങ് നടന്നേക്കും. താരതമ്യേന ശക്തികുറഞ്ഞ വിക്ഷേപണ വാഹനമായതിനാല്‍ ഗുരുത്വാകര്‍ഷണ സഹായത്തോടെയാണ് ചന്ദ്രയാന്‍-3 ന്‌റെ യാത്ര. ഇതാണ് ജൂലൈ 14 ന് വിക്ഷേപണം നടത്തിയിട്ടും സോഫ്റ്റ് ലാന്‍ഡിങ്ങ് വൈകുന്നത്. കരുത്തുറ്റ സൂയസ് റോക്കറ്റായതിനാല്‍ റഷ്യയ്ക്ക് യാത്ര എളുപ്പമാണ്.

ലൂണ-25 ന്‌റെയും ചന്ദ്രയാന്‍-3ന്‌റെയും ലാന്‍ഡിങ് ഏറെക്കുറേ ഒരേ സമയത്ത് ആണെങ്കിലും ലാന്‍ഡിങ് സ്ഥലം വ്യത്യസ്തമാണെന്നും അതിനാല്‍ പദ്ധതികളെ പരസ്പരം ബാധിക്കില്ലെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് വ്യക്തമാക്കി. 2021 ഒക്ടോബറിലാണ് ലൂണ- 25 ന്‌റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് വൈകുകയായിരുന്നു. ദൗത്യത്തിന്‌റെ ഭാഗമായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പൈലറ്റ്-ഡി നാവിഗേഷന്‍ ക്യാമറയുടെ പരീക്ഷണവും നിശ്ചയിച്ചിരുന്നു. എന്നാല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്‌റെ പശ്ചാത്തലത്തില്‍ 2022 ഫബ്രെുവരിയില്‍ യുറോപ്യന്‍ സ്‌പേസ് ഏജന്‍സി പിന്മാറി.

ലൂണ 25
ചന്ദ്രയാൻ-3 യാത്ര: റോക്കറ്റ് സയൻസും അടിസ്ഥാന തത്വവും

ബഹിരാകാശ ഗവേഷണരംഗത്തും ചാന്ദ്ര പര്യവേഷണത്തിലും യുഎസ്എസ്ആറിനായിരുന്നു തുടക്കത്തില്‍ മേല്‍ക്കൈ. ആദ്യ ബഹിരാകാശ സഞ്ചാരി, ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം, ചന്ദ്രനിലെ ആദ്യ ലാന്‍ഡിങ്, ആദ്യ ഉപഗ്രഹം, ലോകത്തെ ആദ്യത്തെ ബഹിരാകാശ നിലയം തുടങ്ങി യുഎസ്എസ്ആറിന്‌റെ പേരില്‍ നിരവധിയാണ് നേട്ടങ്ങള്‍. എന്നാല്‍ മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്ക, യുഎസ്എസ്ആറിന്‌റെ സകല നേട്ടങ്ങളും നിഷ്പ്രഭമാക്കുകയായിരുന്നു. 1976 ലെ ലൂണ-24 ന് ശേഷം ചാന്ദ്ര പര്യവേഷണത്തിന് റഷ്യ തുനിഞ്ഞിരുന്നില്ല. 47 വര്‍ഷത്തിന് ശേഷം ലൂണ 25 ലൂടെ പുതിയ ചരിത്രം കുറക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.

logo
The Fourth
www.thefourthnews.in