അസ്ഥികൂടം കണ്ടെടുത്തത് 1991ല്‍; തിരിച്ചറിഞ്ഞത് 2022ല്‍ !

അസ്ഥികൂടം കണ്ടെടുത്തത് 1991ല്‍; തിരിച്ചറിഞ്ഞത് 2022ല്‍ !

അസ്ഥികളിൽ നിന്ന് ഡിഎൻഎ വേര്‍തിരിച്ചെടുക്കാനായത് വഴിത്തിരിവായി

അമേരിക്കയിലെ ഒഹായോവില്‍ 1991ല്‍ കണ്ടെടുത്ത അസ്ഥികൂടത്തിന്റെ അവശിഷ്ടത്തെ ചുറ്റിപറ്റിയുള്ള നിഗൂഢതകള്‍ അവസാനിക്കുന്നു; 31 വര്‍ഷങ്ങള്‍ക്ക് ശേഷം! ഫോറന്‍സിക് ജീനോളജിയിലെ നിര്‍ണായക ചുവടുവെയ്പ്പാകുന്ന മുന്നേറ്റത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിക്കുകയാണ്.

1991ൽ ഒഹയോയിലെ ഒരു സ്വകാര്യ ഫാമിൽ നിന്ന് വേട്ടക്കാരാണ് ഒരു അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. പോലീസെത്തി പരിശോധനകള്‍ നടത്തിയെങ്കിലും ആരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായില്ല. ആദ്യം കരുതിയത് 25 വയസ് പ്രായമുള്ള അമേരിക്കന്‍ വനിതയുടേതാകും അസ്ഥി അവശിഷ്ടമെന്നായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനകളില്‍ അസ്ഥികൂടത്തിന് മൂന്ന് വര്‍ഷത്തോളം പഴക്കമുള്ളതായി തിരിച്ചറിഞ്ഞു. പക്ഷെ അപ്പോഴും ആരുടേതെന്ന ചോദ്യം അവശേഷിച്ചു.

2012ലാണ് നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. അസ്ഥികളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. പുരുഷന്റേതാണ് മൃതദേഹാവശിഷ്ടമെന്നും സ്ഥിരീകരിച്ചു. പക്ഷെ, അതിന് ശേഷം വര്‍ഷങ്ങളോളം കേസില്‍ മറ്റൊരു പുരോഗതിയും ഉണ്ടായില്ല.

ഒടുവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎൻഎ ഫാമിലി ട്രീ സൃഷ്ടിച്ച് ഡാറ്റാബേസിൽ വിവരങ്ങൾ കൊടുത്തു. ഡാറ്റാബേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ച വ്യക്തിയുമായി ബന്ധമുള്ളത് എന്ന് സാമ്യം തോന്നിയ ഡിഎന്‍എകളുള്ള നാലായിരത്തോളം പേരെ ഉൾക്കൊള്ളിച്ച് കൂടുതല്‍ വിപുലമായൊരു ഫാമിലി ട്രീ നിർമിച്ചു. അതിനെ അടിസ്ഥാനമാക്കി വിർജീനിയ, കെന്റക്കി, കാനഡ എന്നിവിടങ്ങളിലേക്കും ഇംഗ്ലണ്ടിലേക്കും ഗവേഷണം വ്യാപിപ്പിച്ചു.

ഫാമിലി ട്രീയിൽ ഡിഎൻഎ ചേർന്ന് വന്നവരെല്ലാം കേസുമായി സഹകരിച്ചതാണ് നിര്‍ണായകമായത്. ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിവിവരങ്ങള്‍ സൃഷ്ടിച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കി. തുടര്‍ന്ന് കൂടുതല്‍ വിവരശേഖരണങ്ങളിലേക്ക് കടന്നു. ഒടുവില്‍ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഒഹായോവിലെ കൊളംബസില്‍ നിന്നുള്ള റോബര്‍ട്ട് എ മുള്ളിന്‍സിന്റേതായിരുന്നു അസ്ഥികൂടം. അദ്ദേഹത്തിന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചു.

1988ൽ 21 വയസ്സുള്ളപ്പോഴാണ് മുള്ളിൻസിനെ കാണാതായതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. അന്വേഷണത്തില്‍ നിന്ന് മുള്ളിന്‍സിന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനായി. മരണം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കേസിന്റെ തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. മുള്ളിന്‍സിന് നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in