എക്സോപ്ലാനറ്റിന് ചുറ്റും നീരാവിയുടെ സാന്നിധ്യം; അന്തരീക്ഷ സാധ്യത തള്ളാതെ ശാസ്ത്രജ്ഞർ

എക്സോപ്ലാനറ്റിന് ചുറ്റും നീരാവിയുടെ സാന്നിധ്യം; അന്തരീക്ഷ സാധ്യത തള്ളാതെ ശാസ്ത്രജ്ഞർ

ജിജെ 486 ബി എന്ന എക്സോപ്ലാനറ്റാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിച്ചത്

സൗരയൂഥത്തിന് പുറത്ത് വാസയോഗ്യമായ ഗ്രഹം കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ അന്വേഷണത്തിന് അവസാനമാകുന്നു? സൗരയൂഥത്തിന് പുറത്ത് ഒരു പാറഗ്രഹത്തിന് ചുറ്റും ആദ്യമായി നീരാവിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. ജിജെ 486 ബി എന്ന എക്സോപ്ലാനറ്റിന് ചുറ്റുമാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ജല സാന്നിധ്യം കണ്ടെത്തിയത്.

ഭൂമിയിൽ നിന്ന് 26 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്ര ചുറ്റുന്നതാണ് എക്സോപ്ലാനറ്റ് ജിജെ 486 ബി. ഈ ഗ്രഹത്തിന് ചുറ്റും ഒരു അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണോ നീരാവിയുടെ സാന്നിധ്യമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. ഭൂമിയേക്കാൾ 30% വലുതും ശക്തമായ ഗുരുത്വാകർഷണവുമുള്ള ​ഗ്രഹമാണ് ജിജെ 486 ബി. കേന്ദ്ര നക്ഷത്തിന് വളരെ അടുത്തായതിനാൽ ഓരോ ഒന്നര ദിവസത്തിലും ​ഗ്രഹം ഒരു പരിക്രമണം വീതം പൂർത്തിയാക്കുന്നു. 800 ഡിഗ്രി ഫാരൻഹീറ്റാണ് (430 ഡിഗ്രി സെൽഷ്യസ്) ​ഗ്രഹത്തിന്റെ ഉപരിതല താപനില.

ഉയർന്ന താപനില ഗ്രഹത്തെ വാസയോഗ്യമാക്കാൻ സാധിക്കാത്തവിധം ചൂടുള്ളതാക്കുന്നെങ്കിലും നീരാവിയുടെ സാന്നിധ്യം കണ്ടെത്തിയെന്നത് വിചിത്രമാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നക്ഷത്രത്തിന് വളരെ അടുത്താവുക, ഉപരിതലത്തിൽ ഉയർന്ന ചൂടുണ്ടാവുക തുടങ്ങിയ പ്രതികൂല സാഹചര്യത്തിലും നീരാവിയുടെ സാന്നിധ്യം അന്തരീക്ഷത്തിന്റെ സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.​ഗ്രഹത്തിന്റെ ഒരേ വശം എല്ലായ്പ്പോഴും നക്ഷത്രത്തെ അഭിമുഖീകരിക്കും വിധമാണമാണ് ഇതിന്റെ സ്ഥാനം.

സൗരയൂഥത്തിന് പുറത്തുള്ള വാതക ഗ്രഹത്തിന് ചുറ്റും നേരത്തെ നീരാവിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പാറ ഗ്രഹത്തിൽ ഇങ്ങനെയൊരു കണ്ടെത്തൽ ഇതാദ്യമാണ്. ഭൂമി, ചൊവ്വ തുടങ്ങി സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് സമാനമായിരിക്കും ഈ എക്സോപ്ലാനറ്റും എന്ന നിഗമനത്തിലേക്കാണ് ശാസ്ത്രജ്ഞരെത്തുന്നത്.

logo
The Fourth
www.thefourthnews.in