ഏഷ്യന്‍ ഗെയിംസ്: 4-400 റിലേയില്‍ മലയാളികള്‍ ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം, ജാവലിനില്‍ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസ്: 4-400 റിലേയില്‍ മലയാളികള്‍ ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം, ജാവലിനില്‍ സ്വര്‍ണവും വെള്ളിയും

മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്യ, മുഹമ്മദ് അജ്മല്‍, ഡല്‍ഹി മലയാളി അമോജ് ജേക്കബ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 3:01.58 എന്ന സമയത്തിലാണ് 4-400 റിലേയില്‍ സ്വര്‍ണമണിഞ്ഞത്

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്ത് നീരജ് ചോപ്ര. ഈയിനത്തില്‍ ഇന്ത്യ നീരജിലൂടെ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നു നടന്ന ഫൈനലില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചായിരുന്നു നീരജിന്റെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം പിന്നിട്ടത്. സീസണില്‍ തന്റെ മികച്ച പ്രകടനം കൂടിയാണ് നീരജ് ഇന്ന് പുറത്തെടുത്തത്.

ഈയിനത്തില്‍ വെള്ളിയും ഇന്ത്യയ്ക്കു തന്നെയായിരുന്നു. നീരജിനു പിന്നില്‍ കിഷോര്‍ കുമാര്‍ ജെനയാണ് വെള്ളിയണിഞ്ഞത്. 87.54 മീറ്റര്‍ കണ്ടെത്തിയാണ് കിഷോര്‍ വെള്ളി നേടിയത്. തന്റെ നാലാം ശ്രമത്തിലായിരുന്നു കിഷോറിന്റെ നേട്ടം. ഇന്ത്യന്‍ താരങ്ങള്‍ക്കു പിന്നില്‍ 82.68 മീറ്റര്‍ ദൂരം കണ്ടെത്തി ജപ്പാന്റെ ഗെങ്കി റോഡ്രിക് വെങ്കലം നേടി.

ഗെയിംസ് അത്‌ലറ്റിക്‌സിന്റെ അവസാന ഇനമായ പുരുഷന്മാരുടെ 4-400 മീറ്ററിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്യ, മുഹമ്മദ് അജ്മല്‍, ഡല്‍ഹി മലയാളി അമോജ് ജേക്കബ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 3:01.58 എന്ന സമയത്തിലാണ് സ്വര്‍ണമണിഞ്ഞത്. തമിഴ്‌നാട്ടുകാരനായ രാജേഷ് രമേഷായിരുന്നു ടീമിലെ നാലാമന്‍. മിന്നും പ്രകടനത്തോടെ ദേശീയ റെക്കോഡ് തകര്‍ക്കാനും ഇവര്‍ക്കായി.

നീരജിന്റെ സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 81 ആയി ഉയര്‍ന്നു. 18 സ്വര്‍ണം, 31 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. 165 സ്വര്‍ണവുമായി ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണകൊറിയ (32 സ്വര്‍ണം) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ.

നേരത്തെ വനിതകളുടെ 800 മീറ്റര്‍ ഫൈനലില്‍ ഹര്‍മിലന്‍ ബെയിന്‍സ് വെള്ളി നേടിയിരുന്നു. രണ്ട് മിനുറ്റ് 03.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു നേട്ടം. ഗെയിംസിലെ ഹര്‍മിലന്റെ രണ്ടാം വെള്ളി നേട്ടമാണിത്. 1500 മീറ്ററിലായിരുന്നു ആദ്യ മെഡല്‍. നാല് മിനുറ്റ് 12.74 സെക്കന്‍ഡിലായിരുന്നു താരം 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ബോക്സിങ്ങില്‍ പുരുഷന്മാരുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സുനില്‍ കുമാര്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. കിര്‍ഗിസ്ഥാന്റെ അറ്റബെക് അസിസ്ബെക്കോവിനെ 2-1നാണ് താരം കീഴടക്കിയത്.

പുരുഷന്മാരുടെ 5000 മീറ്ററില്‍ അവിനാഷ് സാബിള്‍ വെള്ളിയും നേടി. 13 മിനുറ്റ് 21.09 സെക്കന്‍ഡിലായിരുന്നു സാബിളിന്റെ ഫിനിഷ്. ബെഹറിന്റെ യമറ്റൗ ബിര്‍ഹാനുവാണ് ഗെയിംസ് റെക്കോഡോഡെ (13 മിനുറ്റ് 17.40 സെക്കന്‍ഡ്) സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ സാബിള്‍ നേരത്തെ സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. വനിതകളുടെ 4X400 മീറ്ററിലും ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു.

logo
The Fourth
www.thefourthnews.in