CWC2023 Team Focus| അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍ പട

CWC2023 Team Focus| അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍ പട

രണ്ടോ മൂന്നോ താരങ്ങളുടെ മികവുകൊണ്ട് മാത്രം ലോകകപ്പ് പൊലെയുള്ള വലിയ ടൂര്‍ണമെന്റില്‍ ഒരു ടീമിന് എത്രമാത്രം മുന്നോട്ട് പോകാനാകുമെന്ന ചോദ്യം അഫ്ഗാനിസ്ഥാന് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തി വമ്പന്മാരെ വിറപ്പിക്കുന്ന ടീം, അതാണ് അഫ്ഗാനിസ്ഥാന്‍. രണ്ട് ഏകദിന ലോകകപ്പുകളുടെ പരിചയസമ്പത്ത് മാത്രമാണ് അഫ്ഗാന്‍ നിരയ്ക്കുള്ളത്. തങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വച്ച് നടന്ന 2015, 2019 ഏകദിന ലോകകപ്പുകളില്‍ 15 മത്സരങ്ങള്‍ കളിച്ചിട്ട് ഒരു ജയം മാത്രമാണ് ടീമിന് നേടാനായതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകാനിടയുണ്ട്. കാരണം ഇന്ത്യന്‍ മൈതാനങ്ങള്‍ സുപരിചതമായ ഒരുപിടി താരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പടയിലുണ്ട്.

റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, റഹ്മാനുള്ള ഗുർബാസ്, മുഹമ്മദ് നബി എന്നിവരുടെ സാന്നിധ്യമാണ് അഫ്ഗാനിസ്ഥാന്റെ സാധ്യതകള്‍ക്ക് നിറം പകരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഭാഗമായിട്ടുള്ള ഈ ഏഴ് താരങ്ങളുടേയും പ്രകടനം ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഏറെ നിര്‍ണായകമാകും. ഇതില്‍ ഗുര്‍ബാസ് മാത്രമാണ് പ്രഖ്യാപിത ബാറ്റര്‍, മുഹമ്മദ് നബി ഓള്‍ റൗണ്ടറിന്റെ റോള്‍ വഹിക്കുമ്പോള്‍ ബാക്കിയുള്ളവരെല്ലാം ബോളിങ് നിരയിലേക്ക് ചുരുങ്ങുന്നു. എന്നാല്‍ ബാറ്റുകൊണ്ടും മത്സരത്തിന്റെ ഗതി പലതവണ ഐപിഎല്ലില്‍ മാറ്റിയിട്ടുള്ള റാഷിദ് ഖാന്‍ തന്നെയാകും ടീമിന്റെ തുറുപ്പുചീട്ട്.

അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയെ നയിക്കുന്ന റാഷിദ് ലോക അഞ്ചാം നമ്പര്‍ താരമെന്ന പരിവേഷത്തോടെയാണ് ലോകകപ്പിനെത്തുന്നത്. റാഷിദിന്റെ സ്പിന്‍ പങ്കാളിയായ മുജീബാണ് നിലവില്‍ നാലാം റാങ്കില്‍. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും വിക്കറ്റുകള്‍ പിഴുതെറിയാനുമുള്ള ഇരുവരുടേയും മികവ് ഇതിനോടകം തന്നെ ലോകക്രിക്കറ്റ് കണ്ടതാണ്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളുടെ സഹായം കൂടിയാകുമ്പോള്‍ അഫ്ഗാന്‍ സ്പിന്‍ ദ്വയം കൂടുതല്‍ അപകടകാരികളാകുന്നു. ബാറ്റിങ് പറുദീസകളില്‍ പോലും റാഷിദിന്റെ പന്തുകളുടെ കൃത്യതയ്ക്ക് മുന്നില്‍ കീഴടങ്ങിയവരാണ് പല സൂപ്പര്‍ താരങ്ങളും.

എന്നാല്‍ രണ്ടോ മൂന്നോ താരങ്ങളുടെ മികവുകൊണ്ട് മാത്രം ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഒരു ടീമിന് എത്രമാത്രം മുന്നോട്ട് പോകാനാകുമെന്ന ചോദ്യമാണ് അഫ്ഗാനിസ്ഥാന് മുന്നിലുള്ളത്. അതുകൊണ്ടായിരിക്കണം മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളേയും ഒരുപോലെ പരിഗണിച്ചുകൊണ്ടൊരു ടീമിനെ ലോകകപ്പിനയക്കാന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചതും. നിര്‍ണായക ടൂര്‍ണമെന്റുകളില്‍ പല മത്സരങ്ങളിലും അവസാന നിമിഷം നിരാശയുടെ വശത്തേക്ക് വീണുപോയ ചരിത്രഭാരവും ഇത്തവണ അഫ്ഗാനിസ്ഥാന്റെ ചുമലിലുണ്ട്.

ഹഷ്മത്തുള്ള ഷഹിദി നയിക്കുന്ന ടീമിലെ ഇബ്രാഹിം സദ്രാൻ, നജീബുള്ള സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, ഇക്രം അലിഖിൽ എന്നിവരാണ് ബാറ്റര്‍മാര്‍. റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി തുടങ്ങിയവരാണ് ഓള്‍ റൗണ്ടര്‍മാര്‍. റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, അബ്ദുള്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവരടങ്ങുന്നതാണ് ബോളിങ് നിര.

അഫ്ഗാനിസ്ഥാന്‍ ടീം

ഹഷ്മത്തുള്ള ഷഹിദി, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, അബ്ദുള്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്.

റിസര്‍വ് താരങ്ങള്‍: ഗുല്‍ബാദിന്‍ നൈബ്, ഷറഫുദീന്‍ അഷ്റഫ്, ഫരീദ് അഹമ്മദ് മാലിക്ക്.

അഫ്ഗാനിസ്ഥാന്റെ മത്സരങ്ങള്‍

ബംഗ്ലാദേശ് - ഒക്ടോബര്‍ ഏഴ്, ധര്‍മശാല.

ഇന്ത്യ - ഒക്ടോബര്‍ 11, ഡല്‍ഹി.

ഇംഗ്ലണ്ട് - ഒക്ടോബര്‍ 15, ഡല്‍ഹി.

ന്യൂസിലന്‍ഡ് - ഒക്ടോബര്‍ 18, ചെന്നൈ.

പാക്കിസ്ഥാന്‍ - ഒക്ടോബര്‍ 23, ചെന്നൈ.

ശ്രീലങ്ക - ഒക്ടോബര്‍ 30, പൂനെ.

നെതര്‍ലന്‍ഡ്സ് - നവംബര്‍ മൂന്ന്, ലഖ്നൗ.

ഓസ്ട്രേലിയ - നവംബര്‍ ഏഴ്, മുംബൈ.

ദക്ഷിണാഫ്രിക്ക - നവംബര്‍ 10, അഹമ്മദാബാദ്.

logo
The Fourth
www.thefourthnews.in