ഔദ്യോഗിക ചടങ്ങിന് മുന്‍പ് ഏഷ്യാ കപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ജയ് ഷായുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്
പിസിബി

ഔദ്യോഗിക ചടങ്ങിന് മുന്‍പ് ഏഷ്യാ കപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ജയ് ഷായുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് പിസിബി

ജയ് ഷായുടെ പ്രഖ്യാപനത്തോടെ ചടങ്ങിന്റെ പ്രസക്തി ഇല്ലാതാന്ന് പിസിബി ആരോപിച്ചു

പാകിസ്താന്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക ചടങ്ങിന് മുമ്പ്‌ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) രംഗത്തു വന്നു.

ജയ് ഷായുടെ പ്രഖ്യാപനത്തോടെ ലാഹോറിലെ പരിപാടിയുടെ പ്രസക്‌തി പാടെ ഇല്ലാതായെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു

ലാഹോറില്‍ വ്യാഴാഴ്‌ച വൈകിട്ട് നിശ്ചയിച്ച ചടങ്ങില്‍ ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാനും ട്രോഫി അനാവരണം ചെയ്യാനും നുമായിരുന്നു പി.സി.ബിയുടെ ഉദ്ദേശം. ചടങ്ങിലേക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരെയും മുന്‍ താരങ്ങളടക്കമുള്ളവരെയും ക്ഷണിച്ചിരുന്നു. എന്നാല്‍, ഈ ചടങ്ങ് തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കേ ട്വിറ്ററിലൂടെ ഷാ ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയായിരുന്നു.

മത്സരക്രമം പ്രഖ്യാപിക്കേണ്ടിയിരുന്നത് പിസിബിയാണെന്ന ധാരണയുണ്ടായിരുന്നതായും, എന്നാല്‍ ജയ് ഷായുടെ പ്രഖ്യാപനത്തോടെ ലാഹോറിലെ പരിപാടിയുടെ പ്രസക്‌തി പാടെ ഇല്ലാതായെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു.

ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാണ് നടക്കുക

ഏഷ്യാ കപ്പില്‍ ഇക്കുറി ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍ നടക്കുക. 9 മത്സരങ്ങള്‍ക്ക് ലങ്കയും 4 മത്സരങ്ങള്‍ക്ക് പാകിസ്ഥാനും വേദിയാവും. ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക.

ഓഗസ്റ്റ് 30-ന് ആതിഥേയരായ പാകിസ്ഥാന്‍ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാവുക

ഗ്രൂപ്പ് എയില്‍ ഇന്ത്യയും, പാകിസ്ഥാനും നേപ്പാളുമാണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ എന്നീ ടീമുകളുമെത്തും. ഓഗസ്റ്റ് 30-ന് ആതിഥേയരായ പാകിസ്ഥാന്‍ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാവുക. മുള്‍ട്ടാനിലാണ് ആദ്യ മത്സരം നടക്കുക. സെപ്തംബർ രണ്ടിന് കാൻഡിയിലാണ് ഗ്രൂപ്പ് എയിൽ ഇടംപിടിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം.

logo
The Fourth
www.thefourthnews.in