പോരാട്ട വീര്യം അടങ്ങാത്ത ശ്രീലങ്ക; ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് കിരീടം

പോരാട്ട വീര്യം അടങ്ങാത്ത ശ്രീലങ്ക; ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് കിരീടം

ശ്രീലങ്കന്‍ വിജയം 23 റണ്‍സിന്

രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും ഏഷ്യന്‍ ക്രിക്കറ്റ് കിരീട നേട്ടവുമായി ശ്രീലങ്ക. പാകിസ്താന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ശ്രീലങ്കയുടെ കിരീട നേട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്താന്‍ മികച്ച തുടക്കം കണ്ടെത്തിയെങ്കിലും പതിയെ ശ്രീലങ്ക കളി തിരിച്ച് പിടിക്കുകയായിരുന്നു. ശ്രീലങ്കയുടെ ആറാം ഏഷ്യാകപ്പ് കിരീടമാണിത്.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ മികച്ച ചേസിങ് വിജയങ്ങള്‍ കാഴ്ചവച്ച ശ്രീലങ്കയ്ക്ക് ഫൈനല്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പട്ട് ബാറ്റിങിന് ഇറങ്ങി മികച്ച സ്‌കോര്‍ കണ്ടെത്തുക എന്നതായിരുന്നു വെല്ലുവിളി

15ാം ഓവറിന് ശേഷം തുടരെ തുടരെ വിക്കറ്റ് വീണതാണ് പാകിസ്താന് തിരിച്ചടിയായത്. നാലാം ഓവറിന്റെ രണ്ടാം പന്തില്‍ നിര്‍ണായകമായ ബാബര്‍ അസമിന്റെ (6) വിക്കറ്റ് നേടി പ്രമോദ് മധുഷന്‍ ശ്രീലങ്കയ്ക്ക് ആശ്വാസം നല്‍കി. തൊട്ടടുത്ത ബോളില്‍ ഫഖര്‍ സല്‍മാനെയും (0) പ്രമോദ് കൂടാരം കയറ്റി. 13ാമത്തെ ഓവറില്‍ ഇഫ്തിക്കര്‍ അഹമ്മദ് (32) പുറത്തായതോടെ പാകിസ്താന് അടിപതറിത്തുടങ്ങി.

പിന്നാലെ, 16ാം ഓവറില്‍ മുഹമ്മദ് നവാസ് (6) റണ്‍സെടുത്ത് പുറത്തായി. ഹസരങ്ക എറിഞ്ഞ 17ാം ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്. മുഹമ്മദ് റിസ്വാന്‍ (55) ഖുഷ്ദില്‍ ഷാ (2), ആസിഫ് അലി (0) എന്നിവരാണ് പുറത്തായത്. റിസ്വാവന്റെ പുറത്താവല്‍ ഏറെ നിര്‍ണായകമായി. പിന്നാലെ ശദാബ് ഖാന്‍ (8)നും മടങ്ങി. സ്‌കോര്‍ 125 എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി വീണു. 171 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് പുര്‍ണമായും പുറത്താവുകയായിരുന്നു. അവസാന ഓവറിന്റെ അവസാന പന്തിലായിരുന്നു പത്താം വിക്കറ്റ് വീണത്.

ശ്രീലങ്കയുടെ ആറാം ഏഷ്യാകപ്പ് കിരീടമാണിത്.

ടോസ് നേടിയ പാകിസ്താന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ മികച്ച ചേസിങ് വിജയങ്ങള്‍ കാഴ്ചവച്ച ശ്രീലങ്ക ഫൈനല്‍ മത്സരത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ടോസ് നഷ്ടപ്പട്ട് ബാറ്റിങിന് ഇറങ്ങി മികച്ച സ്‌കോര്‍ കണ്ടെത്തുക എന്നതായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പാകിസ്താന്‍ അന്തിമ ഇലവനില്‍ ഷദാബ് ഖാനും നസീം ഷായും തിരിച്ചെത്തിയപ്പോള്‍ ടീമില്‍ മാറ്റമില്ലാതെ ആയിരുന്നു ശ്രീലങ്ക കളത്തിലിറങ്ങിയത്.

മൂന്നാം ഓവറിന്റെ രണ്ടാം ബോളില്‍ പാഥും നിസ്സാങ്കയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. ഹാരിസ് റൗഫിന്റെ ബോള്‍ സ്വൈപ്പ് ചെയ്യാനുള്ള ശ്രമം പാളി മിഡ്-ഓഫിലേക്ക് മുകളിലേക്ക് പോയ പന്തിനെ ബാബര്‍ അസം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 11 ബോളില്‍ എട്ട് റണ്‍സായിരുന്നു നിസ്സാങ്കയ്ത്ത് കൂട്ടിച്ചേര്‍ക്കാനായത്. അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ ധനുഷ്‌ക ഗുണതിലകയും മടങ്ങി. 151 കി.മീ വേഗതയില്‍ ഹാരിസ് റൗഫ് എറിഞ്ഞ പന്ത് മിഡില്‍ ഓഫ് സ്റ്റപുകള്‍ പിഴുത് ധനുഷ്‌ക ഗുണതിലകയെ കൂടാരം കയറ്റുകയായിരുന്നു. നാല് ബോളില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഗുണതിലകയുടെ സമ്പാദ്യം. അഞ്ചാം ഓവര്‍ അവസാനിക്കുമ്പോള്‍ 42 ന് മൂന്ന് എന്ന നിലയിലായിരുന്നു ശ്രീലങ്ക.

തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ശ്രീലങ്കയുടെ സ്‌കോറിങ് വേഗത്തെയും ബാധിച്ചു. എട്ടാം ഓവറിന്റെ നാലാം ബോളില്‍ ധനഞ്ജയ ഡി സില്‍വയും മടങ്ങി. 21 ബോളില്‍ 28 റണ്‍സ് നേടിയ ഡിസില്‍വ ഇഫ്തിഖര്‍ അഹമ്മദിന്റെ ബോളില്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് പുറത്തായത്. ഒമ്പതാം ഓവറില്‍ ദാസുന്‍ ഷനക (2)യും പുറത്തായി. 13.1 ഓവറിലായിരുന്നു ശ്രീലങ്കന്‍ സ്‌കോര്‍ 100 പിന്നിട്ടത്.

ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ തിരിച്ച് വരവിന്റെ സൂചനകള്‍ കാണിച്ച ശ്രീലങ്ക ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കി. ഭാനുക രജപക്സെ - ഹസരംഗ ഡി സില്‍വ കൂട്ട് കെട്ടായിരുന്നു ശ്രീലങ്കന്‍സ സ്‌കോര്‍ മൂന്നക്കത്തിലേക്ക് എത്തിച്ചത്. എന്നാല്‍ സ്‌കോര്‍ 116 ല്‍ നില്‍ക്കെ ഹസരംഗ ഡി സില്‍വ (36) പുറത്തായി. ഹാരിസ് റൗഫിന്റെ ബോളില്‍ കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളില്‍ ഡി സില്‍വയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു.

ഭാനുക രജപക്‌സെയുടെ (61) അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക 170 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. രജപക്‌സെയുടെ നിര്‍ണായകമായ ക്യാച്ച് ബൌണ്ടറി ലൈനിന് സമീപം വച്ച ആസിഫും, ഷെദാബും ചേര്‍ന്ന് കൂട്ടിയിടിച്ച് നഷ്ടപ്പെടുത്തി. അവസാന ഓവറില്‍ ഒരു സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ പതിനഞ്ച് റണ്‍സ് ശ്രീലങ്ക നേടി. രജപക്‌സെക്ക് ഉറച്ച പിന്തുണ നല്‍കിയ ചാമിക കരുണരത്നെ പതിനാല് ബോളില്‍ 14 റണ്‍സെടുത്തു.

പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മികച്ച ബോളിങ് പ്രകടനം നടത്തി. 25 റണ്‍സ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റുകളാണ് റൗഫ് വീഴ്ത്തിയത്.

171 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യ ഓവറില്‍ തന്നെ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഓപ്പണര്‍മാരായ ബാബര്‍ അസമിനും, മുഹമ്മദ് റിസ്വാനും കഴിഞ്ഞു. ദില്‍ഷന്‍ മധുശങ്ക എറിഞ്ഞ ആദ്യ ഓവറില്‍ നാല് വൈഡുകളും ഒരു നോ ബോളും ഉള്‍പ്പെട്ടതും പാകിസ്താന് സഹായമായി.

നാലാം ഓവറിന്റെ രണ്ടാം പന്തില്‍ നിര്‍ണായകമായ ബാബര്‍ അസമിന്റെ (6) വിക്കറ്റ് നേടി പ്രമോദ് മധുഷന്‍ ശ്രീലങ്കയ്ക്ക് ആശ്വാസം നല്‍കി. തൊട്ടടുത്ത ബോളില്‍ ഫഖര്‍ സല്‍മാനെയും (0) പ്രമോദ് കൂടാരം കയറ്റി.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയായിരുന്നു ഫൈനലിലേക്കുള്ള ശ്രീലങ്കയുടെ മുന്നേറ്റം. ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഇന്ത്യയെയും തോല്‍പ്പിച്ചായിരുന്നു വന്‍ തിരിച്ച് വരവ് കാഴ്ച വച്ചത്. സൂപ്പര്‍ 4 ലെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റായിരുന്നു പാകിസ്താന്‍ ഫൈനലിലേക്ക് എത്തിയത്. ഇന്ത്യയെയും, അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയായിരുന്നു പാകിസ്താന്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഏഷ്യകപ്പിലെ കലാശപ്പോരാട്ടത്തില്‍ നാലാം തവണയാണ് പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്. 1986ലും 2014ലും ശ്രീലങ്ക ജയിച്ചു. 2000-ല്‍ വിജയം പാകിസ്താനൊപ്പം നിന്നു. ഏഷ്യാ കപ്പിലെ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീമാണ് ശ്രീലങ്ക. പതിനൊമാത്തെ ഫൈനല്‍ മത്സരമാണ് ശ്രീലങ്കയുടേത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in