റിസര്‍വ് ദിനവും മഴക്കളി; ഇന്ത്യ-പാക് മത്സരം പുനരാരംഭിക്കാനായില്ല

റിസര്‍വ് ദിനവും മഴക്കളി; ഇന്ത്യ-പാക് മത്സരം പുനരാരംഭിക്കാനായില്ല

ഒരു ട്വന്റി 20 പോരാട്ടമായെങ്കിലും മത്സരം നടത്താന്‍ രാത്രി 10:30 വരെയാണ് കട്ട് ഓഫ് ടൈം. അതിനകം മഴ തോര്‍ന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് ഇന്ത്യ-പാകിസ്താന്‍ മത്സരം കാത്ത് ആരാധകര്‍. മത്സരം ഇന്നും ആരംഭിക്കാനായില്ല. കൊളംബോയില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. ഒരു ട്വന്റി 20 പോരാട്ടമായെങ്കിലും മത്സരം നടത്താന്‍ രാത്രി 10:30 വരെയാണ് കട്ട് ഓഫ് ടൈം. അതിനകം മഴ തോര്‍ന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. 20 ഓവറായാണ് മത്സരം നടക്കുന്നതെങ്കില്‍ ഇന്ത്യ ഇനി ബാറ്റിങ്ങിനിറങ്ങില്ല. അതേസമയം പാകിസ്താന് 180-ന് മുകളില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടരേണ്ടിയും വരും.

ഇന്ന് ഉച്ചയ്ക്ക് മൂന്നിനായിരുന്നു കൊളംബോ പ്രേമദാസ സ്റ്റേഡയത്തില്‍ മത്സരം പുനരാരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, കൊളംബോയിലെ കാലാവസ്ഥ മോശമായി തുടരുകയായിരുന്നു. മഴകാരണം സ്റ്റേഡിയത്തിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഇതുവരെ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിട്ടില്ല. ഇതിനിടെയിലാണ് കനത്തമഴ.

ഇന്നലെ കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇതേ നിലയില്‍ നിന്നാകും ഇന്നു മത്സരം പുനരാരംഭിക്കുക. ഇരു ടീമുകള്‍ക്ക് അമ്പതു ഓവറുകള്‍ തന്നെ ലഭിക്കും. എന്നാല്‍, ഇന്നു മത്സരം ആരംഭിച്ച ശേഷം മഴ മൂലം കളി വൈകിയാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കണോ എന്നത് അംപയര്‍മാര്‍ തീരുമാനിക്കും. ഇന്നും മഴ മൂലം കളി തടസപ്പെട്ടാല്‍ ഇരുടീമുകളും പോയിന്റ് പങ്കിടും.

28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 17 റണ്‍സുമായി കെ എല്‍ രാഹുലും 15 പന്തുകളില്‍ നിന്ന് ഏഴു റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് മടങ്ങിയത്.

രോഹിത് 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രോഹിതിനെ സ്പിന്നര്‍ ഷദാബ് ഖാനും ഗില്ലിനെ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് വീഴ്ത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദിയെ സിക്‌സറിനു തൂക്കി രോഹിത് ശര്‍മ നയം വ്യക്തമാക്കി. പിന്നീട് ആക്രമണച്ചുമതലയേറ്റെടുത്ത ഗില്ലായിരുന്നു ഇന്ത്യയുടെ സ്‌കോറിങ്ങിന് തുടക്കത്തില്‍ ചുക്കാന്‍ പിടിച്ചത്. രോഹിത് ആങ്കര്‍ റോളിലേക്കു മാറി.

ഒരു ഘട്ടത്തില്‍ 26 പന്തുകളില്‍ നിന്ന് വെറും 10 റണ്‍സ് മാത്രം നേടി നിന്ന രോഹിത് പിന്നീട് ഗില്‍ അര്‍ധസെഞ്ചുറി നേടിയതിനു ശേഷം ഗിയര്‍ മാറ്റി. പാക് സ്പിന്നര്‍ ഷദാബ് ഖാനെ തുടരെ സിക്‌സറുകള്‍ പായിച്ച് ഇന്ത്യന്‍ നായകനും ഫോമിലേക്ക് ഉയര്‍ന്നതോടെ ഒന്നാം വിക്കറ്റില്‍ തന്നെ സെഞ്ചുറിക്കൂട്ടുകെട്ട് ഉയര്‍ത്താനും ഇന്ത്യക്കായി. എന്നാല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും രാഹുലും ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് മഴ മത്സരം തടസപ്പെടുത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in