ഗ്രീനിനും സെഞ്ചുറി, ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യയ്ക്ക് ശുഭത്തുടക്കം

ഗ്രീനിനും സെഞ്ചുറി, ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യയ്ക്ക് ശുഭത്തുടക്കം

രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തി

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് രണ്ടാം ദിവസം ഇന്ത്യയ്ക്ക് മുന്നില്‍ വലിയ റണ്‍സ് കോട്ട കെട്ടി ഓസ്‌ട്രേലിയ. രണ്ടാം ദിനം 480 റണ്‍സെടുത്ത് ഓസീസ് പുറത്തായി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ് നേടി. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. മൂന്നാം മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് മത്സരം നിര്‍ണായകമാണ്.പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണെങ്കിലും അഹമ്മദാബാദ് ടെസ്റ്റ് മറികടന്നാല്‍ മാത്രമേ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുകയുള്ളു.

ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗ്രീനും ഖവാജയും പടുത്തുയര്‍ത്തിയത് 208 റണ്‍സിൻ്റെ കൂട്ടുകെട്ടാണ്. രവിചന്ദ്രന്‍ അശ്വിൻ്റെ പന്തിലാണ് 114 റണ്‍സില്‍ ഗ്രീന്‍ പുറത്താകുന്നത്. പിന്നെയും ക്രീസില്‍ നിന്ന ഖവാജ 422 പന്ത് നേരിട്ട് 180 റണ്‍സ് എടുത്ത് അക്‌സര്‍ പട്ടേലിൻ്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 255 എന്ന നിലയിലായിരുന്നു. ഒന്നാം ദിനം അവസാനം ക്രീസിലുണ്ടായിരുന്ന ഗ്രീനും ഖവാജയും രണ്ടാം ദിനവും തുടര്‍ന്നതാണ് കംഗാരുക്കള്‍ക്ക് മുതല്‍ക്കൂട്ടായത്. എട്ടാം വിക്കറ്റില്‍ ടോഡ് മര്‍ഫിയും നഥാന്‍ ലിയോണും തിളങ്ങിയതോടെ ഓസീസിൻ്റെ റണ്‍ വേട്ട തുടര്‍ന്നു.

അശ്വിനാണ് ഓസീസിൻ്റെ ആറ് വിക്കറ്റ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ ഓസീസ് നില മെച്ചപ്പെടുത്തുകയായിരുന്നു. മുഹമ്മദ് ഷമി രണ്ടും ജഡേജയും അക്‌സറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുഹമ്മദ് സിറാജിന് പകരമാണ് ഷമി നാലാം ടെസ്റ്റില്‍ കളത്തിലിറങ്ങിയത്.

logo
The Fourth
www.thefourthnews.in