വീണ്ടും ഇന്ത്യ-ഓസീസ് കലാശപ്പോര്‌;
പാകിസ്താനെ തോല്‍പിച്ച് ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ്‌ ഫൈനലില്‍

വീണ്ടും ഇന്ത്യ-ഓസീസ് കലാശപ്പോര്‌; പാകിസ്താനെ തോല്‍പിച്ച് ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ്‌ ഫൈനലില്‍

ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിനായി വീണ്ടുമൊരു ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍; ഇക്കുറി അണ്ടര്‍ 19 ക്രിക്കറ്റില്‍ ആണെന്നു മാത്രം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നേരത്തെ കഴിഞ്ഞ ദിവസം ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതലാണ് ഫൈനല്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ഓസ്‌ട്രേലിയയോട് തോറ്റ് കിരീടം നഷ്ടമായതിന്റെ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യന്‍ യുവനിരയ്ക്ക് ഇത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ഒമ്പതാം ഫൈനലാണ് ഇത്. അതേസമയം തങ്ങളുടെ ആറാം ഫൈനലിനാണ് ഓസീസ് ഇറങ്ങുക.

ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 48.5 ഓവറില്‍ 179 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് താരതമ്യേന ദുര്‍ബല വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്‌സന്റെയും േ49 റണ്‍സ് നേടിയ മധ്യനിര താരം ഒളിവര്‍ പീക്കിന്റെയും പ്രകടനമാണ് ഓസീസിന് ജയമൊരുക്കിയത്. ഡിക്‌സണ്‍ 75 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റണ്‍സ് നേടിയപ്പോള്‍ പീക് 75 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതമാണ് 49 റണ്‍സ് അടിച്ചെടുത്തത്. 25 റണ്‍സ് നേടിയ ടോം ക്യാംപെല്‍, 19 റണ്‍സ് നേടി പുറത്താകാതെ നിന്ന റാഫ് മക്മില്ലന്‍ എന്നിവരാണ് മറ്റ് പ്രധാനസ്‌കോറര്‍മാര്‍.

നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടോം സ്‌ട്രേക്കറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരങ്ങളായ അസന്‍ അവെയ്‌സ്, അറാഫത്ത് മിന്‍ഹാസ് എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. അവെയ്‌സ് 91 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 52 റണ്‍സ് നേടിയപ്പോള്‍ 61 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെയാണ് മിന്‍ഹാസ് 52 റണ്‍സ് നേടിയത്.

ഇവര്‍ക്കു പുറമേ 17 റണ്‍സ് നേടിയ ഷാമില്‍ ഹുസൈനാണ് രണ്ടക്കം കടന്ന മറ്റൊരു പാക് താരം. ഓസീസ് ബൗളര്‍മാര്‍ വഴങ്ങിയ 20 എക്‌സ്ട്രാ റണ്‍സാണ് പാക് ഇന്നിങ്‌സിലെ മികച്ച മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍. ഓസീസ് നിരയില്‍ സ്‌ട്രേക്കറിനു പുറമേ മാഹ്ലി ബേര്‍ഡ്മാന്‍, കാളം വിഡ്‌ലര്‍, റാഫ് മക്മില്ലന്‍, ടോം ക്യാംപെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in