1,159 കോടി നികുതിയടച്ച് ബിസിസിഐ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍

1,159 കോടി നികുതിയടച്ച് ബിസിസിഐ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 1,655 കോടി രൂപ മാത്രം ലാഭം ലഭിച്ചിടത്താണ് ഈ വര്‍ഷം ഇരട്ടിയിലേറെ നേട്ടം കൊയ്യാന്‍ ബോര്‍ഡിന് കഴിഞ്ഞത്

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോഡ് നികുതിയടച്ച് ബിസിസിഐ. 2021-22 സാമ്പത്തിക വര്‍ഷത്തെ നികുതിയായി 1159 കോടി രൂപയാണ് ബിസിസിഐ അടച്ചത്. 844.92 കോടി രൂപ നികുതി ഒടുക്കിയ 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കൂടതലാണ് ഇത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 882.29 കോടിയും 2018-19 വര്‍ഷത്തില്‍ 815.08 കോടിയും 2017-19 വര്‍ഷത്തില്‍ 596.63 കോടിയുമാണ് നികുതിയായി ബിസിസിഐ അടച്ചത്. ഈ സാമ്പത്തിക വര്‍ഷം വ്പന്‍ ലഭാമാണ് ബിസിസിഐ കൊയ്തത്. 3,064 കോടി രൂപ മുതല്‍മുടക്കിയ ഇക്കാലയളവില്‍ 7,606 കോടിയുടെ വരുമാനമാണ് ബോര്‍ഡിന് ലഭിച്ചത്. ആകെ ലാഭം 4,542 കോട രൂപ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 1,655 കോടി രൂപ മാത്രം ലാഭം ലഭിച്ചിടത്താണ് ഈ വര്‍ഷം ഇരട്ടിയിലേറെ നേട്ടം കൊയ്യാന്‍ ബോര്‍ഡിന് കഴിഞ്ഞത്. 2020-21 കാലയളവില്‍ 3080 കോടി മുതല്‍മുടക്കിയ ബോര്‍ഡിന് 4,735 കോടിരൂപയാണ് വരവ് ലഭിച്ചത്. ബിസിസിഐയുടെ വരവു ചിലവു കണക്കുകളും നികുതിക്കണക്കുകളും സംബന്ധിച്ച് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതിനു പുറമേ ഈ വര്‍ഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഐസിസിക്കു വേണ്ടി ബിസിസിഐ കേന്ദ്ര സര്‍ക്കാരിന് 963 കോടി രൂപ നികുതി അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2016, ടി20 ലോകകപ്പ, 2018 ചാമ്പ്യന്‍സ് ട്രോഫി(പിന്നീട് ഇത് 2021 ടി ലോകകപ്പ് ആക്കി മാറ്റ), 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളുടെ വേദി ഇന്ത്യക്ക് അനുവദിച്ചു നല്‍കിയത് 2014-ലാണ്. അന്ന് ഐസിസിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം കേന്ദ്രം നികുതിയിളവ് നല്‍കാമെന്നു വ്യക്തമാക്കിയിരുന്നു.

പിന്നീട് കോവിഡ് പ്രതിസന്ധിയൊക്കെ വന്നതിനു ശേഷം ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാര്‍ നിബന്ധനകള്‍ക്കു പുറമേ 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ 2022-ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് ഐസിസിയില്‍ നിന്ന് നേരിട്ട് ഈടാക്കാതെ തങ്ങളുടെ വരുമാനത്തില്‍ നിന്നെടുത്ത് സര്‍ക്കാരില്‍ അടയ്ക്കാനാണ് ബിസിസിഐ തീരുമാനം.

logo
The Fourth
www.thefourthnews.in