ദാദയുടെ പിന്‍ഗാമിയായി ബിന്നി; ജയ്ഷായും ശുക്ലയും തുടരും

ദാദയുടെ പിന്‍ഗാമിയായി ബിന്നി; ജയ്ഷായും ശുക്ലയും തുടരും

എട്ടു മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടിയ ബിന്നിയുടെ പ്രകടനമായിരുന്നു അന്ന് ഇന്ത്യയെ പ്രഥമ ലോകകിരീടം ചൂടിക്കുന്നതില്‍ നിര്‍ണായകമായത്.

1983-ലെ ലോകകപ്പ് ഹീറോ റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക്. അധ്യക്ഷ സ്ഥാനത്ത് ആദ്യ ടേം പൂര്‍ത്തിയാക്കുന്ന നിലവിലെ പ്രസിഡന്റ് സൗരവ് ഗാംഗുലി വീണ്ടും മത്സരിക്കില്ലെന്നു ധാരണയായതോടെയാണ് ബിന്നി ബിസിസിഐ തലപ്പത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത്.

ബിന്നിയും മറ്റു ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ഇന്നും നാളെയുമായി നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കും. ഒക്‌ടോബര്‍ 18-നായിരിക്കും തെരഞ്ഞെടുപ്പ്. എതിരില്ലാത്തതിനാല്‍ ബിന്നിയായിരിക്കും അടുത്ത പ്രസിഡന്റ് എന്നും ഉറപ്പായി.

നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല തല്‍സ്ഥാനത്ത് തുടരും. നേരത്തെ ബിസിസിഐ അധ്യക്ഷനാകുമെന്നു പ്രതീക്ഷിച്ചിരുന്ന ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തും തുടരുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ചേര്‍ന്ന സംസ്ഥാന അസോസിയേഷനുകളുടെ യോഗത്തില്‍ ധാരണയായ ശേഷമാണ് ബിന്നിയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യോഗത്തില്‍ ബിന്നിയും പങ്കെടുത്തിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റുകളും 72 ഏകദിനങ്ങളും കളിച്ച താരമാണ് 67-കാരനായ ബിന്നി. ടെസ്റ്റില്‍ 47 വിക്കറ്റുകളും ഏകദിനത്തില്‍ 77 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് 1983-ലെ ലോകകപ്പിലായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടിയ ബിന്നിയുടെ പ്രകടനമായിരുന്നു അന്ന് ഇന്ത്യയെ പ്രഥമ ലോകകിരീടം ചൂടിക്കുന്നതില്‍ നിര്‍ണായകമായത്.

ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ദേശീയ ടീം സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായാണ് ബിന്നിയുടെ പേര് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്. നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 13-നാണ്. 14 വരെ നോമിനേഷന്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്.

logo
The Fourth
www.thefourthnews.in