CWC2023 | ഇംഗ്ലണ്ടിന് ഒടുവില്‍ വിജയച്ചിരി; നെതർലന്‍ഡ്സിനെ 160 റണ്‍സിന് തകർത്തു

CWC2023 | ഇംഗ്ലണ്ടിന് ഒടുവില്‍ വിജയച്ചിരി; നെതർലന്‍ഡ്സിനെ 160 റണ്‍സിന് തകർത്തു

ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറി മികവിലായിരുന്നു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് എത്തിയത്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം ജയം. നെതർലന്‍ഡ്സിനെ 160 റണ്‍സിനാണ് ജോസ് ബട്ട്ലറും സംഘവും കീഴടക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നെതർലന്‍ഡ്സിന്റെ പോരാട്ടം 179ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം നേടി.

പൂനെയിലെ മൈതാനത്ത് നെതർലന്‍ഡ്സ് ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്കുള്ള ബാറ്റിങ്ങിലാണെന്ന് തോന്നിച്ചിരുന്നില്ല. 340 എന്ന പടുകൂറ്റന്‍ ലക്ഷ്യം മറികടക്കുന്നതിനായുള്ള ശ്രമങ്ങളുണ്ടായില്ലെന്ന് തന്നെ പറയാം. 41 റണ്‍സെടുത്ത് ടോപ് സ്കോററായ തേജ നിദാമാനുരുവിന് മാത്രമായിരുന്നു 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നത്.

CWC2023 | ഇംഗ്ലണ്ടിന് ഒടുവില്‍ വിജയച്ചിരി; നെതർലന്‍ഡ്സിനെ 160 റണ്‍സിന് തകർത്തു
ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍ ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

നായകന്‍ സ്കോട്ട് എഡ്വേർഡ്സ് (38), വെസ്ലി ബരേസി (37), സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (33) എന്നിവരാണ് അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയ ബാറ്റർമാർ. 10 റണ്‍സെടുത്ത ബാസ് ഡി ലീഡാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ആദില്‍ റഷീദ്, മൊയീന്‍ അലി സ്പിന്‍ ദ്വയമാണ് നെതർലന്‍ഡ്സ് തകർച്ച വേഗത്തിലാക്കിയത്. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി.

നേരത്തെ ബെന്‍ സ്റ്റോക്സിന്റെ (108) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് എത്തിയത്. 84 പന്തില്‍ ആറ് ഫോറും ആറ് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഡേവിഡ് മലന്‍ (87), ക്രിസ് വോക്സ് (51) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാനപ്പെട്ട സ്കോറർമാർ. 192-6 എന്ന നിലയില്‍ വീണതിന് ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്.

logo
The Fourth
www.thefourthnews.in