മികവ്, സ്ഥിരത, ആക്രമണ ബാറ്റിങ്! ഒപ്പം വിവാദങ്ങളും; 14 വാർണർ വർഷങ്ങള്‍

മികവ്, സ്ഥിരത, ആക്രമണ ബാറ്റിങ്! ഒപ്പം വിവാദങ്ങളും; 14 വാർണർ വർഷങ്ങള്‍

2011 ഡിസംബർ ഒന്നിനായിരുന്നു ഓസ്ട്രേലിയയുടെ പ്രശസ്തമായ ബാഗി ഗ്രീന്‍ ക്യാപ് വാര്‍ണറിനെ തേടിയെത്തിയത്. കരിയറിന്റെ തുടക്കം പതിഞ്ഞതും, മധ്യകാലം പ്രതാപപൂർണവും, അവസാന വർഷങ്ങള്‍ തുടക്കകാലത്തിന് സമാനവും

2018, മാർച്ച് 31. മാധ്യമങ്ങളുടെ മുന്നിലേക്ക് ഡേവിഡ് വാർണർ എത്തി. വേഷം പതിവ് പോലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയായിരുന്നില്ല. കോട്ടണിഞ്ഞ് ഫോർമല്‍സില്‍, കയ്യിലൊരു കഷ്ണം പേപ്പറും. ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരു വർഷത്തെ വിലക്ക് ലഭിച്ച ശേഷം ക്രിക്കറ്റ് പ്രേമികളോട് മാപ്പ് പറയാനെത്തിയതായിരുന്നു താരം. അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളായ വാർണർ വിതുമ്പി, പൊട്ടിക്കരഞ്ഞു, കണ്ണീരുപൊഴിച്ചു.

ഇനിയൊരിക്കലും ഓസ്ട്രേലിയയുടെ ജഴ്സിയില്‍ തനിക്ക് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും വൈകാരിക നിമിഷത്തില്‍ വാർണർ പറഞ്ഞു. ക്രിക്കറ്റ് മൈതാനങ്ങള്‍ വാർണറില്‍ നിന്ന് അകന്നു നിന്ന ഒരു വർഷം. ഓസ്ട്രേലിയയിലെ തെരുവിലൂടെ ബാറ്റിങ് ആക്ഷന്‍ ചെയ്തു നടക്കുന്ന വാർണറുടെ ദൃശ്യങ്ങള്‍ അക്കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ വേദനയായി മാറിയിരുന്നു. കാരണം പകരം വെക്കാനില്ലാത്ത വാർണറിന്റെ മികവ് തന്നെയായിരുന്നു.

ഇനിയൊരിക്കലും ഓസ്ട്രേലിയയുടെ ജഴ്സിയില്‍ തനിക്ക് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും വൈകാരിക നിമിഷത്തില്‍ വാർണർ പറഞ്ഞു

13 വർഷം നീണ്ട തന്റെ ടെസ്റ്റ് കരിയറിന് വാർണർ കർട്ടനിടാനൊരുങ്ങുകയാണ്. ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ പരിചയസമ്പത്തില്ലാതെ ദേശീയ ടീമിലെത്തിയ വാർണറിന്റെ കളിമികവിന്റെ കഥ പറയാതെ പോകാനാകില്ല.

മുന്നിലേക്ക് വരുന്നത് പേസ് ബൗളർമാരാകട്ടെ സ്പിന്‍ മാന്ത്രികന്മാരാകട്ടെ, വാർണറിന്റെ മറുപടി ആക്രമണ ബാറ്റിങ് തന്നെയായിരുന്നു. കരിയറിന്റെ തുടക്കത്തിലും ഒടുക്കത്തിലും അങ്ങനെ തന്നെ. ഈ ശൈലിയായിരുന്നു വാർണറിനെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാക്കിയതും. ഒരു ട്വന്റി20 ക്രിക്കറ്ററായി തുടങ്ങിയ വാർണർ കരിയർ അവസാനിക്കുമ്പോള്‍ റെക്കോഡ്‌ പുസ്തകത്തിന്റെ ആദ്യ താളുകളില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്.

മികവ്, സ്ഥിരത, ആക്രമണ ബാറ്റിങ്! ഒപ്പം വിവാദങ്ങളും; 14 വാർണർ വർഷങ്ങള്‍
'ബാഗി ഗ്രീന്‍ ക്യാപ് നഷ്ടപ്പെട്ടു, എടുത്തവര്‍ തിരിച്ചുതരണം'; അവസാന ടെസ്റ്റിന് മുന്‍പ് വൈകാരിക വീഡിയോയുമായി വാർണർ

2011 ഡിസംബർ ഒന്നിനായിരുന്നു ഓസ്ട്രേലിയയുടെ പ്രശസ്തമായ ബാഗി ഗ്രീന്‍ ക്യാപ് വാർണറിന്റെ കൈകളിലേക്ക് എത്തിയത്. താരത്തിന്റെ കരിയറിന്റെ തുടക്കം പതിഞ്ഞതായിരുന്നു, മധ്യകാലം പ്രതാപപൂർണവും, അവസാന വർഷങ്ങള്‍ തുടക്കകാലത്തിന് സമാനവും. 2011-13 കാലഘട്ടത്തില്‍ 22 കളികളില്‍ നിന്ന് 36.87 ശരാശരിയില്‍ 1401 റണ്‍സായിരുന്നു വാർണറിന്റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

2013-18 കാലഘട്ടത്തിലായിരുന്നു വാർണർ എന്ന ടെസ്റ്റ് ക്രിക്കറ്ററുടെ ഉയർച്ച കണ്ടത്. വിരാട് കോഹ്ലി-സ്റ്റീവ് സ്മിത്ത്-ജോ റൂട്ട്-കെയിന്‍ വില്യംസണ്‍ ഫാബുലസ് ഫോറിനൊപ്പം നിർത്താന്‍ പറ്റുന്ന പ്രകടനമായിരുന്നു ഇടം കയ്യന്‍ ബാറ്റർ പുറത്തെടുത്തത്. 52 കളികളില്‍ 4,962 റണ്‍സ്. ശരാശരി 50-ന് മുകളില്‍. സ്ട്രൈക്ക് റേറ്റ് 80ന് അടുത്തും.

പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം ടെസ്റ്റിലേക്ക് വീണ്ടും മടങ്ങിയെത്തിയപ്പോള്‍ അഞ്ച് സെഞ്ചുറികളുടെ എണ്ണം പറയാനുണ്ടെങ്കിലും വാർണറിന്റെ സ്ഥിരതയിലും ആക്രമണശൈലിയിലും ഇടിവ് സംഭവിച്ചു

2014-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു വാർണറിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. മൂന്ന് ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 543 റണ്‍സ് താരം നേടി. പരമ്പരയിലെ നിർണായക ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി സ്വന്തമാക്കി (135, 145). താരത്തിന്റെ പ്രകടനമായിരുന്നു അന്ന് ഓസ്ട്രേലിയയെ ഒന്നാം റാങ്കിലേക്ക് എത്തിച്ചത്.

പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം ടെസ്റ്റിലേക്ക് വീണ്ടും മടങ്ങിയെത്തിയപ്പോള്‍ അഞ്ച് സെഞ്ചുറികളുടെ എണ്ണം പറയാനുണ്ടെങ്കിലും വാർണറിന്റെ സ്ഥിരതയിലും ആക്രമണശൈലിയിലും ഇടിവ് സംഭവിച്ചു. 37 കളികളില്‍ നിന്ന് 2332 റണ്‍സായിരുന്നു നേട്ടം, ശരാശരിയും 37ന് മുകളിലുണ്ട്. ഇക്കാലത്തായിരുന്നു പാകിസ്താനെതിരെ വാർണറിന്റെ ട്രിപ്പിള്‍ സെഞ്ചുറി (335) അഡെലെയ്ഡില്‍ പിറന്നതും.

ഗോട്ടുകള്‍ക്കൊപ്പം തന്നെ

ഒരു മത്സരം ബാക്കി നില്‍ക്കെ 203 ഇന്നിങ്സുകളില്‍ നിന്ന് 8695 റണ്‍സാണ് വാർണറിന്റെ ടെസ്റ്റ് കരിയറിലുള്ളത്, 26 തവണ ശതകം കടന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓപ്പണർമാരിലെ ഏറ്റവും മികച്ച നാലാമത്തെ റണ്‍വേട്ടക്കാരന്‍. ഓസ്ട്രേലിയയുടെ മാത്രം പട്ടികയെടുത്താല്‍ വാർണറെ കൂടാതെ ടെസ്റ്റില്‍ 8,500ല്‍ കൂടുതല്‍ റണ്‍സെടുത്ത നാല് താരങ്ങള്‍ മാത്രമാണുള്ളത്, റിക്കി പോണ്ടിങ്, അലന്‍ ബോർഡർ, സ്റ്റീവ് വൊ, സ്റ്റീവന്‍ സ്മിത്ത്.

മികവ്, സ്ഥിരത, ആക്രമണ ബാറ്റിങ്! ഒപ്പം വിവാദങ്ങളും; 14 വാർണർ വർഷങ്ങള്‍
പേസ് കൊടുങ്കാറ്റില്‍ ഉലഞ്ഞില്ല, സ്പിന്‍ കുഴികളില്‍ വീണില്ല; ഒരേ ഒരു വാർണർ

പറയപ്പെടാതെ പോയ ഏകദിന മികവ്

പലപ്പോഴും വാർണറിന്റെ ടെസ്റ്റിലേയും ട്വന്റി20യിലേയും പ്രകടനങ്ങളാണ് വാഴ്ത്തപ്പെട്ടിട്ടുള്ളത്. ഏകദിനത്തില്‍ വാർണർ 161 മത്സരങ്ങള്‍ മാത്രമാണ് 14 വർഷം നീണ്ട കരിയറില്‍ കളിച്ചിട്ടുള്ളത്, നേടിയത് 6,932 റണ്‍സും ഒപ്പം 22 സെഞ്ചുറികളും. വാർണറിന് നാല് മാസം മുന്‍പ് ഏകദിനത്തില്‍ അരങ്ങേറിയ കോഹ്ലി 287 മത്സരങ്ങളുടെ ഭാഗമായി.

എങ്കിലും 45+ ശരാശരിയിലും 95+ സ്ട്രൈക്ക് റേറ്റിലും ഏകദിനത്തില്‍ 5,000 റണ്‍സിന് മുകളില്‍ നേടിയ മൂന്ന് താരങ്ങള്‍ മാത്രമാണ് ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുള്ളത്. ഒന്ന് വാർണറും മറ്റ് രണ്ട് പേർ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്സും ക്വിന്റണ്‍ ഡി കോക്കുമാണ്.

വാർണറിന്റെ ഏകദിന കരിയറിലെ സുപ്രധാന വർഷമായിരുന്നു 2019. പന്തുചുരണ്ടല്‍ വിവാദത്തിന്റെ വിലക്ക് പിന്‍വലിച്ച ശേഷം ദേശീയ ടീമിലേക്കുള്ള മടക്കം സംഭവിച്ച വർഷം. 2019 ഏകദിന ലോകകപ്പിലായിരുന്നു ആ തിരിച്ചുവരവ്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം സെഞ്ചുറികളും അർധ സെഞ്ചുറികളും ഉള്‍പ്പെടെ 647 റണ്‍സ് നേടി. ടൂർണമെന്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശർമയ്ക്ക് പിന്നില്‍ രണ്ടാമനായാണ് ലോകകപ്പ് വാർണർ അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in