CWC2023 | പ്ലാന്‍ നടന്നില്ല; ചതിച്ചത് പെര്‍ഫെക്റ്റ് ടൈമിങ്, ഉജ്ജ്വല വിജയത്തിനു ശേഷവും കെ എല്‍ രാഹുല്‍ 'നിരാശന്‍'

CWC2023 | പ്ലാന്‍ നടന്നില്ല; ചതിച്ചത് പെര്‍ഫെക്റ്റ് ടൈമിങ്, ഉജ്ജ്വല വിജയത്തിനു ശേഷവും കെ എല്‍ രാഹുല്‍ 'നിരാശന്‍'

കമ്മിന്‍സിന്റെ ഓവര്‍പിച്ച് പന്ത് ലോഫ്റ്റ് ചെയ്തപ്പോള്‍ ടൈമിങ് അപരമായിരുന്നു, പന്ത് ഫോറിന് പകരം സിക്‌സായി മാറി. ഇതോടെ മത്സരം ഇന്ത്യ ജയിച്ചു, രാഹുലിന്റെ സ്‌കോര്‍ 97ല്‍ ഒതുങ്ങുകയും ചെയ്തു.

രണ്ടു റണ്‍സിനു മൂന്നു വിക്കറ്റ് എന്ന ദുരവസ്ഥയില്‍ നിന്ന് ടീം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച് മാന്‍ ഓഫ് ദ മാച്ചായ താരമാണ് കെ എല്‍ രാഹുല്‍. പുറത്താകാതെ രാഹുല്‍ നേടിയ 97 റണ്‍സിന്റെ പിന്‍ബലത്തിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് ചെന്നൈയില്‍ തോല്‍പ്പിച്ചത്. വിരാട് കോഹ്ലിക്ക് (85) ഒപ്പം ചേര്‍ന്നായിരുന്നു രാഹുലിന്റെ പോരാട്ടം. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇരുതാരങ്ങളും സെഞ്ച്വറിയിലേക്ക് കുതിക്കുന്നെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും ലക്ഷ്യം തെറ്റിയ കോഹ്ലിയുടെ ഷോട്ട് വിക്കറ്റ് നഷ്ടത്തിന് വഴിവച്ചു.

അതേസമയം, പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിച്ചു. എന്നാല്‍, ഉജ്ജ്വല വിജയത്തിനു ശേഷവും രാഹുല്‍ നിരാശനായിരുന്നെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓസീസ് ക്യാപ്റ്റന്‍ കമ്മിന്‍സിനെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത്. ഈ സിക്‌സറിനു ശേഷം അമ്പരന്ന് പുഞ്ചിരിച്ച് ഇരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും ആരാധകരില്‍ കൗതുകമുണര്‍ത്തി.

ഏതൊരു ബാറ്റ്‌സ്മാനും കൃത്യമായി ടൈമിങ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ കമ്മിന്‍സിന്റെ പന്തിനെ നേരിട്ടപ്പോള്‍ തനിക്കു ലഭിച്ച എക്‌സ്ട്രാ ടൈമിങ് ആണ് രാഹുലിനെ ചതിച്ചത്. സെഞ്ച്വറി ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ കണക്കുകൂട്ടലുകള്‍. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്, രാഹുലിന്റെ സ്‌കോര്‍ 91. കമ്മിന്‍സിന്റെ പന്ത് ഫോറിലേക്ക് പായിച്ചാല്‍ രാഹുലിന്റെ സ്‌കോര്‍ 95, ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്. അടുത്ത പന്തില്‍ സിക്‌സര്‍ നേടിയാല്‍ രാഹുല്‍ നൂറു മറികടക്കും. ഈ കണക്കുകൂട്ടലില്‍ ആയിരുന്നു രാഹുല്‍. കമ്മിന്‍സിന്റെ ഓവര്‍പിച്ച് പന്ത് ലോഫ്റ്റ് ചെയ്തപ്പോള്‍ ടൈമിങ് അപരമായിരുന്നു, പന്ത് ഫോറിന് പകരം സിക്‌സായി മാറി. ഇതോടെ മത്സരം ഇന്ത്യ ജയിച്ചു, രാഹുലിന്റെ സ്‌കോര്‍ 97ല്‍ ഒതുങ്ങുകയും ചെയ്തു.

ചെപ്പോക്കിലെ നീലക്കടല്‍ നിശബ്ദമാക്കിക്കൊണ്ടായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. തന്റെ കന്നി ലോകകപ്പില്‍ നേരിട്ട ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍ (0) പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കിഷന്‍ ഫസ്റ്റ് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തി. നായകന്‍ രോഹിത് ശര്‍മയെ (0) ഇന്‍സ്വിങ്ങില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോഷ് ഹെയ്‌സല്‍വുഡ് വക ആതിഥേയര്‍ക്ക് രണ്ടാം പ്രഹരം. നാലാമനായെത്തിയ ശ്രേയസ് അയ്യരിനും (0) ഹെയ്‌സല്‍വുഡിനെ അതിജീവിക്കാനായില്ല. വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് അയ്യരുടെ മടക്കം.

CWC2023 | പ്ലാന്‍ നടന്നില്ല; ചതിച്ചത് പെര്‍ഫെക്റ്റ് ടൈമിങ്, ഉജ്ജ്വല വിജയത്തിനു ശേഷവും കെ എല്‍ രാഹുല്‍ 'നിരാശന്‍'
CWC2023 | കോഹ്ലി-രാഹുല്‍ മാസ്റ്റര്‍ ക്ലാസ്; ആദ്യ മത്സരത്തില്‍ ആറാടി ഇന്ത്യ, ഓസ്‌ട്രേലിയെ തകര്‍ത്തത് ആറു വിക്കറ്റിന്

രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ്. നാല് മുന്‍നിര ബാറ്റര്‍മാരില്‍ മൂന്ന് പേരും റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യമയാണ് സംഭവിക്കുന്നത്. മൂന്ന് വിക്കറ്റ് വീണ് പിന്‍സീറ്റിലായ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമമായിരുന്നു പിന്നീട് വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് നടത്തിയത്.

ഏഴാം ഓവറില്‍ കോഹ്ലി നല്‍കിയ അനായാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞതാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേരിട്ട ആദ്യ തിരിച്ചടി. കോഹ്ലി 12 റണ്‍സില്‍ നില്‍ക്കെയായിരുന്നു മാര്‍ഷ് അവസരം പാഴാക്കിയത്. ആദ്യ പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 27-3 എന്ന നിലയില്‍ പ്രതിരോധത്തില്‍ തന്നെയായിരുന്നു. പിന്നീടാണ് കോഹ്ലി-രാഹുല്‍ സഖ്യം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ച് തുടങ്ങിയത്.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അഭാവവും ചെന്നൈയിലെ ഉഷ്ണാന്തരീക്ഷവും ഓസ്‌ട്രേലിയ്ക്ക് വെല്ലുവിളിയായി. മാക്‌സ്വെല്ലിനെ കരുതലോടെ നേരിട്ടപ്പോള്‍ അപകടകാരിയായ ആദം സാമ്പയ്ക്ക് മുകളില്‍ തുടക്കത്തിലെ തന്നെ സഖ്യം ആധിപത്യം സ്ഥാപിച്ചു. സാമ്പയുടെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറികളാണ് രാഹുല്‍ നേടിയത്. കോഹ്ലി 78 പന്തിലും രാഹുല്‍ 74 പന്തിലും അര്‍ദ്ധ സെഞ്ചുറി തികച്ചു.

100 റണ്‍സ് കൂട്ടുകെട്ടിലേക്കും ഇരുവരും എത്തിയതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം വീണത്. ഇത് മൂന്നാം തവണയാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ സഖ്യം 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന്. 30 ഓവര്‍ വരെ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയായിരുന്നു രാഹുലും കോഹ്ലിയും ബാറ്റ് വീശിയത്. പിന്നീട് ഫീല്‍ഡിങ്ങിലെ വിള്ളലുകള്‍ മനസിലാക്കി ഇരുവരും അനായാസം ബൗണ്ടറികള്‍ നേടിത്തുടങ്ങി.

കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ചുറിക്ക് കാത്തിരുന്ന ചെപ്പോക്കിലെ ആരാധകര്‍ക്ക് ഹെയ്‌സല്‍വുഡ് നിരാശ സമ്മാനിച്ചു. 85 റണ്‍സെടുത്ത താരം മിഡ് വിക്കറ്റില്‍ ലെബുഷെയ്‌ന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 116 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഇതോടെ 165 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിക്കാനും ഓസീസിനായി. പിന്നീട് രാഹുലും ഹാര്‍ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യം മറികടത്തി. 97 റണ്‍സെടുത്താണ് രാഹുല്‍ പുറത്താകാതെ നിന്നത്. എട്ട് ഫോറും രണ്ട് സിക്‌സും ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു.

logo
The Fourth
www.thefourthnews.in