ക്യാപ്റ്റന്‍ രാജ്; ഇംഗ്ലണ്ടിനെതിരെ രോഹിതിന് സെഞ്ചുറി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമയ്ക്ക് സെഞ്ചുറി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയാണിത്. 157 പന്തില്‍ നിന്നായിരുന്നു രോഹിത് മൂന്നക്കം തൊട്ടത്. 11 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ആദ്യ ദിനം മൂന്നാം സെഷന്‍ പുരോഗമിക്കവെ 189-3 എന്ന നിലയിലാണ് ഇന്ത്യ. 68 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രോഹിതിന് ക്രീസില്‍ കൂട്ട്.
ഓപ്പണർ യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പാട്ടിദാർ (5) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായി 33-3 എന്ന നിലയിലേക്ക് ഇന്ത്യ മണിക്കൂറില്‍ തന്നെ വീണിരുന്നു. കന്നിക്കാരായ സർഫറാസ് ഖാനും ദ്രുവ് ജൂറലിനും പകരം രവീന്ദ്ര ജഡേജയാണ് അഞ്ചാമനായെത്തിയത്. രോഹിതും ജഡേജയും ചേർന്ന കരുതലോടെ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതാണ് രാജ്കോട്ടില്‍ പിന്നീട് കണ്ടത്.
തുടക്കത്തിലെ ക്യാച്ച് വിട്ടുകളഞ്ഞ് രോഹിതിന് റൂട്ട് ലൈഫ് നല്‍കിയിരുന്നു. 71 പന്തുകളില്‍ നിന്നാണ് രോഹിത് അർധ സെഞ്ചുറി കുറിച്ചത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 93-3 എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ടാം സെഷനിലും രോഹിത് - ജഡേജ ആധിപത്യം തുടർന്നു. രണ്ടാം സെഷന്റെ നിർണായകമായ ആദ്യ മണിക്കൂറില്‍ മാർക്ക് വുഡിന്റേയും ജെയിംസ് ആന്‍ഡേഴ്സണിന്റേയും ടോം ഹാർട്ട്ലിയുടേയും ഓവറുകള്‍ ഇരുവരും അതിജീവിച്ചു.
വൈകാതെ തന്നെ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ ഇരുവരും ആരംഭിച്ചു. 97 പന്തിലായിരുന്നു ജഡേജ അർധ ശതകത്തിലേക്ക് എത്തിയത്. രണ്ടാം സെഷന്‍ പൂർത്തിയാകുമ്പോള്‍ ഇന്ത്യ 185-3 എന്ന ഭദ്രമായ നിലയിലേക്ക് എത്തി. വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സായിരുന്നു സെഷനില്‍ പിറന്നത്. പരമ്പരയിലാദ്യമായാണ് വിക്കറ്റ് വീഴാത്ത ഒരു സെഷനുണ്ടായത്. മൂന്നാം സെഷന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് തന്റെ സെഞ്ചുറി പൂർത്തിയാകുകയും ചെയ്തു.